പാ തായിക്കര എന്ന ഇല്ലം അങ്ങാടിപ്പുറം ദേശത്താണ്. ഈ ഇല്ലത്ത് ഒരു കാലത്ത് അതിശക്തന്മാരും ജ്യേഷ്ഠാനുജന്മാരുമായി രണ്ടു നമ്പൂരിമാരുമുണ്ടായിരുന്നു. ഇവർക്കു പ്രതിദിനം രണ്ടുനേരവും ഭക്ഷണത്തിന് ഓരോ പന്തിരുനാഴി (പന്ത്രണ്ടേകാലിടങ്ങഴി അരി) വീതമായിരുന്നു പതിവ്. ഇവർ കൂട്ടാനും മോരും കൂട്ടി ഊണു കഴിക്കുക പതിവില്ലായിരുന്നു. അതിനു പകരം തേങ്ങാപ്പാലാണ് അവർ കൂട്ടിവന്നത്. ജ്യേഷ്ഠനും അനുജനും പന്ത്രണ്ടേകാൽ വീതവും ജ്യേഷ്ഠന്റെ അന്തർജനത്തിനു മുന്നാഴിയും ഇങ്ങനെ ഇരുപത്തഞ്ചേകാലിടങ്ങഴി അരി ആ അന്തർജനം വെച്ചുവാർത്ത് അതിൽനിന്നു തനിക്കുള്ള മുന്നാഴിയരിയുടെ ചോറെടുത്തു കൊണ്ടു ശേഷമുള്ളത് പപ്പാതി രണ്ടുപേർക്കും വിളമ്പികൊടുക്കയും രണ്ടുപേരുടേയും ഇടതുവശത്തു പൊളിക്കാത്ത പന്ത്രണ്ടു തേങ്ങാവീതം കൊണ്ടുചെന്നു വെയ്ക്കുകയും ചെയ്യും. നമ്പൂരിമാർ വന്നിരുന്ന് ഇടത്തു കൈകൊണ്ട് ഓരോ തേങ്ങാ എടുത്തു പിഴിഞ്ഞുകൂട്ടി ഊണുകഴിക്കും. ആ ചോറവസാനിക്കുമ്പോൾ നാളികേരവും തീർന്നിരിക്കും. അന്തർജനത്തിന്റെ ഊണും അങ്ങനെതന്നെ. അവർക്കു ചോറു കുറവാകയാൽ പിഴിഞ്ഞു കൂട്ടാൻ ഒരു നാളികേരമേ പതിവുള്ളു. അവരും ആ ഒരു തേങ്ങാ പൊളിക്കാതെതന്നെ ഇടത്തുകൈകൊണ്ടു പിഴിഞ്ഞു കൂട്ടിയുണ്ണുകയാണ്...