Wednesday 10 October 2012

കായംകുളം കൊച്ചുണ്ണി

കായംകുളം കൊച്ചുണ്ണിയെക്കുറിച്ചു കേട്ടിട്ടില്ലാത്തവരായി തിരുവിതാംകൂറിലെന്നല്ല, കേരളത്തിൽത്തന്നെ അധികംപേരുണ്ടായിരിക്കുമെന്നു തോന്നുന്നില്ല. എന്നാൽ കൊച്ചുണ്ണി ഒരു വലിയ കള്ളനും അക്രമിയുമാണെന്നാണ് മിക്കവരുടെയും ബോധം. വാസ്തവത്തിൽ അയാൾ ഒരു സത്യവാനും മര്യാദക്കാരനുംകൂടിയായിരുന്നു. പരസ്പര വിരുദ്ധങ്ങളായ ഈ ഗുണങ്ങൾ എല്ലാം കൂടി ഒരാളിലുണ്ടായിരിക്കുന്നതെങ്ങനെയാണെന്നു ചിലർ വിചാരിച്ചേക്കാം. അത് ഏതു പ്രകാരമെന്നു പിന്നാലെ വരുന്ന സംഗതികൾകൊണ്ടു ബോധ്യപ്പെടുമെന്നു മാത്രമേ ഇപ്പോൾ പറയുന്നുള്ളൂ.
കൊച്ചുണ്ണി ജനിച്ചത് 993-ആമാണ്ടു കർക്കിടമാസത്തിൽ അമാവാസിയിൽ അർദ്ധരാത്രിസമയം തിരുവിതാംകൂറിൽ കാർത്തികപ്പള്ളിത്താലൂക്കിൽച്ചേർന്ന കീരിക്കാട്ടു പ്രവൃത്തിയിൽ കൊറ്റുകുളങ്ങരയ്ക്കു സമീപമുണ്ടായിരുന്ന സ്വഗൃഹത്തിലാണ്. കൊച്ചുണ്ണിയുടെ പിതാവും വലിയ അക്രമിയും കള്ളനുമായിരുന്നു. അയാളുടെ പ്രധാന ഉപജീവനമാർഗം മോ‌ഷണംതന്നെയായിരുന്നു. അന്നന്നു മോഷ്ടിച്ചു കിട്ടുന്നതുകൊണ്ട് അഹോവൃത്തി കഴിച്ചുവന്നുവെന്നല്ലതെ അയാൾക്കു സമ്പാദ്യമൊന്നുമുണ്ടായിരുന്നില്ല. ഒരു രാത്രിയിൽ ഒന്നും മോഷ്ടിക്കാൻ തരപ്പെട്ടില്ലെങ്കിൽ പിറ്റേദിവസം അയാളും അയാളുടെ കുടുംബത്തിലുള്ളവരും പട്ടിണിതന്നെ. അയാളുടെ സ്ഥിതി അത്രമാത്രം മോശമായിരുന്നു. അതിനാൽ തന്റെ പുത്രനായ കൊച്ചുണ്ണിയെ യഥാകാലം വിദ്യാഭ്യാസം ചെയ്യിക്കുന്നതിനും മറ്റും അയാൾക്കു കഴിഞ്ഞില്ല.
കൊച്ചുണ്ണി ഏകദേശം പത്തു വയസ്സുവരെ വളരെ കഷ്ടപ്പെട്ട് ഒരു വിധം സ്വഗൃഹത്തിൽത്തന്നെ താമസിച്ചു. അതിന്റെ ശേ‌ഷം അവൻ വിശപ്പ് സഹിക്കാൻ പാടില്ലാതെയായിട്ട് വീട്ടിൽനിന്നു പുറപ്പെട്ട് അടുത്ത പ്രദേശമായ ഏവൂർ എന്ന സ്ഥലത്തു ചെന്നുചേർന്നു. അവൻ അവിടെ ക്ഷേത്രത്തിനു സമീപത്തുണ്ടായിരുന്ന ഒരു പരദേശബ്രാഹ്മണന്റെ മഠത്തിൽച്ചെന്ന് ആ ബ്രാഹ്മണന്റെ അടുക്കൽ താനൊരു മുഹമ്മദീയ ബാലനാണെന്നും ദാരിദ്ര്യദുഃഖം നിമിത്തം ഇറങ്ങിപ്പുറപ്പെട്ടതാണെന്നും മറ്റും പറഞ്ഞുകേൾപ്പിക്കയും തനിക്കു വിശപ്പു ദുസ്സഹമായിത്തീർന്നിരിക്കുന്നതിനാൽ വല്ലതും തരണമെന്ന് അപേക്ഷിക്കുകയും ചെയ്തു. ദയാലുവായ ആ ബ്രാഹ്മണൻ കൊച്ചുണ്ണിയുടെ ദീനവചനങ്ങളെ കേട്ടും പാരവശ്യം കണ്ടും മനസ്സലിയുകയാൽ വാർത്ത കഞ്ഞിയിൽ കുറെ വറ്റും ഉപ്പും ഇട്ട് അവനു വയറു നിറയുന്നതുവരെ കൊടുത്തു. ആ വാർത്ത കഞ്ഞി നമ്മുടെ കൊച്ചുണ്ണിക്ക് അപ്പോൾ പഞ്ചാമൃതത്തെക്കാൾ മാധുര്യമുള്ളതായിത്തോന്നിയെന്നു പറയണമെന്നില്ലല്ലോ.
കഞ്ഞികുടികഴിഞ്ഞതിന്റെശേ‌ഷം ആ ബ്രാഹ്മണൻ കൊച്ചുണ്ണിയോട്, "ആഹാരത്തിന്നുള്ള വക കിട്ടിയാൽ നിനക്ക് ഇവിടെയെങ്ങും താമസിക്കാമോ?" എന്നു ചോദിച്ചു. കൊച്ചുണ്ണി സന്തോ‌ഷത്തോടുകൂടി അങ്ങനെയാകാമെന്നു സമ്മതിച്ചു. ഉടനെ ആ ബ്രാഹ്മണൻ അവിടെ ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ 'വലിയവീട്ടിൽപ്പീടിക' എന്നു പ്രസിദ്ധമായിട്ടുണ്ടായിരുന്ന പീടികയിൽ കൊണ്ടുചെന്ന്' ഇവനൊരു പാവപ്പെട്ട മേത്തക്കൊച്ചനാണ്. ഇവന് ആഹാരത്തിനു വല്ലതും കൊടുത്താൽ ഇവിടെ താമസിച്ചുകൊള്ളും' എന്നു പറഞ്ഞ് അവനെ ഏൽപ്പിച്ചു. പീടികക്കാർ അങ്ങനെ സമ്മതിച്ച് അവനെ അവിടെ താമസിപ്പിക്കുകയും ചെയ്തു.
കൊച്ചുണ്ണിക്ക് ആദ്യം അവിടെ നിശ്ചയിച്ച വേല സമാനങ്ങളെടുത്തു കൊടുക്കുകയായിരുന്നു. അത് അവൻ വളരെ ജാഗ്രതയോടും ശരിയായും ചെയ്യുകയാൽ മുതലാളിക്കു വളരെ സന്തോ‌ഷം തോന്നുകയും കൊച്ചുണ്ണിക്ക് ഭക്ഷണം, വസ്ത്രധാരണം മുതലായവയ്ക്കു യാതൊരു ബുദ്ധിമുട്ടും കൂടാതെ ശരിയായി കൊടുത്തു വരി ചിപ്പം കെട്ടുക മുതലായ ചില ജോലികൾകൂടി കൊച്ചുണ്ണിയെ ചുമതലപ്പെടുത്തി. കാലക്രമേണ സാമാനങ്ങൾ അളന്നും തൂക്കിയും കൊടുക്കുക, വാങ്ങുക മുതലായി പീടികയിലുള്ള സകല ജോലികൾക്കും ചുമതലക്കാരൻ കൊച്ചുണ്ണിയായിത്തീർന്നു. കൊച്ചുണ്ണിക്കു സകലപ്രവൃത്തികൾക്കും പ്രത്യേകമൊരു വാസനയും സ്വച്ഛതയും അതിയായ ജാഗ്രതയുമുണ്ടായിരുന്നതിനാൽ മുതലാളിക്ക് അവനിലുള്ള സന്തോ‌ഷവും വിശ്വാസവും അളവില്ലാതെ വർദ്ധിക്കുകയും ചെയ്തു.
അങ്ങനെയിരിക്കുമ്പോൾ ഒരിക്കൽ മുതലാളി കച്ചവടസാമാനങ്ങൾ വാങ്ങിക്കൊണ്ടുവരാനായി ആലപ്പുഴക്കു പോയി. കൊച്ചുണ്ണിയെയും കൊണ്ടുപോയിരുന്നു. അവിടെച്ചെന്നു സാമാനങ്ങളെല്ലാം വഞ്ചിയിലാക്കി ഇങ്ങോട്ടു പുറപ്പെട്ടു. മദ്ധ്യേമാർഗം അതികലശലായി ഒരു കോളും പിശറും തുടങ്ങി. ഓളം വലിയ മലപോലെ ഉയർന്ന് ഇളകിമറിഞ്ഞുതുടങ്ങി. വഞ്ചിയിൽ വെള്ളം അടിച്ചുകേറിത്തുടങ്ങി. വഞ്ചി മുങ്ങുമെന്നു തീർച്ചയാക്കി വഞ്ചിക്കാരൻ "അയ്യോ! ഞാൻ വിചാരിച്ചാൽ നിവൃത്തിയില്ല. കഴുക്കോൽ കുത്തീട്ടു വഞ്ചി നേരെ നിൽക്കുന്നില്ല. ഇതാ ഓളപ്പാത്തിയിലായിരിക്കുന്നു. ദൈവം തന്നെ രക്ഷിക്കട്ടെ" എന്നും മറ്റും പറഞ്ഞു നിലവിളികൂട്ടിത്തുടങ്ങി. "സാമാനങ്ങൾ പോകുന്നതുപോകട്ടെ. നമ്മുടെ ജീവനും പോകുമല്ലോ" എന്നു പറഞ്ഞു മുതലാളിയും നിലവിളിച്ചുതുടങ്ങി. അപ്പോൾ കൊച്ചുണ്ണി "നിങ്ങൾ വ്യസനിക്കാതെയും കലശൽകൂട്ടാതെയുമിരിക്കാമെങ്കിൽ വഞ്ചി ഞാൻ കരയ്ക്കടുപ്പിക്കാം. ചുമ്മായിരിക്കണം, നമുക്കു പടച്ചവനുണ്ട്" എന്നു പറഞ്ഞു. ധൈര്യസമേതം വഞ്ചിയുടെ അമരത്തു ചെന്നു കഴുക്കോലെടുത്ത് ഊന്നിത്തുടങ്ങി. യാതൊരാപത്തും അപകടവും കൂടാതെ അവൻ വഞ്ചി കടവിലടുപ്പിക്കുകയും ചെയ്തു. കൊച്ചുണ്ണി ഇതിനുമുമ്പു കഴുക്കോൽ കുത്തി പരിചയമുണ്ടായിരുന്നില്ല. അവനു സകല വേലകൾക്കും പ്രകൃത്യാതന്നെ ഒരു വശതയുണ്ടായിരുന്നു. ഈ സംഗതി നടന്നതിന്റെ ശേ‌ഷം സാമാനങ്ങൾ കൊണ്ടുവരുന്നതിന് ആലപ്പുഴയ്ക്കും കൊച്ചിക്കും പോകുമ്പോൾ മുതലാളിയുടെ വഞ്ചിക്കാരനായിരുന്നതും കൊച്ചുണ്ണിതന്നെയായിരുന്നു. ഇങ്ങനെ കുറച്ചു കഴിഞ്ഞപ്പോൾ കൊച്ചുണ്ണിക്കു നിത്യവൃത്തിക്കു മാത്രം കൊടുത്താൽ പോരെന്നു തോന്നുകയാൽ മുതലാളി ചെലവുകഴിച്ചു പ്രതിമാസം ഒരു ചെറിയ സംഖ്യ അവനു ശമ്പളമായിട്ടും കൊടുത്തു തുടങ്ങി. ശമ്പളം വാങ്ങിയാൽ അവൻ വീട്ടിൽ കൊണ്ടുപോയി അവന്റെ മാതാപിതാക്കന്മാരുടെ കയ്യിൽ കൊടുക്കുകയല്ലാതെ സ്വകാര്യമായി സമ്പാദിച്ചിരുന്നില്ല.
ഇങ്ങനെയിരുന്ന കാലത്ത് ഒരു തങ്ങൾ കായമകുളത്തു വന്നു താമസിച്ചു ചില മുഹമ്മദീയരെ ആയുധാഭ്യാസവും കായികാഭ്യാസവും മറ്റും പരിശീലിപ്പിക്കുന്നതായി കൊച്ചുണ്ണി കേട്ടു. എന്നാൽ തനിക്കും ചിലതൊക്കെ പഠിക്കണമെന്നു നിശ്ചയിച്ച് കൊച്ചുണ്ണി ഒരു ദിവസം വൈകുന്നേരം പീടികയിലെ ജോലികളെല്ലാം കഴിഞ്ഞതിന്റെ ശേ‌ഷം കായംകുളത്തു ചെന്നു തങ്ങളെ കണ്ടു തന്നെകൂടി വല്ലതുമൊക്കെ പഠിപ്പിച്ചാൽ കൊള്ളാമെന്നു പറഞ്ഞു. അതു കേട്ടു തങ്ങൾ, 'നിന്നെ ഒന്നും പഠിപ്പിക്കാൻ പാടില്ല. ഒന്നും പഠിപ്പിക്കാഞ്ഞിട്ടുതന്നെ നിന്റെ പിതാവു വലിയ അക്രമിയായിരിക്കുന്നു. കാലസ്ഥിതികൊണ്ട് നീ അവനെക്കാൾ അക്രമിയായിത്തീരാനാണ് എളുപ്പം. നിന്നെ അഭ്യാസങ്ങൾകൂടി ശീലിപ്പിച്ചാൽ നീ ലോകം മുടിക്കും. അതിനു കാരണഭൂതനാകാൻ എനിക്കു മനസ്സില്ല. എന്റെ ശി‌ഷ്യൻമാർ പരോപദ്രവികളായിത്തീരുന്നത് എനിക്കും സങ്കടമാണ്. അതിനായിട്ടല്ല ഞാൻ എന്റെ ശി‌ഷ്യരെ അഭ്യസിപ്പിക്കുന്നത്. ശത്രുക്കളിൽനിന്നുണ്ടാകുന്ന ആപത്തുകൾ തങ്ങൾക്കു പറ്റാതെ തടുത്തുകൊള്ളുന്നതിനായിട്ടു മാത്രമാണ് പഠിപ്പിക്കുന്നത്. അതിനാൽ നിന്നെ ഞാൻ അഭ്യസിപ്പിക്കുകയില്ല' എന്നു പറഞ്ഞു. അതു കേട്ട് ഏറ്റവും കുണ്ഠിതത്തോടുകൂടി കൊച്ചുണ്ണി മടങ്ങി വന്നു. എങ്കിലും അവൻ ഇച്ഛാഭംഗത്തോടുകൂടി ആ ഉദ്യമം വേണ്ടെന്നുവച്ചില്ല. രാത്രികാലങ്ങളിലായിരുന്നു തങ്ങൾ തന്റെ ശി‌ഷ്യരെ അഭ്യസിപ്പിച്ചിരുന്നത്. അതു കൊച്ചുണ്ണിക്കു നല്ല തരമായീർന്നു. അവൻ പീടികയിലെ ജോലികളെല്ലാം കഴിഞ്ഞ് അത്താഴവും കഴിച്ച് പതിവായി ആരുമറിയാതെ കായംകുളത്തു ചെന്നു തങ്ങളുടെ കളരിക്കു സമീപം ഒരു സ്ഥലത്തിരുന്ന് അഭ്യാസങ്ങളെല്ലാം കണ്ടു പഠിക്കയും നേരം വെളുക്കുന്നതിനുമുമ്പ് പീടികയിലെത്തുകയും ചെയ്തുംകൊണ്ടിരുന്നു. അതിബുദ്ധിശാലിയായ അവൻ അങ്ങനെ മിക്ക വിദ്യകളും ആരും പഠിപ്പിക്കാതെ കണ്ടുതന്നെ വശമാക്കി. അങ്ങനെയിരിക്കുമ്പോൾ ഒരു ദിവസം കൊച്ചുണ്ണി ഒളിച്ചിരുന്ന് അഭ്യാസങ്ങൾ കണ്ടു പഠിക്കുന്നത് ഒരാൾ കണ്ടെത്തുകയും വിവരം ഉപായത്തിൽ തങ്ങളെ ധരിപ്പിക്കുകയും ചെയ്തു. ഉടൻ തങ്ങൾ ശി‌ഷ്യൻമാരിൽ ചിലരെ വിട്ടു കൊച്ചുണ്ണിയെ വിളിപ്പിച്ചു കളരിയിൽ വരുത്തി. തങ്ങളുടെ ശി‌ഷ്യൻമാർ വന്നു വിളിച്ചിട്ട് ഒട്ടും മടിക്കാതെ കൊച്ചുണ്ണി കളരിയിൽ ചെന്നു. തങ്ങൾ അവനോട് 'നീ എന്തെല്ലാം പഠിച്ചു?' എന്നു ചോദിച്ചു. 'ഇവിടെ പഠിച്ചതെല്ലാം ഞാനും പഠിച്ചു' എന്നു കൊച്ചുണ്ണി മറുപടി പറഞ്ഞു. അതുകേട്ടു തങ്ങൾ അവനെ ഒന്നു പരീക്ഷിച്ചു. അപ്പോൾ തങ്ങളുടെ സ്വന്തം ശി‌ഷ്യരെക്കാൾ അഭ്യാസവി‌ഷയത്തിൽ കൊച്ചുണ്ണി യോഗ്യനായിത്തീർന്നിരിക്കുന്നതായിക്കണ്ടു. ഇതിങ്കൽ തങ്ങൾക്ക് അസൂയയല്ല, വളരെ സന്തോ‌ഷമാണ് തോന്നിയത്. ഇത്രയും ബുദ്ധിമാനായിരിക്കുന്ന ഇവനെ ശരിയായി അഭ്യസിപ്പിക്കുകതന്നെ വേണം എന്നു നിശ്ചയിച്ച് തങ്ങൾ, പതിവായി കളരിയിൽ വന്ന് അഭ്യസിച്ചുകൊള്ളുന്നതിനു കൊച്ചുണ്ണിക്ക് അനുവാദം കൊടുത്തു. പിറ്റേദിവസംമുതൽ പതിവായി കൊച്ചുണ്ണി രാത്രിതോറും കളരിയിൽ ഹാജരായി അഭ്യസിച്ചുതുടങ്ങുകയും ചെയ്തു. അവൻ തങ്ങളുടെ അടുക്കൽനിന്ന് അക്കാലത്തു നടപ്പുണ്ടായിരുന്ന വെട്ട്, തട മുതലായ ആയുധാഭ്യാസങ്ങളും ഓട്ടം, ചാട്ടം, മറിച്ചൽ, തിരിച്ചൽ മുതലായ കായികാഭ്യാസങ്ങളുമെല്ലാം ശീലമാക്കി. ആകപ്പാടെ കുറച്ചു ദിവസത്തെ അഭ്യാസംകൊണ്ടു കൊച്ചുണ്ണി ഒരൊന്നാന്തരം അഭ്യാസിയായിത്തീർന്നു എന്നു പറഞ്ഞാൽ മതിയല്ലോ. കൊച്ചുണ്ണിയുടെ അനിതരസാധാരണമായ ബുദ്ധിസാമർഥ്യംകൊണ്ട് തങ്ങൾക്കു വളരെ സന്തോ‌ഷം തോന്നി. ആ തങ്ങൾക്ക് ഈ വക അഭ്യാസങ്ങൾ മാത്രമല്ല ശീലമുണ്ടായിരുന്നത്. അയാൾ കൺകെട്ട്, ആൾമാറാട്ടം മുതലായ ജാലവിദ്യകളും ഗ്രഹിച്ചിട്ടുണ്ടായിരുന്നു. പക്ഷേ, അതൊന്നും അധികം പ്രയോഗിക്കുകയും ശി‌ഷ്യരെ പഠിപ്പിക്കുകയും പതിവില്ലായിരുന്നു. കൊച്ചുണ്ണിയുടെ പേരിൽ അത്യധികമായി സന്തോ‌ഷവും വാത്സല്യവും തോന്നുകയാൽ തങ്ങൾ ആ വക വിദ്യകളും കൊച്ചുണ്ണിക്കു ഗൂഢമായി ഉപദേശിച്ചുകൊടുത്തു. ഇവയെല്ലാം ഗ്രഹിച്ചതിന്റെശേ‌ഷം കൊച്ചുണ്ണി യഥാശക്തി ഗുരുദക്ഷിണയും കൊടുത്തു. പീടികയിലെ കണക്കെഴുത്തുകാരുടേയും മറ്റും സഹായവും സഹവാസവും മുതലാളിയുടെ ആനുകൂല്യവും നിമിത്തം കൊച്ചുണ്ണി ഒരു വിധം തമിഴും മലയാളവും എഴുതാനും വായിക്കാനും ശീലമാക്കുകയും ചെയ്തു.
അങ്ങനെയിരിക്കുമ്പോൾ ഒരു ദിവസം വൈകുന്നേരം സന്ധ്യയ്ക്കു മുമ്പായി ഏവൂർ ക്ഷേത്രത്തിലെ ശാന്തിക്കാരൻ മൂന്നു തുലാം ശർക്കരയ്ക്ക് അത്യാവശ്യമാകയാൽ പണവും പാത്രവും കൊടുത്ത് ഒരാളെ പീടിയിൽ അയച്ചു. പീടിയിലുണ്ടായിരുന്ന ശർക്കര മുഴുവനും അവസാനിച്ചിരുന്നു. എങ്കിലും മുതലാളിയുടെ വീട്ടിൽ ശർക്കര ധാരാളം ശേഖരിച്ചിട്ടുണ്ടായിരുന്നു. വീട് പീടികയുടെ സമീപത്തു തന്നെ ആയിരുന്നു. അതിനാൽ വീട്ടിൽച്ചെന്നു കുറെ ശർക്കര എടുത്തുകൊണ്ടുവരുവാനായി മുതലാളി കൊച്ചുണ്ണിയെ വീട്ടിലേക്ക് അയച്ചു. കൊച്ചുണ്ണി വീട്ടിൽ ചെന്ന സമയം അവിടെയുള്ളവരെല്ലാം പടിപ്പുര അടച്ചു സാക്ഷയിട്ടു കുളിക്കാൻ പോയിരിക്കുകയായിരുന്നു. വീട്ടിനു ചുറ്റും വലിയ മതിൽക്കെട്ടുമുണ്ടായിരുന്നു. കൊച്ചുണ്ണി രണ്ടുമൂന്നു വിളിച്ചിട്ടും ആരും മിണ്ടായ്കയാൽ അവൻ പാത്രവുംകൊണ്ടു പുറകുമറിഞ്ഞു മതിൽക്കെട്ടിനകത്തു കടക്കുകയും വീട്ടിന്റെ ഇറയത്തു ചാറയിൽ നിറച്ചിട്ടിരുന്നതിൽനിന്ന് ആവശ്യപ്പെട്ട ശർക്കര പാത്രത്തിലാക്കി തലയിൽവെച്ചുകൊണ്ടു മുമ്പു മറിഞ്ഞു മതിൽക്കെട്ടിനു പുറത്തിറകയും പീടികയിൽ ചെന്നു മൂന്നുതുലാം ശർക്കര തൂക്കിക്കൊടുക്കുകയും ശേ‌ഷമുണ്ടായിരുന്നതു പീടികയിലെ ചാറയിലാക്കി അടച്ചു വയ്ക്കുകയും ചെയ്തു. പിറ്റേ ദിവസം ആരോ പറഞ്ഞ് കൊച്ചുണ്ണി കാണിച്ച ഈ വിദ്യയും അവൻ കായംകുളത്തു പോയി അഭ്യാസങ്ങൾ പഠിച്ചുവെന്നുള്ള വിവരവും മുതലാളി അറിഞ്ഞു. അതുവരെ കൊച്ചുണ്ണി രാത്രി കാലങ്ങളിൽ കായംകുളത്തുപോയി അഭ്യസിച്ച സംഗതി മുതലാളി അറിഞ്ഞിരുന്നില്ല. ഈ സംഗതികളെല്ലാം മനസ്സിലാക്കിയതിന്റെശേ‌ഷം മുതലാളി കൊച്ചുണ്ണിയെ അടുക്കൽ വിളിച്ചു വീട്ടിൽനിന്നു ശർക്കര എടുത്തുകൊണ്ടു വന്നത് ഏതുപ്രകാരമായിരുന്നു എന്നും തങ്ങളുടെ അടുക്കൽ പോയി അഭ്യാസങ്ങൾ പഠിക്കുകയുണ്ടായോ എന്നും മറ്റും ചോദിച്ചു. കൊച്ചുണ്ണി ഒന്നും മറച്ചുവയ്ക്കാതെ എല്ലാം സത്യമായി, ഉണ്ടായതുപോലെ സമ്മതിച്ചു പറഞ്ഞു. ഉടനെ മുതലാളി, നീ എനിക്ക് വളരെ സഹായങ്ങൾ ചെയ്തിട്ടുണ്ട്. അതൊന്നും ഞാൻ ഒരുകാലത്തും മറക്കുകയില്ല. നിന്റെ പേരിൽ എനിക്കു വളരെ സന്തോ‌ഷവും വിശ്വാസവുമുണ്ട്. എങ്കിലും നീ ഇവിടെ താമസിക്കണമെന്നു തോന്നുന്നില്ല. ഞാൻ ഇങ്ങനെ പറയുന്നതു കൊണ്ട് നിനക്കു മനസ്താപവും എന്റെ പേരിൽ വിരോധവുമുണ്ടാകരുത്. എന്നും നീ എന്റെ ബന്ധുവായിത്തന്നെ ഇരിക്കണം. ഞാൻ ആവശ്യപ്പെടുന്ന സഹായങ്ങൾ എന്നും എനിക്കു നീ ചെയ്തു തരികയും വേണം. എന്നാൽ കഴിയുന്ന സഹായങ്ങൾ ഞാൻനിനക്കും ചെയ്തു തരികയും വേണം. എന്നാൽ കഴിയുന്ന സഹായങ്ങൾ ഞാൻ നിനക്കും എന്നും ചെയ്തുതരുന്നതാണ് എന്നു പറഞ്ഞ് അന്നുവരെ കണക്കു തീർത്ത് അവനു കൊടുപ്പാനുണ്ടായിരുന്ന ശമ്പളവും ആയിരംപണം സമ്മാനമായിട്ടും കൊടുത്ത് അവന്റെ വീട്ടിലേക്കയച്ചു. അങ്ങനെ കൊച്ചുണ്ണി വലിയവീട്ടിൽ പീടികയിൽ നിന്നു പിരിഞ്ഞുപോകയും ചെയ്തു. അന്നു കൊച്ചുണ്ണിക്ക് ഇരുപരുവയസ്സു പ്രായമായിരുന്നു. അതിനാൽ അവൻ പീടികയിൽ ജോലിയായി താമസിച്ചു തുടങ്ങിയിട്ട് ഏകദേശം പത്തു കൊല്ലത്തോളമായിരുന്നുവെന്നു വിശേ‌ഷിചു പറയണമെന്നില്ലല്ലോ.
കൊച്ചുണ്ണി സ്വഗൃഹത്തിൽ താമസമാക്കിയതിന്റെശേ‌ഷം അധികം താമസിയാതെ കല്യാണം കഴിച്ച് ഭാര്യയെ തന്റെ വീട്ടിൽ കൊണ്ടുവന്നു. ആയിടയ്ക്കു തന്നെ അവന്റെ മാതാപിതാക്കൻമാർ കാലഗതിയെ പ്രാപിച്ചു പോയി. ഭാര്യയ്ക്കു വളരെ ചെറുപ്പമായിരിക്കകൊണ്ടു കൊച്ചുണ്ണി തന്റെ ഭാര്യയുടെ മാതാവിനെക്കൂടി സ്വഗൃഹത്തിൽ കൊണ്ടു വന്നു പാർപ്പിച്ചു.
കൊച്ചുണ്ണിക്കു പിതൃസമ്പാദ്യമായിട്ടോ സ്വന്തസമ്പാദ്യമായിട്ടോ യാതൊരു മുതലുമില്ലാത്തതിനാൽ പിന്നെയും കാലക്ഷേപത്തിനു വളരെ ഞെരുക്കം തന്നെയായിരുന്നു. അതിനാലവൻ തന്റെ സതീർഥ്യരായ ചില മുഹമ്മദീയരെക്കൂടെ കൂട്ടുപിടിച്ചുകൊണ്ട് ചില അക്രമപ്രവ്യത്തികൾ തുടങ്ങി. അന്യരാജ്യങ്ങളിൽ ചെന്നു സഹായവിലക്കു വ്യാജചരക്കുകൾ വാങ്ങി ഇവിടെ (കായംകുളത്തു) കൊണ്ടുവന്നു വിറ്റു ലാഭമെടുക്കുകയാണ് കൊച്ചുണ്ണിയുടെ അക്രമപ്രവ്യത്തികളിൽ ആദ്യം പ്രധാനമായിട്ടുള്ളത്. പിന്നീട് ചിലരുടെ ഭവനങ്ങൾ ഭേദിച്ച് അകത്തുകടന്നു സർവവും കൊള്ളയിടുക, വഴിപോക്കരുടെ കൈവശമുള്ളതെല്ലാം പിടിച്ചുപറിക്കുക മുതലായവയും തുടങ്ങി. എന്നാൽ പാവപ്പെട്ടവരെയും മര്യാദക്കാരെയും ധർമ്മിഷ്ഠന്മാരെയും മറ്റും കൊച്ചുണ്ണി ഒരിക്കലും ഉപദ്രവിക്കാറില്ലായിരുന്നു. വലിയ ധനവാന്മാരും പച്ചവെള്ളം പോലും ആർക്കും കൊടുക്കാത്തവരുമായ ദുഷ്ടന്മാരുടെ ഭവനങ്ങളിൽ മാത്രമേ അവൻ കയറി കൊള്ളയിടാറുള്ളൂ. കൊച്ചുണ്ണിക്ക് ഒരിക്കൽ എന്തെങ്കിലും കൊടുത്താൽ പിന്നെ അവരെ അവൻ ഒരിക്കലും ഉപദ്രവിക്കാറില്ല. അവന് ഉപജീവനത്തിനു നിവ്യത്തിയില്ലാതാകുമ്പോൾ വലിയ ധനവാൻമാരായിട്ടുള്ളവരുടെ അടുക്കൽ ചെന്നു തനിക്കു ഇത്ര രൂപവേണം, അല്ലെങ്കിൽ ഇത്ര പറ നെല്ലുവേണമെന്നു പറയും. ഉടനെ കൊടുത്തയച്ചാൽ പിന്നെ യാതൊരു ഉപദ്രവവുമില്ല. ഒരു സമയം മടക്കിക്കൊടുക്കുന്നതിനും അവനു വിരോധമില്ല. വാങ്ങിയ സംഖ്യയും പലിശയും കുറച്ചുകൂടെ വേണമെങ്കിൽ അതും അവൻ കൊടുത്തേക്കും. ചോദിച്ചിട്ടു കൊടുത്തില്ലെങ്കിൽ ആ കൊടുക്കാത്തവരുടെ സർവസ്വവും നാലു ദിവസത്തിനകം കൊച്ചുണ്ണി കൊള്ളയടിച്ചുകൊണ്ടുപോകുമെന്നുള്ളതു നിശ്ചയമായിരുന്നു. കൊച്ചുണ്ണി ഇങ്ങനെ കൊള്ളചെയ്തെടുക്കുന്ന മുതലുകളെല്ലാം അവനും കൂട്ടുകാരുംകൂടി അനുഭവിക്കുക മാത്രമല്ല ചെയ്തിട്ടുള്ളത്. അവന്റെ വീതത്തീന്നു കിട്ടുന്നതുകൊണ്ട് അവൻ ധാരാളമായി ധർമ്മവും ചെയ്തിരുന്നു. കൊച്ചുണ്ണി ഈവക മുതലുകൾ സമ്പാദിക്കാറില്ല. അന്നത്തേടം സുഖമായി കഴിഞ്ഞുകൂടണമെന്നു മാത്രമേ അവനു വിചാമുണ്ടായിരുന്നുള്ളൂ.
സ്വദേശികളായ പാവപ്പെട്ടവരെ അവൻ ധാരാളമായി സഹായിച്ചുകൊണ്ടിരുന്നു. കൊച്ചുണ്ണിയുടെ കൂട്ടുകാരെല്ലാം ആദ്യം കേവലം നിർധനൻമാരായിരുന്നു. അവന്റെ സഹകരണം നിമിത്തം അവരെല്ലാം ക്രമേണ വലിയ ധനികന്മാരായിത്തീർന്നു. കൊച്ചുണ്ണിക്കു മാത്രം അധികം സമ്പാദ്യമൊന്നുമുണ്ടായിരുന്നില്ല. അവന്റെ ആശ്രിതന്മാരും സ്വദേശികളുമായിരുന്ന അനേകം പാവപ്പെട്ടവരും കൊച്ചുണ്ണിയുടെ സഹായം നിമിത്തം സമ്പന്നന്മാരായിതീർന്നിട്ടുണ്ട്. ഇന്ന ജാതിക്കാരെ അല്ലെങ്കിൽ ഇന്ന മതക്കാരെ മാത്രമേ സഹായിക്കയുള്ളൂ എന്നുള്ള നിർബന്ധം കൊച്ചുണ്ണിക്കുണ്ടായിരുന്നില്ല. ബ്രാഹ്മണനായാലും ശൂദ്രനായാലും സ്വജാതിയായാലും ക്രസ്ത്യാനിയായാലും, അവനെ ആശ്രയിച്ചാൽ തന്നാൽ കഴിയുന്ന സഹായം അവൻ ചെയ്തുകൊടുത്തിരുന്നു. ആകപ്പാടെ നോക്കിയാൽ കൊച്ചുണ്ണിമൂലം അക്കാലത്തു സമ്പന്നന്മാരായിതീർന്നിട്ടുള്ള ദരിദ്രർക്കും നിർധനന്മാരായിത്തീർന്നിട്ടുള്ള ധനികർക്കും സംഖ്യയില്ല.
സ്ത്രീവി‌ഷയമായിട്ടുള്ള ദുർനടപ്പും കൊച്ചുണ്ണിക്കു സാമാന്യ ത്തിലധികമുണ്ടായിരുന്നു. കൊച്ചുണ്ണി നിമിത്തം പല ജാതിയിലുള്ള കുലടകൾക്കും വളരെ സമ്പാദ്യമുണ്ടായിട്ടുണ്ട്. ഒരു ശൂദ്രസ്ത്രീയെ അവൻ ഏകദേശം ഭാര്യയായിതന്നെ വച്ചിരുന്നു. അത് എങ്ങനെയോ അവന്റെ ഭാര്യയുടെ തള്ള അറിഞ്ഞു വശമാവുകയും ഭാര്യയോടു പറയുകയും വീട്ടിൽ വളരെ ശണ്ഠകളും വഴക്കുമൊക്കെ ഉണ്ടാക്കിത്തിർക്കുകയും ചെയ്തു. എങ്കിലും കൊച്ചുണ്ണിക്ക് ആ ശൂദ്രസ്ത്രീയെ ഉപേക്ഷിക്കുന്നതിനു മനസ്സുവന്നില്ല. ഒരു ദിവസം ആ വ്യദ്ധ (ഭാര്യയുടെ തള്ള) കൊച്ചുണ്ണിയോടു നേരിട്ടുതന്നെ ആ ശൂദ്രസ്ത്രീയുമായുള്ള സംസർഗ്ഗം മതിയാക്കണമെന്നു പറഞ്ഞു. അതു കൊച്ചുണ്ണിക്ക് ഒട്ടും രസമായില്ല. അതിനെക്കുറിച്ച് അവർ തമ്മിൽ വളരെ വാഗ്വാദമുണ്ടായി. വഴക്കുമുറുകി വന്നപ്പോൾ കൊച്ചുണ്ണിക്കു ദേ‌ഷ്യം വരികയും അവൻ ഒരു കുറുവടികൊണ്ട് വ്യദ്ധയുടെ തലയ്ക്ക് ഒരടി കൊടുക്കുകയും വ്യദ്ധ പെട്ടെന്നു മറിഞ്ഞു വീണു മരിച്ചു. ഈ കഥ ആരെയുമറിയിക്കാതെ കൊച്ചുണ്ണി അന്നുരാത്രിയിൽതന്നെ ആ വ്യദ്ധയുടെ മ്യതശരീരം ഒരു പായിൽ പൊതിഞ്ഞുകെട്ടി വലിയ കല്ലുവെച്ചു കായങ്കുളം കായലിൽ താഴ്ത്തിക്കളഞ്ഞു. എങ്കിലും ഒന്നുരണ്ടു ദിവസം കഴിഞ്ഞപ്പോൾ എങ്ങനെയോ സംഗതി പുറത്തൊക്കെ കുറേശ്ശേ സംസാരമായി. അങ്ങനെ അങ്ങു പറഞ്ഞ് ഇങ്ങു പറഞ്ഞ് വർത്തമാനം കാർത്തികപള്ളി തഹസീൽദാരുടെ ചെവിയിലുമെത്തി. ഉടനെ തഹശീൽദാർ (അക്കാലത്തു മജിസ്ട്രട്ടെന്നു പറയാറില്ല) കൊച്ചുണ്ണിയെ പിടിച്ചേൽപ്പിക്കുന്നതിനു പോലീസുകാർക്കു ഉത്തരവുകൊടുത്തു. എങ്കിലും അവനെ പിടിക്കുന്നതിന് അത്രയെളുപ്പത്തിൽ ആർക്കും കഴിഞ്ഞില്ല. കൊച്ചുണ്ണി വലിയ അഭ്യാസിയായിരുന്നതിനാൽ ഒരു പത്തുപന്ത്രണ്ടുപേര വിചാരിച്ചാലും മറ്റും അവനെ പിടിക്കാൻ കഴിയുകയില്ല. സദാ അവന്റെ കയ്യിൽ കഠാരിയുടെ ആക്യതിയിൽ ഒരായുധമുണ്ടായിരിക്കും. അവന്റെ കൂടെ വലിയ അഭ്യാസികളും അക്രമികളുമായ പല കൂട്ടുകാരും എപ്പോഴുമുണ്ടായിരിക്കും. അവനെ പിടിക്കാൻ ആർക്കും ധൈര്യമുണ്ടായില്ല. ഈ സംഗതി നടന്നതിന്റെ ശേ‌ഷം പോലീസുകാരുടെ അന്വേ‌ഷണം തുടങ്ങിയപ്പോൾ മുതൽ കൊച്ചുണ്ണി ഒളിച്ചും വളരെ കരുതലോടുകൂടിയുമാണ് നടന്നിരുന്നത്. അതിനാൽ അവനെ നേരെ കാണുന്നതിനുതന്നെ അത്ര എളുപ്പമല്ലായിരുന്നു. ഒരുസമയം കണ്ടാൽത്തന്നെയും പ്രാണഭയം നിമിത്തം അവനെ ആരും പിടിക്കയുമില്ലല്ലോ. കൊച്ചുണ്ണി ഒളിച്ചുനടക്കുകയായിരുന്നു എങ്കിലും സ്വദേശം വിട്ട് എങ്ങും പോയില്ല. കാർത്തികപ്പള്ളി, കരുനാഗപ്പള്ളി, മാവേലിക്കര ഈ മൂന്നു താലൂക്കുകളിലായിട്ട് അവൻ കഴിച്ചുകൂട്ടി. പിടിച്ചുപറി, മോ‌ഷണം മുതലായവ അക്കാലത്തും അവൻ യഥാപൂർവം നടത്തിക്കൊണ്ടുതന്നെ ഇരുന്നു.
കൊച്ചുണ്ണിയുടെ അക്രമങ്ങൾ ദിവസംപ്രതി വർദ്ധിക്കുകയും കായങ്കുളം കൊച്ചുണ്ണി എന്നുള്ള പ്രസിദ്ധി രാജ്യമൊട്ടുക്കു പരക്കുകയും, അപ്പോഴേക്കും അവനെ ഏതുവിധവും പിടിക്കണമെന്നുള്ള നി‌ഷ്കർ‌ഷ ഗവൺമേണ്ടിന്നു കൂടി വരികയും ചെയ്തു. ഒടുക്കം 1025-ആമാണ്ട് ദിവാൻജി കാർത്തികപ്പള്ളിത്തഹസീൽദാരുടെ പേർക്കു നേരിട്ട് ഒരുത്തരവയച്ചു. അതിൽ ഒരു വാരത്തിനകം കൊച്ചുണ്ണിയെ പിടിപ്പിച്ചു ഠാണാ വിലാക്കാത്തപക്ഷം തഹശീൽദാരെ ഉദ്യേഗത്തിൽനിന്നും സ്ഥിരമായി മാറ്റുന്നതാന്നെന്നു തീർച്ചയായി പ്രസ്താവിച്ചിരുന്നു. ഈ ഉത്തരവു കണ്ടപ്പോൾ തഹശീൽദാർക്ക് വളരെ വിചാരവും വ്യസനവുമുണ്ടാക്കിയെന്നുള്ളതു പറയേണ്ടതില്ലല്ലോ. ബുദ്ധിമാനായ തഹശീൽദാർ കൊച്ചുണ്ണിയുടെ ഗൂഢസഞ്ചാരം ഏതെല്ലാം ദിക്കുകളിലാണെന്നും മറ്റും രഹസ്യമായി നടത്തിയ അന്വേ‌ഷണത്തിൽ അവനു മേൽപ്പറഞ്ഞ ശൂദ്രസ്ത്രീയുമായി അടുപ്പമുണ്ടെന്നും മിക്ക ദിവസവും രാത്രി കാലങ്ങളിൽ അവൻ അവളുടെ വീട്ടിൽ വരുമെന്നും വേറെ ഒരു ശൂദ്രനും അവളുമായി സംസർഗ്ഗമുണ്ടെന്നും അയാൾക്ക് ആന്തരത്തിൽ കൊച്ചുണ്ണിയോടു രസമില്ലെന്നും മനസ്സിലായി. തഹസീൽദാർ ആ ശൂദ്രൻ മുഖാന്തരം ആരുമറിയാതെ ആ സ്ത്രീയെ വരുത്തി. അവളോട് "നിന്നെ എന്റെ ഭാര്യയായി സ്വീകരിക്കണമെന്നു ഞാൻ വിചാരിക്കുന്നു. നീ അതു സമ്മതിക്കുന്നപക്ഷം അധികം താമസിയാതെ സംബന്ധം നടത്തണമെന്നാണ് ഞാൻ ‍വിചാരിക്കുന്നത്. പക്ഷേ അങ്ങനെയായാൽ കൊച്ചുണ്ണിയുമായുള്ള അടുപ്പം വേണ്ടെന്നു വെക്കേണ്ടതായി വരും. അതും മുൻകൂട്ടി പറഞ്ഞേക്കാം" എന്നു പറഞ്ഞു. ഇതുകേട്ട് ആ പുംശ്ചലി ഒരു മേത്തനുമായുള്ള അടുപ്പത്തേക്കാൾ നല്ലത് ഒരു തഹസീൽദാരുടെ ഭാര്യയായിരിക്കുന്നതാണല്ലോ എന്നു വിചാരിച്ചു. "അവിടുത്തെ ഇഷ്ടംപോലെയൊക്കെ ചെയ്യുന്നത് എനിക്കു സമ്മതമാണ്. അതിനുവേണ്ടി ഞാനെന്തെല്ലാം വേണമെങ്കിലും ചെയ്യാം" എന്നു പറഞ്ഞു. "എന്നാൽ ഇന്നു രാത്രിയിൽ അവൻ വരുമ്പോൾ നീ ഈ മരുന്നിട്ടു കുറേ പാൽ കാച്ചി അവനു കൊടുക്കണം" എന്നു പറഞ്ഞു തഹശീൽദാർ ഒരു മരുന്നു അവളുടെ കൈയ്യിൽ കൊടുത്തു. അടുത്ത ദിവസം തന്നെ സംബന്ധം നടത്തിക്കളയാമെന്നും അതിലേക്കു വേണ്ടുന്നതൊക്കെ വട്ടംകൂട്ടുന്നതിനു തൽക്കാലം ഇതിരിക്കട്ടെ എന്നു പറഞ്ഞു തഹശീൽദാർ അമ്പതു രൂപയും കൊടുത്തു. അവൾ അതെല്ലാം വാങ്ങി സന്തോ‌ഷത്തോടുകൂടി വിട്ടിലേക്കു വന്ന വഴിതന്നെ ആരുമറിയാതെ പോവുകയും ചെയ്തു.
ഏകദേശം പാതിരായായപ്പോൾ കൊച്ചുണ്ണി ഏകാകിയായി ആ ശുദ്രസ്ത്രീയുടെ വിട്ടിലെത്തി. അവൻ കയ്യും തേച്ചുകഴുകി ശയന ഗ്യഹത്തിൽ പ്രവേശിച്ചയുടനെ അവൾ തഹശീൽദാർ പറഞ്ഞിരുന്നതു പോലെ മരുന്നിട്ടു കാച്ചിപാൽ കൊണ്ടു ചെന്നു കൊടുത്തു. കൊച്ചുണ്ണിക്കു മുമ്പേതന്നെ അവൾ പാൽ കാച്ചികൊടുക്കുക പതിവുണ്ടായിരുന്നതിനാൽ അവൻ യാതൊരു സംശയവും കൂടാതെ പാലെടുത്തു കുടിക്കുകയും മാത്രനേരം കഴിഞ്ഞപ്പോൾ ബോധരഹിതനായി വിഴുകയും ചെയ്തു. അപ്പോഴേക്കും തഹസീൽദാർ മുൻകൂട്ടി ചട്ടംകെട്ടിയിരുന്നതുപൊലെ ചില സഹായികളോടുകൂടി പോലീസുകാർ അവിടെ എത്തുകയും കൊച്ചുണ്ണിയെ ബന്ധിച്ചു കാർത്തികപ്പള്ളി ഠാണാവിലേക്ക് എടുത്തുകൊണ്ടുപോവുകയും ചെയ്തു. ആ സമയം കൊച്ചുണ്ണിക്കു തീരെ ബോധമില്ലായിരുന്നു. അവൻ ശവംപോലെ കിടക്കുകയായിരുന്നു. പോലീസുകാർ കൊച്ചുണ്ണിയെ ഠാണാവിലാക്കി കൈയ്ക്കും കാലിനും വിലങ്ങുവെയ്ക്കുകയും അപ്പോൾതന്നെ വിവരം തഹശീൽദാരുടെ അടുക്കൽ അറിയിക്കുകയും ചെയ്തു.
കൊച്ചുണ്ണിയെ ഭാര്യയുടെ തള്ളയെ അപായപ്പെടുത്തിയത് 1015-ആമാണ്ട് ആയിരുന്നു. അക്കാലം മുതൽ പത്തു കൊല്ലം അവൻ ഒളിച്ചുനടക്കുകയായിരുന്നു. അതിനിടയ്ക്ക് അവനെ പിടിക്കുന്നതിന് ആരു വിചാരിച്ചിട്ടും കഴിഞ്ഞില്ല. ഒടുക്കം 25-ആമാണ്ട് അവനെ പിടിച്ചതു മേല്പറഞ്ഞപ്രകാരം ചതിച്ചാണ്. കൊച്ചുണ്ണി സ്വബോധത്തോടുകൂടിയിരിക്കുകയാണെങ്കിൽ അന്നും അവനെ ആരും പിടിക്കുകയില്ലായിരുന്നു. കുലടകളെ വിശ്വസിച്ചാലുണ്ടാകുന്ന ഫലമിങ്ങനെയാണെന്ന് എല്ലാരും അറിഞ്ഞിരിക്കേണ്ടതാണ്.
തഹശീൽദാർ ആ രാത്രിയിൽതന്നെ കൊച്ചുണ്ണിയെ പിടിച്ചു കാർത്തികപ്പള്ളി ഠാണാവിലാക്കിയിരുന്നു എന്നുള്ള വിവരത്തിന് അടിയന്തിരത്തിൽ ഹജൂർക്ക് എഴിതിയയച്ചു. അവനെ ഉടനെ ഠാണാപ്പാറാവുവഴി വേണ്ടുന്ന കരുതലോടും ബന്തവസ്സോടുംകൂടി തിരുവനന്ത പുരത്തേക്കയയ്ക്കാൻ അടിയന്തിരത്തിൽത്തന്നെ ഉത്തരവു വരികയും ചെയ്തു.
കൊച്ചുണ്ണിക്ക് അവനെ പിടിച്ചു ഠാണാവിലാക്കിയതിന്റെ പിറ്റേ ദിവസം നേരം വെളുത്തപ്പോഴേക്കും ബോധം വീണു. അപ്പോഴാണ് താൻ ബന്ധനത്തിലകപ്പെട്ടിരിക്കുകയാണെന്ന് അവനറിഞ്ഞത്. ഇത് ആ കുലടയുടെ വിശ്വാസവഞ്ചനയാൽ പറ്റിയതാണെന്ന് അവൻ അപ്പോൾ തന്നെ മനസ്സുകൊണ്ടാലോചിച്ചു നിശ്ചയിക്കുകയും ചെയ്തു. അന്നു രാത്രിയാകുന്നതുവരെ അവൻ ഠാണാവിൽത്തന്നെ കിടന്നു. ഏകദേശം പത്തു നാഴിക രാത്രിയായപ്പോൾ വിലങ്ങുകളും പൊട്ടിച്ചു കൊച്ചുണ്ണി ഠാണാവിൽ നിന്നു വെളിയിൽ ചാടി ഓടിക്കളഞ്ഞു. അവന്റെ കൈയ്യിൽ സദാ ഉണ്ടായിരിക്കാറുള്ള ആയുധം ആ ശൂദ്രസ്ത്രീയുടെ വീട്ടിലുണ്ടെങ്കിൽ എടുക്കാമെന്നു വിചാരിച്ച് അവൻ നേരെ അങ്ങോട്ടുതന്നെ നടന്നു. അവിടെ ചെന്നപ്പോൾ അവളും അവളുടെ ഇഷ്ടനായ ശൂദ്രയുവാവും കൂടി അത്താഴം കഴിഞ്ഞു. സ്വൈവരസല്ലാപവും ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. പുരയുടെ വാതിൽ ചാരിയിരുന്നെങ്കിലും സാക്ഷയിട്ടിട്ടുണ്ടായിരുന്നില്ല. അകത്തു വിളക്കുമുണ്ടായിരുന്നു. കൊച്ചുണ്ണി ഒട്ടും സംശയിക്കാതെ വാതിൽ തുറന്ന് അകത്തേക്കു കടന്നു. ആ സമയം കൊച്ചുണ്ണി അവിടെച്ചെല്ലുമെന്ന് അവൾ ലേശം പോലും വിചാരിച്ചിരുന്നില്ല. ഒരുക്കലും തിരിച്ചു വരാനിടയാകാതെ അവനെ തൂക്കിക്കൊല്ലുകയോ നാടുകടത്തുകയോ ചെയ്യുമെന്നായിരുന്നു അവരുടെ വിശ്വാസം. അങ്ങനെ ഇരിക്കെ പെട്ടെന്നു കൊച്ചുണ്ണിയെ കണ്ടപ്പോൾ അവരുടെ മനസ്സിലുണ്ടായ വികാരങ്ങൾ ഏതെല്ലാം പ്രകാരമായിരിക്കുമെന്നു വായനക്കാർ അവരുടെ മനോധർമംപോലെ ഊഹിച്ചുകൊള്ളുകയല്ലാതെ പറഞ്ഞറിയിക്കുന്ന കാര്യം പ്രയാസംതന്നെ. കൊച്ചുണ്ണിയെ കണ്ട മാത്രയിൽ രണ്ടുപേരും പെട്ടെന്നെണീറ്റ് ഒരു സംഭ്രമത്തോടും വിറയലോടുംകൂടി മറയുടെ ഒരരികിലേക്കു മാറിനിന്നു. കൊച്ചുണ്ണി മുറിക്കകത്തു കടന്നിട്ട് ആദ്യം കണ്ടതു കട്ടിലിന്റെ താഴെ കിടന്നിരുന്നതായ സ്വന്തം ആയുധം പെട്ടെന്നു കയ്യിലെടുത്തു, കൊച്ചുണ്ണി ആയുധമെടുത്ത് ഒന്നു വീശുകയും ആ പുശ്ചലിയുടെയും അവളുടെ ഇഷ്ടനായ ശൂദ്രൻേയയും തല താഴെ വീഴുകയും ഒരുമിച്ചുകഴിഞ്ഞു. കൊച്ചുണ്ണി അപ്പോൾ പുറത്തിറങ്ങിപ്പോവുകയും ചെയ്തു.
അവൻ പോയ വഴിക്കുതന്നെ ഒരു കുളത്തിൽ ഇറങ്ങി കുളിയും കഴിച്ചു സ്വഗ്യഹത്തിലെത്തി. അപ്പോൾ അവന്റെ ഭാര്യ ഭർത്താവിനെ പോലീസുകാർ പിടിച്ചുകൊണ്ടുപോയി ഠാണാവിലാക്കിയെന്നു കേട്ടു വി‌ഷാദിച്ച് അന്നു ജലപാനം പോലും കഴിക്കാതെ കിടക്കുകയായിരുന്നു. കൊച്ചുണ്ണി പുറത്തുചെന്നു വാതിലിൽ മുട്ടി പതുക്കെ വിളിച്ചു. വിളിച്ചതെല്ലാം അവൾ കേട്ടു എങ്കിലും അത് ഇന്നാരാണെന്നു നിശ്ചയം വരായ്കയാൽ അവൾ വാതിൽ തുറന്നില്ല. പിന്നെ കൊച്ചുണ്ണി സ്വല്പം ഉറക്കെ വിളിക്കുകയും "സംശയിക്കേണ്ട ഞാൻതന്നെയാണ്. വാതിൽ തുറക്ക്" എന്നു സ്പഷ്ടമായി പറയുകയും ചെയ്യുകയാൽ അവൾക്ക് ആൾ ഇന്നാരാണെന്നു മനസ്സിലാവുകയും വിളക്കുകൊളുത്തിക്കൊണ്ടുവന്നു വാതിൽ തുറക്കുകയും ചെയ്തു. പിന്നെ അവൾ വേഗം അരി വെച്ചു. രണ്ടുപേരും അത്താഴമുണ്ടു. കൊച്ചുണ്ണിക്കു പറ്റിയ അബദ്ധം അവനും ഭാര്യയ്ക്കുണ്ടായ വി‌ഷാദവും മറ്റും അവളും പരസ്പരം പറഞ്ഞു. പുംശ്ചലിമാരുടെ ദുഷ്ടതയെക്കുറിച്ചും തന്റെ ഭാര്യയുടെ മനോ ഗുണത്തെയും സ്നേഹത്തേയും കുറിച്ചും കൊച്ചുണ്ണിക്ക് അന്നു കണ്ടും കേട്ടും അനുഭവിച്ചും നല്ലപോലെ അറിയാനിടയായി. അന്നുമുതൽ അവൻ അന്യസ്ത്രീസംസർഗ്ഗമെന്നുള്ള ദു‌ഷ്പ്രവ്യത്തി വേണ്ടെന്നു വയ്ക്കുകയും ചെയ്തു. പിന്നെ എന്നും കൊച്ചുണ്ണി ഏകപത്നീവ്രതത്തോടുകൂടിത്തന്നെയാണ് ഇരുന്നിട്ടുള്ളത്.
കൊച്ചുണ്ണി തടവുചാടിപ്പോയതിന്റെ പിറ്റേദിവസം കാർത്തികപ്പള്ളി താലൂക്കിൽ മുഴുവനും അടുത്ത പ്രദേശങ്ങളിലും ഒരു വലിയ ഭൂകമ്പം തന്നെയായിരുന്നു. നേരം വെളുത്തപ്പോൾ കൊച്ചുണ്ണിയെ കാണായ്കയാൽ ഠാണാമുതൽപ്പേരും ശിപായിമാരുമെല്ലാം അണ്ടികളഞ്ഞ അണ്ണാനെപ്പോലെ വി‌ഷണ്ണന്മാരായി തീർന്നു. ഉടനെ വിവരം തഹശീൽദാരെ അറിയിച്ചു. തഹശീൽദാർ കോപംകൊണ്ടും വ്യസനംകൊണ്ടും പരവശനായിത്തീർന്നു. അപ്പോഴേക്കും കീരിക്കാട്ട് ഒരു സ്ത്രീയെയും ഒരു പുരു‌ഷനെയും വെട്ടിക്കൊന്നിരിക്കുന്നു എന്നുള്ള വർത്തമാനവും തഹശീൽദാർ കേട്ടു. അദ്ദേഹം ആകപ്പാടെ പരിഭ്രമിച്ചുവശായി. എന്താണു വേണ്ടത്, എങ്ങോട്ടാണ് പോകേണ്ടത് എന്നിങ്ങനെയുള്ള വിചാരംകൊണ്ടു സംഭ്രാന്തചിത്തനായ തഹശീൽദാർ കൊച്ചുണ്ണിയെ അന്വേ‌ഷിച്ചു പിടിക്കുന്നതിനായി പോലീസുകാരെ വീണ്ടും നിയോഗിച്ചു. പോലീസുകാർ വളരെ ആളുകളെ സഹായത്തിനുകൂട്ടിക്കൊണ്ടു നാലുവഴിക്കും ഓട്ടവും അന്വേ‌ഷണവും തുടങ്ങി. തഹശീൽദാരും ഗുമസ്തനും ചില ശേവുകക്കാരും ഒട്ടുവളരെ ആളുകളുമായി കീരിക്കാട്ടേക്കും പോയി. സ്ഥലത്തു ചെന്നു ശവങ്ങൾ കണ്ടു യാദാസ്തുമെഴുതുകയും അവ മറവുചെയ്യുന്നതിനുവേണ്ട ഏർപ്പാടുകൾ ചെയ്യുകയും ചെയ്തു. മരിച്ചത് കൊച്ചുണ്ണിയെ പിടിക്കാൻ സഹായിച്ചവരാണെന്ന് അറിഞ്ഞപ്പോൾത്തന്നെ അവരെ കൊന്നതു കൊച്ചുണ്ണിതന്നെയാണെന്നും തഹശീൽദാർ തിർച്ചപ്പെടുത്തി. ചിലരുടെ അഭിപ്രായം കൊച്ചുണ്ണിയല്ല ഈ ക്യത്യം നടത്തിയതെന്നും അവന്റെ കൂട്ടുകാരായിരിക്കണമെന്നുമായിരുന്നു. അപ്രകാരംതന്നെ കൊച്ചുണ്ണി തടവുചാടിയത് അവന്റെ സാമർത്ഥ്യംകൊണ്ടുമാത്രമായിരിക്കയില്ലെന്നും അവൻ ഠാണാക്കാരെ സ്വാധീനപ്പെടുത്തി അവരുടെ അറിവോടുകൂടിയായിരിക്കണമെന്നും ചിലർ അഭിപ്രായപ്പെട്ടു. ഇങ്ങനെ ഓരോരുത്തർ ഓരോന്നു പറഞ്ഞുതുടങ്ങി എന്നല്ലാതെ ഒന്നിനും മതിയായ ലക്ഷ്യമൊന്നുമില്ല. സകലദിക്കിലും സകല ജനങ്ങളുടെ ഇടയിലും കൊച്ചുണ്ണിയെന്നും തടവുചാടിയെന്നും ഇരട്ടക്കൊലപാതകമെന്നും മറ്റുമുള്ള സംസാരമില്ലാതെ കേൾപ്പാനില്ല. അങ്ങനെ രണ്ടുമൂന്നു ദിവസം കഴിഞ്ഞപ്പോൾ എല്ലാമൊട്ടു ശമിച്ചുതുടങ്ങി. പോലീസുകാരും മറ്റും കഴിയുന്ന അന്വേ‌ഷണമെല്ലാം നടത്തീട്ടും കൊച്ചുണ്ണിയുടെ പൊടിപോലും കാൺമാൻ കഴിഞ്ഞില്ല. അതിനിടയ്ക്ക് അവൻ നാടുവിട്ടു പൊയ്ക്കളഞ്ഞു എന്നും ഒരു സംസാരം ചിലർ പറഞ്ഞുതുടങ്ങി. പക്ഷേ, കൊച്ചുണ്ണിയും കൂട്ടുകാരുംകൂടി ദിവസം പ്രതി ഓരോ അക്രമങ്ങളും കൊള്ളകളും വീണ്ടും നടത്തിക്കൊണ്ടിരുന്ന തിനാൽ അവൻ എങ്ങും പോയിട്ടില്ലെന്നുതന്നെയായിരുന്നു മിക്കവരുടെയും വിശ്വാസം. വാസ്തവം അങ്ങനെതന്നെയായിരുന്നു.
കൊച്ചുണ്ണിയുടെ അക്രമങ്ങളും കൊള്ളകളും വീണ്ടും നാൾക്കുനാൾ വർദ്ധിച്ചു വരികയാൽ അവനെ പിടിച്ചേൽപ്പിക്കുന്നതിന് മേലാവിൽനിന്ന് ഉത്തരവുകൾ ദിവസംപ്രതി വന്നുകൊണ്ടിരുന്നു. പോലീസുകാരുടെ അന്വേ‌ഷണവും മുറയ്ക്കു നടന്നുകൊണ്ടുതന്നെയിരുന്നു. എന്തെല്ലാമായിട്ടും അവനെ പിടികൂടാൻ കഴിഞ്ഞില്ല. അവന്റെയും കൂട്ടുകാരുടെയും ഉപദ്രവങ്ങൾകൊണ്ടു യാത്രക്കാർക്കു കരവഴിക്കും വള്ളംവഴിക്കും സഞ്ചരിക്കാൻ നിവൃത്തിയില്ലാതെയായിത്തീർന്നു. കൊച്ചുണ്ണിയും കൂട്ടുകാരും എപ്പോൾ എവിടെ ഉണ്ടായിരിക്കുമെന്ന് ആർക്കും നിശ്ചയമില്ല. ചില ദിവസങ്ങളിൽ ചില ഓടിവള്ളങ്ങളിൽ കയറി അവർ കായലിൽ സഞ്ചരിക്കുകയായിരിക്കും. അത് എന്നെല്ലാമെന്നും എപ്പോളെല്ലാമെന്നും ആർക്കും നിശ്ചയിക്കാൻ പാടില്ലായിരുന്നു. എന്നാൽ മിക്കപ്പോഴും അവരുടെ ഉപദ്രവം രാത്രികാലങ്ങളിലായിരുന്നു.
കൊച്ചുണ്ണിക്കു കൂട്ടുകാർ പലരുമുണ്ടായിരുന്നു. എന്നാൽ അവരിൽ പ്രധാനന്മാർ കോപ്പാറപ്പറമ്പിൽ മമ്മത്, കടുവാച്ചേരി വാവ, കോട്ടപ്പുറത്തു ബാപ്പുകുഞ്ഞ്, പക്കോലത്തു നൂറാമ്മത്, വലിയകുളങ്ങര കുഞ്ഞുമരയ്ക്കാർ, വാര്യവീട്ടുവടക്കേടത്തു കൊച്ചുപിള്ള എന്നിവരായിരുന്നു. ഇവരെല്ലാം വലിയ അഭ്യാസികളും അക്രമികളും ശക്തന്മാരുമായിരുന്നു. എന്നാൽ കോപ്പാറപ്പറമ്പിൽ മമ്മത് സാധുക്കളെയും ഉപദ്രവിക്കുന്നവനും എന്തും ചെയ്യാൻ മടിയില്ലാത്തവനുമായിരുന്നു. സാധുപീഡനം കൊച്ചുണ്ണിക്കു വലിയ വിരോധമായിരുന്നു. അതിനാൽ മമ്മതിനെ അവർ ഇടക്കാലത്ത് ഉപേക്ഷിച്ചുകളഞ്ഞു. കൊച്ചുണ്ണി പലദിവസങ്ങളിൽ സ്വഗ്യഹത്തിൽ പോകാറുണ്ടെന്നു മുമ്പ് പറഞ്ഞിട്ടുണ്ടല്ലോ. അതിനാൽ ആ ഒളിച്ചു നടന്ന കാലത്തിനിടക്കു മൂന്നുപുത്രൻമാരും ഒരു പുത്രിയും ജനിച്ചു എന്നുള്ളതും വ്യക്ത മായിരിക്കുന്നു.
ഇങ്ങനെ കൊച്ചുണ്ണി 1015-ആമാണ്ടുവരെയും അതിന്റെ ശേ‌ഷം 1033-ആമാണ്ടുവരെയും ആകെ 18 വർ‌ഷം പിടികിട്ടേണ്ടും പുള്ളിയായി ഒളിച്ചുനടന്നും അക്രമപ്രവർത്തികൾകൊണ്ടുതന്നെ ഉപജീവനം കഴിച്ചും കാലക്ഷേപം ചെയ്തുവന്നു. 1033-ആമാണ്ടു മകരമാസത്തിൽ സർ ടി. മാധവരായരവർകൾ തിരുവിതാംകൂർ ദിവാനായി നിയമിക്കപ്പെട്ടു. അതോടുകൂടി കൊച്ചുണ്ണിക്കു ഗ്രഹപ്പിഴയും ആരംഭിച്ചു. മാധവരായർ ദിവാൻജിയായതിന്റെശേ‌ഷം രാജ്യക്ഷേമത്തിനായി അനേകം പരി‌ഷ്കാരങ്ങൾ ചെയ്യണമെന്നു നിശ്ചയിച്ച കൂട്ടത്തിൽ പ്രധാനമായ ഒരു കാര്യം കൊച്ചുണ്ണി മുതലായവരുടെ അക്രമവും തന്നിമിത്തം ജനങ്ങൾക്കുള്ള ഉപദ്രവവും നിറുത്തണമെന്നള്ളതായിരുന്നു. അദ്ദേഹം അതിനു വേണ്ടുന്ന ശ്രമങ്ങളും ചട്ടംകെട്ടുകളും മുറയ്ക്കു തുടങ്ങി. ചങ്ങനാശ്ശരിയിൽച്ചേർന്ന വാഴപ്പള്ളിയിൽ പാപ്പാടിയിൽ കുഞ്ഞുപണിക്കർ കാർത്തികപ്പള്ളിയിൽ തഹശീൽദാരായി നിയമിക്കപ്പെടുകയും ആ തഹശിൽദാരുടെ പേർക്കു ദിവാൻജി കൊച്ചുണ്ണിയെ പിടിച്ചയയ്ക്കുന്നതിനു പ്രത്യേകം ഉത്തരവയച്ചു ചട്ടംകെട്ടുകയും ചെയ്തു കുഞ്ഞുപണിക്കർ തഹശീൽദാർ നല്ല സമർഥനും ബുദ്ധിമാനും കാര്യശേ‌ഷിയുമുള്ളവനുമായിരുന്നു. എങ്കിലും അദ്ദേഹം പലവിധ ശ്രമങ്ങൾ ചെയ്തിട്ടും കൊച്ചുണ്ണിയെ പിടികിട്ടിയില്ല. ഒടുക്കം അദ്ദേഹം അവന്റെ കൂട്ടുകാരിൽ ചിലരെ സ്വാധീനപ്പെടുത്താതെ ഈ കാര്യം ഒരിക്കലും സാധിക്കയില്ലെന്നു തീർച്ചപ്പെടുത്തി. പിന്നെ അതിനായി ചില അന്വേ‌ഷണങ്ങളും ശ്രമങ്ങളും തുടങ്ങി. ആ അന്വേ‌ഷണത്തിൽ കോപ്പാറപ്പറമ്പിൽ മമ്മത് എന്നവനെ കൊച്ചുണ്ണി ഉപേക്ഷിച്ചുകളയുകയാൽ അവന് കൊച്ചുണ്ണിയോടു നല്ല രസമില്ലാതെ ഇരിക്കുകയാണെന്ന് അറിവു കിട്ടി; ഉടനെ മമ്മതിന് ഒരാളെ അയച്ച് അവനെ ഉപായത്തിൽ തഹസീൽദാർ തന്റെ അടുക്കൽ വരുത്തുകയും അവനെ സമ്മാനാദികൾ കൊണ്ടു സ്വാധീനപ്പെടുത്തുകയും അവൻ മുഖാന്തരം കൊച്ചുണ്ണിയുടെ മറ്റുള്ള കൂട്ടാകാരെക്കൂടി വശീകരിക്കുകയും കൊച്ചുണ്ണിയെ അകപ്പെടുത്താനുള്ള കശൗലങ്ങളെല്ലാം പറഞ്ഞു നിശ്ചയിക്കുകയും ചെയ്തു.
ഒരു ദിവസം വൈകുന്നേരം കൊച്ചുണ്ണിയുടെ ഇഷ്ടനും പ്രധാനകൂട്ടുകാരിൽ ഒരാളുമായ വാര്യത്തു വടക്കേടത്തു കൊച്ചുപിള്ള എന്നയാൾ അയാളുടെ ഭാര്യാഗൃഹമായ അമ്പിയൽ വീട്ടിൽ കൊച്ചുണ്ണിയെ വിളിച്ചുകൊണ്ടുപോയി ചില ലഹരിയുള്ള പദാർത്ഥങ്ങളും മറ്റു കൊടുത്ത് അവനെ ബോധരഹിതനാക്കിത്തീർത്തു. കൊച്ചുണ്ണി തലപൊക്കാൻ പാടില്ലാതെ മയങ്ങി ഒരു കട്ടിലിൽ കിടപ്പായി. ആ സമയം മമ്മത്, നൂറമ്മത്, ബാപ്പുകുഞ്ഞ്, കുഞ്ഞുമരയ്ക്കാർ, വാവാ, കൊച്ചുപിള്ള മുതലായവരും കൂടി വലിയ കയറുകളിട്ടു കൊച്ചുണ്ണിയെ കട്ടിലിലോടുകൂടി വരിഞ്ഞുകെട്ടി. കെട്ടു മുറുകിതുടങ്ങിയപ്പോൾ കൊച്ചുണ്ണി കണ്ണു തുറന്നു നോക്കുകയും, കൊച്ചുപിള്ളകുഞ്ഞേ! നീയാണോ എന്നെ ചതിച്ചത്? അപ്പന്റെ മുഖത്തു ചിരവടിക്കുന്ന മാതിരി നിനക്കുണ്ടെന്നു ഞാൻവിചാരിച്ചിരുന്നില്ല. എന്നെ ചതിച്ചവർക്കും എന്റെ അനുഭവം വരരുതാത്തതല്ല. എന്തുചെയ്യാം! എനിക്കു തല പൊങ്ങുന്നില്ല. എന്നു പറയുകയും ആ കിടന്നകിടപ്പിൽ അവന്റെ കൈയ്യിലിരുന്ന 'കത്താൾ' എന്ന ആയുധംകൊണ്ട് ചിലരെയൊക്കെ വെട്ടുകയും കുത്തുകയും വലിയ മുറിവുകളേൽപിക്കുകയും ചെയ്തു. അപ്പോഴെക്കും കൈ പൊക്കാൻ പാടില്ലാത്തവിധം കെട്ടു മുറുകുകയും കൊച്ചുപിള്ള മുതൽപേർ ആയുധം തട്ടിയെടുത്തു മാറ്റുകയും ചെയ്തു. പിന്നെ പോലീസുകാരും അവരുടെ കൂടെയുണ്ടായിരുന്നവരും മറ്റുംകൂടി കൊച്ചുണ്ണിയെ കട്ടിലോടുകൂടിയെടുത്തു കാർത്തികപ്പള്ളിയിൽ ഠാണാവിൽകൊണ്ടുപോയി ആക്കി. പിറ്റേദിവസം രാവിലെ തഹശീൽദാരദ്ദേഹം ഠാണാവിൽ ചെന്നു കൊച്ചുണ്ണിക്കു വിലങ്ങു വയ്പിക്കുകയും അനേകം കുന്തക്കാർ, വാളൂരിപ്പിടിച്ച പോലീസുകാർ മുതലായി അനേക മാളുകളെക്കൂട്ടി അവനെ ഠാണാപ്പാറാവുവഴി തിരുവനന്തപുരത്തേക്ക് അയയ്ക്കുകയും ചെയ്തു. കൊച്ചുണ്ണിയെ തിരുവനന്തപുരത്ത് കൊണ്ടു ചെന്നിരിക്കുന്നതായി അറിഞ്ഞയുടനെ ദിവാൻജി അവനെ കച്ചേരിയിൽ വരുത്തിക്കാണുകയും പന്തിരു ഠാണാ

നാലേക്കാട്ടു പിള്ളമാർ

നാലേക്കാട്ടു കുടുംബക്കാർ ഒന്നാംതരം ശൈവപ്പിള്ളമാരാണ്. ഇവരുടെ പൂർവകുടുംബം പാണ്ടിയിൽ "നാങ്കുനേരി"ക്കു സമീപം "വിജയനാരായണപുരം" എന്ന സ്ഥലത്തായിരുന്നു. എന്നാലിപ്പോൾ അത് തിരുവിതാംകൂറിൽ തിരുവല്ലായ്ക്കു സമീപം "കുട്ടമ്പേരൂർ" എന്ന ദേശത്താണ്. ആ കുടുംബക്കാർ പലതുകൊണ്ടും യോഗ്യന്മാരായിരുന്നു. ഇപ്പോഴും അങ്ങനെതന്നെ. അവർ സത്യവാന്മാരും പഠിപ്പും കാര്യശേ‌ഷിയുമുള്ളവരും കണക്കുവി‌ഷയത്തിൽ അതിസമർഥന്മാരുമായിരുന്നു. ആ കുടുംബം വളരെ നാളായിട്ടു തിരുവിതാംകൂർ മഹാരാജാക്കന്മാരുടെ പ്രത്യേക കരുണയ്ക്കു പാത്രീഭവിച്ചുകൊണ്ടാണ് വർത്തിക്കുന്നത്. ഇപ്രകാരം ശ്രഷ്ഠവും പ്രസിദ്ധവുമായ ആ കുടുംബത്തിൽ മുൻപുണ്ടായിരുന്ന മൂന്നു മഹാന്മാരെപ്പറ്റിയാണ് ഇവിടെ പറയാൻ ഭാവിക്കുന്നത്.
1. യോഗീശ്വരൻ
യോഗീശ്വരന്റെ ജനനം കൊല്ലം 719-ആമാണ്ടു വിജയനാരായണപുരം എന്ന സ്ഥലത്തുതന്നെയായിരുന്നു. അദ്ദേഹം സാമാന്യവിദ്യാഭ്യാസാനന്തരം യോഗശാസ്ത്രം പരീക്ഷിച്ചും ക്രമേണ ഒരു മഹായോഗിയായിത്തീർന്നു. അതിനിടയ്ക്ക് അദ്ദേഹം രണ്ടു വിവാഹം ചെയ്യുകയും ചില സന്താനങ്ങളുണ്ടാവുകയും ചെയ്തു.
ആ യോഗി ഒരിക്കൽ തിരുവനന്തപുരത്തു വരികയും മഹാരാജാവിനെ മുഖം കാണിക്കുകയും അവിടുന്നു യോഗിയെ യഥായോഗ്യം സൽക്കരിക്കുകയും പ്രത്യേകം സ്ഥലം കല്പിച്ചു കൊടുത്തു താമസിപ്പിക്കുകയും ചെയ്തു. മുഖംകാണിച്ച സമയം പ്രസംഗവശാൽ "യോഗിക്കു ഭക്ഷണമെന്താണ് പതിവ്" എന്നുകൂടി കല്പിച്ചു ചോദിച്ചു. "പാലും പഴവും മാത്രമേ പതിവുള്ളൂ" എന്നു യോഗി തിരുമനസ്സറിയിക്കുകയും യോഗി താമസിക്കുന്ന സ്ഥലത്ത് ആവശ്യമുള്ള പാലും പഴവും കൊണ്ടുചെന്നു കൊടുക്കുന്നതിനു കല്പിച്ചു ചട്ടം കെട്ടുകയും ചെയ്തു. കല്പനപ്രകാരം ഒരാൾ മൂന്നിടങ്ങഴി പാലും മുപ്പതു പഴവും യോഗി താമസിച്ചിരുന്ന സ്ഥലത്തു കൊണ്ടുചെന്നു കൊടുത്തു. ഒരാൾക്ക് ഇത്രയും പാലും പഴവും വേണ്ടിവരികയില്ലെന്നും എങ്കിലും ധാരാളം കൊടുക്കണമെന്നുമാണല്ലോ കല്പന,അതുകൊണ്ട് ഇത്രയും ഇരിക്കട്ടെ എന്നു വിചാരിച്ചിട്ടാണ് ആ മനു‌ഷ്യൻ ഇത്രയും പാലും പഴവും കൊണ്ടുചെന്നത്. അതുകണ്ട് യോഗി "എത്ര പാലുണ്ട്?" എന്നു ചോദിച്ചു . അതു കൊണ്ടുചെന്ന ആൾ "മൂന്നിടങ്ങഴിയുണ്ട്" എന്നു പറഞ്ഞു. അതു കേട്ട് യോഗി "മൂന്നിടങ്ങഴി പാൽ എന്റെ ആസനത്തിലൊഴിക്കാൻ തികയുകയില്ലല്ലോ" എന്നു പുച്ഛരസത്തോടൂകൂടി പറഞ്ഞു. മറ്റേയാൾ അതിനുത്തരമായി ഒന്നും മിണ്ടാതെ പോവുകയും ചെയ്തു.
മേല്പറഞ്ഞ പ്രകാരം യോഗി പറഞ്ഞ വിവരം എങ്ങനെയോ മഹാരാജാവു കല്പിച്ചറിഞ്ഞു. പിറ്റേദിവസവും യോഗി കൊട്ടാരത്തിൽ ചെല്ലണമെന്നു കല്പിച്ചിരുന്നതിനാൽ യോഗി ചെല്ലുന്നതിനു മുമ്പായി മുപ്പതു പറ പാലും മൂവായിരം പഴവും കല്പിച്ചു കൊട്ടാരത്തിൽ വരുത്തി വച്ചു. യോഗി ചെന്നു മുഖം കാണിച്ചപ്പോൾ "ആസനത്തിൽകൂടി പാൽ കുടിക്കാറുണ്ടോ?" എന്നു കല്പിച്ചു ചോദിച്ചു. യോഗി അതിനു മറുപടിയായി "ആവശ്യപ്പെട്ടാൽ അതുമാവാം" എന്നു കല്പിക്കുകയും ഒരു വലിയ വാർപ്പിനകത്തു മുപ്പതു പറ പാലും അതിനടുക്കൽ മൂവായിരം പഴവും അവിടെ ഹാജരാക്കിച്ചു കൊടുക്കുകയും ചെയ്തു. ഉടനെ യോഗി ആ വാർപ്പിലിറങ്ങിയിരുന്നു കൈ നീട്ടി. യോഗിയുടെ കൂടെയുണ്ടായിരുന്ന ശി‌ഷ്യന്മാർ പഴം തൊലി കളഞ്ഞു കയ്യിൽ കൊടുത്തുകൊണ്ടിരുന്നു. യോഗി അതുവാങ്ങി ഭക്ഷിച്ചുതുടങ്ങുകയും ചെയ്തു. കുറച്ചുസമയം കഴിഞ്ഞപ്പോൾ ആ പഴം മുഴുവനും തിന്നുതീർന്നു. അപ്പോഴേക്കും പാലും മുഴുവൻ യോഗിയുടെ അകത്തായി. അതുകണ്ട് മഹാരാജാവ് ഏറ്റവും വിസ്മയത്തോടുകൂടി "ഇദ്ദേഹം കേവലം ഒരു യോഗിയല്ല; ഒരു യോഗീശ്വരൻ തന്നെയാണ്" എന്നു കല്പിച്ചു. അന്നുമുതൽ അദ്ദേഹത്തെ എല്ലാവരും യോഗീശ്വരൻ എന്നു പറഞ്ഞു തുടങ്ങുകയും ചെയ്തു.
യോഗീശ്വരൻ തിരുവനന്തപുരത്തു താമസിച്ചിരുന്ന കാലത്തു പ്രതിദിനം രാവിലെ കരമനയാറ്റിൽപ്പോയി കുളിക്കുകയും കുടൽ പുറത്തിറക്കി കഴുകി ശുദ്ധീകരിക്കുകയും മെതിയടിയിട്ടുകൊണ്ടു വെള്ളത്തിന്റെ മീതെ നടക്കുകയും മറ്റും ചെയ്തിരുന്നതായി കേൾവിയുണ്ട്. എല്ലാം കൊണ്ടും അദ്ദേഹം ദിവ്യനായ ഒരു യോഗീശ്വരനായിരുന്നുവെന്നുള്ളതിനു സംശയമില്ല.
യോഗീശ്വരൻ ശുചീന്ദ്രത്തും മരുത്വാൻ മലയിലുമായി വളരെക്കാലം താമസിച്ചിട്ടുണ്ട്. അങ്ങനെ പല സ്ഥലങ്ങളിൽ സഞ്ചരിച്ചും പലതും കണ്ടും കേട്ടും അനുഭവിച്ചും മനസ്സിനു നല്ല തൃപ്തി വരികയാൽ ഒടുക്കം അദ്ദേഹം കേവലം വിരക്തനായിത്തീർന്നു. യോഗീശ്വരനായിരുന്ന അദ്ദേഹത്തിനു രോഗപീഡയോ വർ‌ഷതാപാദികളിൽ ദുസ്സഹത്വമോ ഉണ്ടായിരുന്നില്ലെന്നുള്ളതു പറയണമെന്നില്ലല്ലോ. എങ്കിലും ഭൂലോകവാസത്തിൽ തൃപ്തി വരികയാൽ ഒടുക്കം ദേഹത്തെ ഉപേക്ഷിച്ചുകളയാമെന്നു നിശ്ചയിച്ചു. ഇപ്രകാരമുള്ള യോഗീശ്വരന്മാർക്കു മരണം സ്വായത്തമാണല്ലോ. അവർക്ക് എത്രകാലം വേണമെങ്കിലും ജീവിച്ചിരിക്കുന്നതിനും യാതൊരു പ്രയാസവുമില്ല.
കേരളഭൂമി പരശുരാമനാൽ ബ്രാഹ്മണർക്കായിക്കൊണ്ടു ദാനം ചെയ്യപ്പെട്ടിട്ടുള്ളതാകയാൽ അവിടെവെച്ചുള്ള ദേഹവിയോഗം വിഹിതമല്ലെന്നു നിശ്ചയിച്ച് അദ്ദേഹം പാണ്ടിയിൽ "കരിങ്കുളം" എന്ന സ്ഥലത്തേക്ക് പോയി. അവിടെവെച്ച് അദ്ദേഹം 936-ആമാണ്ടു തുലാമാസത്തിൽ 217-ആമത്തെ വയസ്സിൽ ഒരു ദിവസം പതിവുപോലെ ശിവപൂജ കഴിക്കുകയും അതിന്റെ അവസാനത്തിൽ സമാധിയിലിരുന്നുകൊണ്ട് ആത്മാവിനെ പരമാത്മാവിങ്കൽ ലയിപ്പിക്കുകയും ചെയ്തു.
യോഗീശ്വരൻ കരിങ്കുളത്തു സമാധിയിലിരുന്ന സ്ഥലത്ത് അദ്ദേഹത്തിന്റെ വംശജർ ഒരമ്പലം പണിയിച്ച് അദ്ദേഹത്തിന്റെ ഒരു വിഗ്രഹം പ്രതിഷ്ഠിക്കുകയും അവിടെ വിളക്കുവെപ്പ്, പൂജ മുതലായവ നടത്തുന്നതിനു വേണ്ടുന്ന ഏർപ്പാടുകൾ ചെയ്യുകയും ചെയ്തു. നാലേക്കാട്ടു കുടുംബക്കാർ ഇപ്പോഴും ചില സമയങ്ങളിൽ അവിടെപ്പോവുകയും പൂജാദികൾ നടത്തി വന്ദിച്ചുപോരുകയും ചെയ്തുവരുന്നുണ്ട്.
2. യോഗീശ്വരൻ രാമൻപിള്ള
സാക്ഷാൽ യോഗീശ്വരന്റെ പ്രഥമഭാര്യയിൽ അദ്ദേഹത്തിനുണ്ടായ പ്രഥമപുത്രനെ "യോഗീശ്വരൻ രാമൻപിള്ള" എന്നാണ് സാധാരണയായി പറഞ്ഞു വന്നിരുന്നത്. ചിലർ അദ്ദേഹത്തിനെ "വരരാമയോഗി" എന്നും പറഞ്ഞുവന്നിരുന്നു. അദ്ദേഹത്തിന്റെ ജന്മസ്ഥലവും വിജയനാരായണ പുരംതന്നെയായിരുന്നു. അദ്ദേഹം ജനിച്ചതു കൊല്ലം 900)മാണ്ടായിരുന്നു.
യോഗീശ്വരൻ രാമൻപിള്ള ഒരു തമിഴ് പണ്ഡിതനും തമിഴു കവിയുമായിരുന്നു. അദ്ദേഹം തമിഴിൽ അനേകം കൃതികളുണ്ടാക്കീട്ടുണ്ട്. അവയെല്ലാം എഴുതീട്ടുള്ള താളിയോലഗ്രന്ഥങ്ങൾ നാലേക്കാട്ടുഗൃഹത്തിൽ ഇപ്പോഴുമിരിക്കുന്നുണ്ട്.
യോഗീശ്വരൻ രാമൻപിള്ള അദ്ദേഹത്തിന്റെ അച്ഛനോടുകൂടി ചെറുപ്പത്തിൽത്തന്നെ കേരളത്തിൽ വന്നുചേർന്നു. ചില സർക്കാരുദ്യോഗസ്ഥന്മാരുടെ പരിചയവും മഹാരാജാവു തിരുമനസ്സിലെ കാരുണ്യവും സിദ്ധിക്കാനിടയായതുകൊണ്ട് അദ്ദേഹത്തിനു ചെറുപ്പത്തിൽത്തന്നെ സർക്കാർ ജീവനം ലഭിക്കുന്നതിനും സംഗതിയായി. അദ്ദേഹത്തിനു ആദ്യം ലഭിച്ചതു മാവേലിക്കര, തിരുവല്ലാ മുതലായ സ്ഥലങ്ങളിൽ ദേവസ്വം കണക്കെഴുത്താണ്. അതിൽനിന്നു കയറ്റം കിട്ടിക്കിട്ടി ഒടുക്കം അദ്ദേഹത്തിനു വലിയ മേലെഴുത്തുദ്യോഗം ലഭിച്ചു.
യോഗീശ്വരൻ രാമൻപിള്ള വലിയ മേലെഴുത്തുപിള്ളയായിരുന്ന കാലത്തു കുട്ടമ്പേരൂർ നാലേക്കാട്ടു നായർ അന്യം നിൽക്കുകയും ആ നായരുടെ സകലസ്വത്തുക്കളും ഇദ്ദേഹത്തിനു ഇനാമായി കല്പിച്ചു കൊടുക്കുകയും ചെയ്തു. പിന്നെ യോഗീശ്വരൻ രാമൻപിള്ള ആ നായരുടെ വീടിരുന്ന സ്ഥലത്ത് പുതുതായി ഒരു ഭവനം പണിയിക്കുകയും സ്വദേശമായ വിജയനാരായണപുരത്തുനിന്ന് "ഉമയാൾ പാർവതി" എന്നൊരു സ്വജാതിസ്ത്രീയെ വിവാഹം ചെയ്ത് അവിടെ കൊണ്ടുവരികയും ചെയ്തു. ഇപ്രകാരമാണ് അവർക്ക് മലയാളത്തിൽ ഒരു കുടുംബമുണ്ടാവുകയും അവർ നാലേക്കാട്ടുപിള്ളമാരായിത്തീരുകയും ചെയ്തത്.
വിവാഹം ചെയ്തതിന്റെ ശേ‌ഷം വളരെക്കാലത്തേക്കു യോഗീശ്വരൻ രാമൻപിള്ളയ്ക്കു സന്താനങ്ങളുണ്ടാകാതെയിരുന്നു. ഭാര്യയ്ക്കു കൂടെക്കൂടെ ഗർഭമുണ്ടാവുകയും അതു നാലുമഞ്ചും മാസമാകുമ്പോൾ അലസിപ്പോവുകയുമാണ് ചെയ്തിരുന്നത്. അതിന്നായി ചില ചികിത്സകൾ ചെയ്തിട്ടും ഒരു ഫലവും കാണായ്കയാൽ അതിന്റെ കാരണമറിയുന്നതിനായി യോഗീശ്വരൻ രാമൻപിള്ള പാഴൂർ പടിപ്പുരയിൽ പോയി പ്രശ്നം വെപ്പിച്ചുനോക്കിക്കുകയും ആ സ്ത്രീയുടെ ദേഹത്തിൽ ഒരു ഗന്ധർവൻ ബാധിച്ചിട്ടുണ്ടെന്നും ആ ഗന്ധർവന്റെ ഉപദ്രവം നിമിത്തമാണ് ഗർഭമലസിപ്പോകുന്നതെന്നും, ആ ഗന്ധർവനെ ഒഴിച്ചാലല്ലാതെ സന്താനമുണ്ടാവുകയില്ലെന്നും പ്രശ്നവിധിയുണ്ടാവുകയും ചെയ്തു. അതിനാൽ അദ്ദേഹം ചില മന്ത്രവാദികളെ വരുത്തി മന്ത്രവാദങ്ങൾ ചെയ്യിച്ചു. ആരു വിചാരിച്ചിട്ടും ആ ഗന്ധർവനെ ഒഴിക്കാൻ കഴിഞ്ഞില്ല. അക്കാലത്തു ചെങ്ങന്നൂർ "തേവലശ്ശേരിത്താൻ" എന്നൊരു വലിയ മന്ത്രവാദിയുണ്ടായിരുന്നു. ഒടുക്കം യോഗീശ്വരൻ രാമൻപിള്ള ആ മന്ത്രവാദി വരുന്നതിനാളയച്ചു. "രണ്ടുദിവസം കഴിഞ്ഞ് വരാ"മെന്നു തേവലശ്ശേരിത്താൻ മറുപടി പറഞ്ഞയയ്ക്കുകയും ചെയ്തു.
പറഞ്ഞിരുന്ന ദിവസം വെളുപ്പാൻകാലത്തു തേവലശ്ശേരിത്താൻ ചെങ്ങന്നൂരു നിന്നു പുറപ്പെട്ടു. കുട്ടമ്പേരൂർ സമീപമായപ്പോൾ നേരം വെളുത്തു. അന്നുരാവിലെ കുളിയും ചില ജപങ്ങളുമൊക്കെ പതിവുണ്ടായിരുന്നതിനാൽ വഴിക്കു കണ്ടതായ ഒരമ്പലക്കുളത്തിലിറങ്ങി അദ്ദേഹം കുളിക്കുകയും അപ്പോഴേക്കും കുറേശ്ശെ ഇളവെയിലും വന്നുതുടങ്ങുകയാൽ രണ്ടാംമുണ്ടു കൌപീനമായി ഉടുത്തുകൊണ്ടു കൌപീനവും ഒന്നാം മുണ്ടും നനച്ചു പിഴിഞ്ഞു കുളപ്പുരയുടെ മുകളിൽ വിരിച്ചിട്ട് അദ്ദേഹം കുളപ്പുരയിലിരുന്ന് ജപം തുടങ്ങുകയും ചെയ്തു. ആ സ്ഥലത്ത് ഒരു വലിയ കാവുംകൂട്ടവും അവിടെ അസംഖ്യം കുരങ്ങന്മാരുമു ണ്ടായിരുന്നു. മന്ത്രവാദി കണ്ണുമടച്ചു മൂക്കും പിടിച്ചു ജപിച്ചുകൊണ്ടിരുന്ന സമയം ഒരു വാനരനിറങ്ങി വന്ന് അദ്ദേഹത്തിന്റെ കൌപീനമെടുത്തു കൊണ്ടുപോയി. ജപം കഴിഞ്ഞു യാത്രയായി നോക്കിയപ്പോൾ കൌപീനം ഇട്ടിരുന്ന സ്ഥലത്തു കണ്ടില്ല. അതൊരു വാനരനെടുത്തുകൊണ്ടു ഒരു വലിയ മരത്തിന്റെ അഗ്രഭാഗത്തു ചെന്നിരിക്കുന്നതായി കണ്ടു. "എടാ! ദ്രോഹികളെ, നിങ്ങളെന്നെപ്പറ്റിച്ചുവോ? എന്നാൽ ഞാൻ നിങ്ങളെയും ഒന്നു പറ്റിക്കാതെ വിടുകയില്ല" എന്നു പറഞ്ഞിട്ട് താൻ ഒരു മന്ത്രം ജപിച്ച് ആ വാനരത്താന്മാരെയെല്ലം മനസ്സുകൊണ്ട് ആകർ‌ഷിച്ചുകൊണ്ട് മുണ്ടുമെടുത്തു യാത്രയായി. ആകർ‌ഷണശക്തികൊണ്ടു വാനരത്താന്മാരെല്ലാം തന്റെ പിന്നാലെ കൂടി. അതിൽ ഒരു വാനരത്താന്റെ കയ്യിൽ ആ കൌപീനവുമുണ്ടായിരുന്നു. അങ്ങനെ അദ്ദേഹം നാലേക്കാട്ടിലെത്തി. അദ്ദേഹത്തെ കണ്ടയുടനെ യോഗീശ്വരൻ രാമൻപിള്ള ആസനസൽക്കാരം ചെയ്തിരുത്തി കുശലപ്രശ്നം ചെയ്തു. അപ്പോഴേക്ക്കും വാനരത്താന്മാരെക്കൊണ്ടു നാലേക്കാട്ടുമുറ്റം നിറഞ്ഞു. അതു കണ്ടിട്ട് യോഗീശ്വരൻ രാമൻപിള്ള "ഇതെന്തൊരു വിദ്യയാണ്? ഈ കുരങ്ങന്മാരെയൊക്കെകൂടെക്കൊണ്ടു വന്നിരിക്കുന്നതെന്തിനാണ്?" എന്നു ചോദിച്ചു. അതിനു മറുപടിയായി താൻ "ഈ കള്ളന്മാർ നമ്മുടെ കൌപീനം മോഷ്ടിച്ചു. അതിനാൽ അവരെ ഞാൻ ബന്ധിച്ചു കൊണ്ടുപോരികയാണു ചെയ്തത്. എന്നെ ബുദ്ധിമുട്ടിക്കാൻ നോക്കിയതിന് അവരും കുറച്ചു ബുദ്ധിമുട്ടട്ടെ" എന്നു പറഞ്ഞു. അപ്പോൾ വലിയ മേലെഴുത്തുപിള്ള "ഐഃ സാധുക്കൾ; അവരെ വിട്ടയച്ചേക്കണം" എന്നു പറഞ്ഞു. ഉടനെ താൻ ഒരു മന്ത്രം ജപിച്ചു മനസ്സുകൊണ്ട് ഉച്ചാടനം ചെയ്തിട്ട്, "ആ കൌപീനം അവിടെ ഇട്ടീട്ടു പോകുവിൻ" എന്നു പറഞ്ഞു. അപ്രകാരം ആ കുരങ്ങന്മാരെല്ലാം പോവുകയും ചെയ്തു.
ഇതു കണ്ട് യോഗീശ്വരൻ രാമൻപിള്ള വളരെ വിസ്മയിക്കുകയും തേവലശ്ശേരിത്താൻ ഒട്ടും ചില്ലറക്കാരനല്ലെന്നു തീർച്ചപ്പെടുത്തുകയും ചെയ്തുവെങ്കിലും ഒന്നുകൂടി പരീക്ഷിക്കണമെന്നു നിശ്ചയിച്ചുകൊണ്ട്, "നിങ്ങൾ, ഇവിടെ വരുന്നതിനു ഞാൻ ആവശ്യപ്പെട്ടതിന്റെ കാരണം മനസ്സിലായിക്കാണുമല്ലോ. ഞാനനേകം മന്ത്രവാദികളെയും വൈദ്യന്മാരെയും ഇവിടെ വരുത്തുകയും അവർ പഠിച്ചതെല്ലാം പ്രയോഗിച്ചുനോക്കുകയും ചെയ്തു. അതുകൊണ്ട് എനിക്കു ഒട്ടുവളരെ പണം ചെലവായതല്ലാതെ മറ്റൊരു ഫലവുമുണ്ടായില്ല. ഇനി നിങ്ങളെക്കൊണ്ടുകൂടി കഴിയുന്നതൊക്കെ ചെയ്യിച്ചുനോക്കുകയും അതുകൊണ്ടും ഫലം ഉണ്ടാകാത്തപക്ഷം ഈ ശ്രമവും ആഗ്രഹവും വേണ്ടെന്നു വയ്ക്കുകയും ചെയ്യണമെന്നാണ് ഞാൻ വിചാരിക്കുന്നത്. എനിക്ക് വയസ്സ് ഏകദേശം അറുപതോളമായിരിക്കുന്നു. ഇനിയും സന്തതി ഉണ്ടാകാത്തപക്ഷം പിന്നെ അതിനെക്കുറിച്ച് ആഗ്രഹിക്കണമെന്നില്ലല്ലോ. ഈ പുരാതനവംശം എന്റെ കാലത്തു നശിച്ചു എന്നു വരാതെയിരിക്കാനായി ഒരു പുത്രസന്താനമെങ്കിലുമുണ്ടായാൽക്കൊള്ളാമെന്നേ എനിക്കാഗ്രഹമുള്ളൂ. മരിച്ചാൽ ശേ‌ഷക്രിയ (ഇത്രയും പറഞ്ഞപ്പോഴേക്കും യോഗീശ്വരൻ രാമൻപിള്ളയുടെ കണ്ണു രണ്ടും നിറഞ്ഞ് അശ്രുക്കൾ ധാരയായി ഒഴുകിത്തുടങ്ങി. അദ്ദേഹത്തിനു വാക്കുകൾ പുറപ്പെടാതെയുമായി. ഗംഭീരമാനസനും ധൈര്യശാലിയുമായിരുന്ന അദ്ദേഹത്തിന്റെ പാരവശ്യം കണ്ട് അവിടെ കൂടിയിരുന്നവരെല്ലാം കരഞ്ഞുപോയി. മന്ത്രവാദിയുടെ കണ്ണിലും വെള്ളം നിറഞ്ഞു. അദ്ദേഹം ഒരു വിധം മനസ്സിനെ സമാധാനപ്പെടുത്തി ഉറപ്പിച്ചുകൊണ്ട് പിന്നെയും പറഞ്ഞു തുടങ്ങി) ചെയ്‌വാൻ ആരുമില്ലാതെയിരിക്കുന്നതു കഷ്ടമാണല്ലോ. "അപുത്രസ്യ കുതോ മുക്തി?" എന്നാണല്ലോ മഹദ്വചനം. അതിനാൽ എന്റെ ആഗ്രഹസിദ്ധിക്കായി നിങ്ങൾ വേണ്ടുന്നതിനെ മനസ്സിരുത്തി ചെയ്യണം. ഈ ഗന്ധർവൻ ഒഴിഞ്ഞുപോയാൽ സന്താനമുണ്ടാകുമെന്നാണ് പ്രശ്നവശാൽ കണ്ടിരിക്കുന്നത്. അതിനാൽ അതിനായിട്ടാണ് നിങ്ങൾ പ്രധാനമായി നോക്കേണ്ടത്. എനിക്ക് എന്റെ അനുഭവംകൊണ്ട് മന്ത്രവാദികളെക്കുറിച്ച് ആകപ്പാടെ വിശ്വാസം വളരെ കുറവായിരിക്കുന്നു. എന്നാൽ നിങ്ങളെക്കുറിച്ച് അങ്ങനെ തോന്നുന്നില്ല. നിങ്ങൾ വിചാരിച്ചാൽ ഈ ഗന്ധർവനെ ഒഴിച്ചുവിടാൻ കഴിയുമെന്നുതന്നെയാണ് എന്റെ വിശ്വാസം. എങ്കിലും എന്റെ മനസ്സിനു കുറച്ചുകൂടി ഉറപ്പുവരാനായി നിങ്ങൾ ആദ്യമേ ഒരു കാര്യം ചെയ്യണം. എന്തെന്നാൽ (ചൂണ്ടിക്കാണിച്ചുകൊണ്ട്) ഇതാ ഈ തൊഴുത്തിന്റെ (കന്നുകാലിക്കൂടിന്റെ) പുറത്തു പടർന്നു കിടക്കുന്ന മത്തവള്ളി ആകർ‌ഷിച്ചു താഴെയിറക്കുകയും ഉച്ചാടനം ചെയ്തു പൂർവസ്ഥിതിയിലാക്കുകയും ചെയ്യണം. പിന്നെ നമ്മുടെ പ്രകൃതകാര്യത്തിനു വട്ടംകൂട്ടേണ്ടതെന്തെല്ലാമെന്നു പറഞ്ഞാൽ എല്ലാം ഞാൻ തയ്യാറാക്കിച്ചു തരുകയും ചെയ്യാം" എന്നു പറഞ്ഞു. അതു കേട്ടു തേവലശ്ശേരിത്താൻ "ഗുരുകടാക്ഷവും പരദേവതമാരുടെ കാരുണ്യവും കൊണ്ട് ഈ ഗന്ധർവന്റെ ഉപദ്രവം ഒഴിക്കാമെന്നുതന്നെയാണ് എന്റെ വിശ്വാസം. നിങ്ങളുടെ കുടുംബം അത്ര സുകൃതം ക്ഷയിച്ചതല്ലെന്നാണ് കേൾവികൊണ്ട് ഞാൻ അറിഞ്ഞിട്ടുള്ളത്. അതുകൊണ്ടും അവിടുത്തെ ഭാഗ്യംകൊണ്ടും അവിടേക്കു സന്തതിയുണ്ടാകുമെന്നുതന്നെ ഞാൻ വിശ്വസിക്കുന്നു. എന്റെ പേരിൽ അവിടേക്കു വിശ്വാസം ഉണ്ടാകുന്നതിനായി അവിടുന്നു ആവശ്യപ്പെട്ട പ്രകാരം ഇപ്പോൾത്തന്നെ കാണിച്ചു ബോധ്യപ്പെടുത്താം. പിന്നെ ഗന്ധർവനെ ഒഴിവാക്കുന്നതിനു വിശേ‌ഷി ച്ചൊന്നും വട്ടം കൂട്ടേണ്ടതായിട്ടില്ല. അസ്തമിച്ച് ഏഴര നാഴിക രാത്രിയാകുന്നതുവരെ ക്ഷമിക്കുക മാത്രം ചെയ്താൽ മതി. പിന്നെ വേണ്ടതൊക്കെ അപ്പോൾ ഞാൻപറയാം" എന്നു പറയുകയും തൊഴുത്തിന്റെ മുകളിൽ നിറച്ചു കായും പൂവുമായി പടർന്നുകിടന്നിരുന്ന മത്തവള്ളിയെ ഒരു മന്ത്രം ജപിച്ചു മനസ്സുകോണ്ട് ആകർ‌ഷിച്ചു താഴെയിറക്കുകയും ചെയ്തു. അതുകണ്ട്, അത്ഭുതപരവശനായ യോഗീശ്വരൻ രാമൻപിള്ള "ഇപ്രകാരം ചെയ്യണമെന്നു ഞാൻപറഞ്ഞത് അവിടുത്തെ പേരിൽ എനിക്ക് അവിശ്വാസമുണ്ടായിട്ടല്ല. ഈ അത്ഭുതകർമം കാണാനുള്ള ആഗ്രഹംകൊണ്ടും ഈവക വിദ്യകൾ കാണിക്കുന്നതിനു ശക്തന്മാരായ മാന്ത്രികന്മാർ ഇപ്പോഴും ചുരുക്കമാകയാലും പറഞ്ഞുപോയി എന്നേയുള്ളൂ" എന്നു പറഞ്ഞു. താൻ മറ്റൊരു മന്ത്രം ജപിച്ചു മനസ്സുകൊണ്ടുതന്നെ ഉച്ചാടനം ചെയ്ത് പൂർവസ്ഥിതിയിലാക്കുകയും ചെയ്തു. ആ മത്തവള്ളിയെല്ലാം തലപൊക്കി, ഇഴഞ്ഞുകയറി, യഥാപൂർവം തൊഴുത്തിന്റെ മുകളിൽ പടർന്നുകിടപ്പായതു കണ്ടപ്പോൾ യോഗീശ്വരൻ രാമൻപിള്ളയുടെ മനസ്സിൽ വിസ്മയം ശതഗുണീഭവിച്ചുവെന്നുള്ളതു പറയണമെന്നില്ലല്ലോ.
അന്ന് അസ്തമിച്ച് ഏഴര നാഴിക കഴിഞ്ഞപ്പോൾ തേവലശ്ശേരിത്താൻ മന്ത്രവാദമാരംഭിച്ചു. അദ്ദേഹം ഭസ്മംകൊണ്ട് ‌ഷൾക്കോണമായി ഒരു ചക്രം വരച്ച്, അതിൽ ഉമയാൾ പാർവതിയമ്മയെ ഇരുത്തി ഭസ്മം ജപിച്ച് അവരുടെ ദേഹത്തിലിട്ടുകൊണ്ടിരുന്നു. അപ്പോൾ താൻ, "ഈ ദേഹത്തിന്മേൽ ആരാണ് വന്നിരിക്കുന്നത്? എന്തിനായിട്ടാണ് ഇവിടെ വന്നുകൂടിയിരിക്കുന്നത്? കൂടാൻ കാരണമെന്താണ്? എന്നുള്ളതെല്ലാം പറയണം" എന്നു പറഞ്ഞു. ഉടനെ സ്ത്രീ ഗന്ധർവന്റെ നിലയിൽ താഴെ വരുന്ന പ്രകാരം പറഞ്ഞുതുടങ്ങി: ഞാനാരാണെന്നുള്ളത് പ്രശ്നവശാൽ നിങ്ങളറിഞ്ഞിട്ടുണ്ടല്ലോ. ഞാനീ സ്ത്രീയുടെ സൌന്ദര്യം കണ്ടു ബാധിച്ചിട്ടുള്ളതാണ്. ഈ സ്ത്രീയെ ഉപദ്രവിക്കണമെന്നുള്ള വിചാരം എനിക്കു ലവലേശംപോലുമില്ല. ഞാൻ യാതൊരുപദ്രവവും ചെയ്യുന്നുമില്ല. എന്നാൽ ഈ സ്ത്രീ ഭർതൃസഹവാസം ചെയ്യുന്നത് എനിക്ക് ഒട്ടും സന്തോ‌ഷകരമല്ലെന്നല്ല, മഹാവിരോധവുമാണ്. അതിനാൽ ഈ പുരു‌ഷനിൽനിന്നു സന്താനമുണ്ടാകുന്നതിനു ഞാൻ സമ്മതിക്കുകയുമില്ല. വേറെ യാതൊരുപദ്രവവും ഞാൻചെയ്യുന്നില്ല. ചെയ്കയുമില്ല. ഈ സ്ത്രീയുടെ ദേഹത്തിൽനിന്ന് ഒഴിഞ്ഞുപോകുന്ന കാര്യം എനിക്കു വളരെ സങ്കടമായിട്ടുള്ളതാണ്. അതിനാൽ ആ ഒരു കാര്യം മാത്രം എന്നോടു നിർബന്ധിക്കരുത്"
താൻ: ഇല്ല, അങ്ങനെ നിർബന്ധമില്ല. ഈ ദേഹത്തിനുപദ്രവമൊന്നു മുണ്ടാക്കരുത്. ഇവിടെ സന്തതിയുണ്ടാവുകയും വേണം. അത്രമാത്രമേ ആഗ്രഹമുള്ളൂ.
സ്ത്രീ: ഞാനീ ദേഹത്തിലുള്ള കാലം സന്തതിയുണ്ടാവുക അസാദ്ധ്യംതന്നെയാണ്.
താൻ: എന്നാൽ ഒഴിഞ്ഞുപോവുകതന്നെ വേണം.
സ്ത്രീ: അതു സങ്കടമാണ്.
താൻ: പോകാതിരിക്കുന്നതു ഞങ്ങൾക്കും സങ്കടമാണ്.
സ്ത്രീ: എന്തുചെയ്യാം! അതു നിങ്ങൾ അനുഭവിക്കുകതന്നെ വേണം. എന്തായാലും ഞാനൊഴിഞ്ഞുപോവുകയില്ല.
താൻ: പോയില്ലെങ്കിൽ ഞാൺ‍ അയയ്ക്കും. അതുകൂടാതെ ഒഴിഞ്ഞുപൊയ്ക്കൊള്ളുന്നതാണു നല്ലത്.
സ്ത്രീ: എന്നെ ഒഴിച്ചുവിടാമെന്നോ? അതസാദ്ധ്യമാണ്. അങ്ങുതന്നെ ഒഴിഞ്ഞുപൊയ്ക്കൊൾകയാണ് നല്ലത്. എന്നാൽ ഉള്ള മാനം കളയാതെയിരിക്കാം. ഇതുവരെ എന്നെ ഒഴിവാക്കാൻ വന്നവരെപ്പോലെയല്ല അങ്ങെന്നെനിക്കറിയാം. അതുകൊണ്ടാണ് ഞാൻ പറയുന്നത്. മുമ്പു വന്നവരെല്ലാം വിചാരിച്ചിട്ട് എന്നെക്കൊണ്ട് മിണ്ടിക്കാൻ പോലും കഴിഞ്ഞില്ല. അങ്ങു കുറച്ചു പഠിത്തമുള്ളയാളും മാന്യനുമാണ്. എന്നെ ഉപദ്രവിക്കാൻ തുടങ്ങുകയാണെങ്കിൽ ഞാനങ്ങെ അവമാനിച്ചയയ്ക്കും.
ഇത്രയും പറഞ്ഞ് ആ സ്ത്രീ അവിടെനിന്നെണീറ്റു. ഉടനെ താൻ മുൻകൂട്ടി കരുതി അടുക്കൽ വച്ചിരുന്ന കയറെടുത്തുപിടിച്ച് ഒരു മന്ത്രം ജപിച്ച് ഒരു കെട്ടുകെട്ടി. ഉടനെ ആ സ്ത്രീ "അയ്യോ!" എന്നു പറഞ്ഞു കൈ രണ്ടും കൂട്ടി പിടിച്ചു കെട്ടിയിട്ടവിധം ചേർത്തുവച്ചുകൊണ്ട് അവിടെത്തന്നെ ഇരുന്നു. സ്ത്രീ എണീറ്റതു മന്ത്രവാദിയുടെ ചെകിട്ടത്ത് അടിക്കാനായിരുന്നു. അതു മനസ്സിലാക്കിയിട്ട് അദ്ദേഹം മന്ത്രം ജപിച്ചു ബന്ധിച്ചതിനാലാണ് സ്ത്രീ അവിടെയിരുന്നത്. ബന്ധനം കഴിഞ്ഞപ്പോൾ ആ സ്ത്രീയ്ക്കു കയ്യും കാലും ഇളക്കാനും ഇരുന്ന സ്ഥലത്തുനിന്ന് മാറിയിരിക്കാൻപോലും വയ്യാതായിട്ട്, "അങ്ങു സാമാന്യക്കാരനല്ലെന്നു ഞാൻ സമ്മതിക്കുന്നു. ഞാനങ്ങയോടു മത്സരിക്കണമെന്നു വിചാരിക്കുന്നില്ല. എന്നെ ബഹുമാനപൂർവം അയയ്ക്കണമെന്നു മാത്രം ഞാനപേക്ഷിക്കുന്നു. അങ്ങനെ അയയ്ക്കുകയാണെങ്കിൽ സസന്തോ‌ഷം പൊയ്ക്കൊള്ളാം" എന്നു പറഞ്ഞു.
താൻ: എങ്ങനെ വേണമെങ്കിലും അവിടുത്തെ ഇഷ്ടംപോലെ ബഹുമാനിച്ചയയ്ക്കാൻ ഇവിടെ തയ്യാറാണ്. അവിടുത്തെ ഉപദ്രവിക്കണമെന്ന് ഇവിടെ ആർക്കും വിചാരമില്ല. പോകുന്നതിനു എന്തെല്ലാമാണ് വേണ്ടത്?
സ്ത്രീ: അതു ഞാൻപറയണോ? അങ്ങേയ്ക്കറിയാമല്ലോ. അധികമൊന്നും വേണ്ട. സാധാരണനടപ്പുപോലെ മതി.
താൻ: ചുരുക്കത്തിലായാലും ഇന്നിനി തരമില്ലല്ലോ. അതിനാൽ ഒരവധി നിശ്ചയിച്ചു പറയണം.
സ്ത്രീ: പോവുക എന്നു തീർച്ചപ്പെടുത്തിയ സ്ഥിതിക്ക് എനിക്കിനി അധികം താമസിക്കാൻ പാടില്ല. നാളെത്തന്നെ എന്നെ അയയ്ക്കണം.
താൻ: അങ്ങനെതന്നെ.
സ്ത്രീ: എന്നാൾ ഇപ്പോൾ മാറി നിൽക്കട്ടെ.
ഇത്രയും പറഞ്ഞുകഴിഞ്ഞപ്പോൾ ആ സ്ത്രീ അവിടെത്തന്നെ കിടന്നു. കുറച്ചുസമയം കഴിഞ്ഞപ്പോൾ വെള്ളം കുടിക്കണമെന്നു പറയുകയും വെള്ളം കുടിച്ചതിന്റെ ശേ‌ഷം അവിടെനിന്ന് എണീറ്റ് പോവുകയും ചെയ്തു. പിന്നെ സുഖക്കേടൊന്നുമുണ്ടായിരുന്നില്ല.
പിറ്റേ ദിവസം വൈകുന്നേരമായപ്പോഴേക്കും അവിടെ തെക്കേത്തളമെല്ലാം അടിച്ചു തളിച്ചു മെഴുകി ശുദ്ധമാക്കുകയും കെട്ടി വിതാനിച്ച് അലങ്കരിക്കുകയും ഒരു പൂജയ്ക്കു വേണ്ടുന്നവയെല്ലാമൊരുക്കുകയും ചൂട, സാമ്പ്രാണി, അഷ്ടഗന്ധം, കളഭം, കസ്തൂരി മുതലായ സുഗന്ധവർഗങ്ങളും മാലകളും പനിനീർ മുതലായവയും തയ്യാറാക്കി വെയ്ക്കുകയും ചെയ്തു. ഏകദേശം ഏഴര നാഴിക രാത്രിയായപ്പോൾ തേവലശ്ശേരിത്താൻ കുളിച്ചു ശുദ്ധമായി വന്നു. അദ്ദേഹം അവിടെ പത്മമിട്ടു വിളക്കുവച്ച് ഗന്ധർവന് ഒരു പൂജ കഴിച്ചു. പാൽപ്പായസം, അപ്പം, അട, അവിൽ, മലർ, പഴം, ഇളന്നീർ മുതലായവയായിരുന്നു നിവേദ്യസാധനങ്ങൾ. പൂജ കഴിഞ്ഞ ഉടനെ തലേദിവസത്തെപ്പോലെ ഭസ്മംകൊണ്ടു ‌ഷൾകോണമായി ഒരു ചക്രം വരച്ച് ഉമയാൽ പാർവതിയമ്മയെ അതിലിരുത്തി. അന്നു ഭസ്മം ജപിച്ചിടുകയും മറ്റും ചെയ്തില്ല. തേവലശ്ശേരിത്താൻ കുറച്ചു ചന്ദനവും പൂവും കയ്യിലെടുത്ത് ആ പൂജ കഴിച്ച സ്ഥലത്തുനിന്നു ഗന്ധർവനെ ആവാഹിച്ച് ആ സ്ത്രീയുടെ ശിരസ്സിലേക്കിട്ടു. ഉടനെ അവർ തുള്ളിത്തുടങ്ങി. തുള്ളുകയെന്നാൽ ഓടുകയും ചാടുകയുമൊന്നുമല്ല. ആദ്യം ദേഹം ആകപ്പാടെ ഒന്നു വിറയ്ക്കും. പിന്നെ ഒരു പ്രൌഢനായ ഒരു പുരു‌ഷനെപ്പോലെ കാലിന്മേൽ കാൽകേറ്റിയിരുന്ന് സംസാരിച്ചുതുടങ്ങും. അല്ലാതെ വിശേഷമൊന്നും ഇല്ല. തുള്ളിത്തുടങ്ങിയ ഉടനെ കളഭം, പു‌ഷ്പമാല്യങ്ങൾ മുതലായവയെല്ലാമെടുത്തു തേവലശ്ശേരിത്താൻ ആ സ്ത്രീയുടെ അടുക്കൽ വെച്ചു. ഉടനെ ആ സ്ത്രീ "എന്നെ ഇന്നലെ കെട്ടിയ കെട്ട് ഇതുവരെ അഴിച്ചില്ലല്ലോ. പിന്നെ നിങ്ങളുടെ ഈ സൽക്കാരത്തെ ഞാനെങ്ങനെ സ്വീകരിക്കും?" എന്നു ചോദിച്ചു. അതു കേട്ടു താൻ "അക്കാര്യം ഞാൻ തീരെ അന്ധാളിച്ചുപോയി. എന്റെ ഈ തെറ്റിനെ അവിടുന്നു കൃപാപൂർവം ക്ഷമിക്കണം" എന്നു പറഞ്ഞിട്ട് ഒരു മന്ത്രം ജപിച്ച് ആ ബന്ധമഴിച്ചു. ഉടനെ ആ സ്ത്രീ ആ കളഭമെടുത്ത് ദേഹത്തിലെല്ലാം പൂശുകയും മാലകളും പൂക്കളുമെടുത്തു ചൂടുകയും ചെയ്തു. അപ്പോഴേക്കും തേവലശ്ശേരിത്താൻ കർപ്പൂരം കത്തിക്കുകയും അഷ്ടഗന്ധം മുതലായവ ധൂപിക്കുകയും ചെയ്ത് ആ സ്ഥലം സുഗന്ധസമ്പൂർണമാക്കിത്തീർത്തു. ഉടനെ ആ സ്ത്രീ പറഞ്ഞുതുടങ്ങി:
വളരെ സന്തോ‌ഷമായി. ഞാൻഇപ്പോൾത്തന്നെ യാത്രയായിരിക്കുന്നു. ഇനി ഒരു കാലത്തും ഈ സ്ത്രീയെയെന്നല്ല, ഈ കുടുംബത്തിലാരെയും തന്നെ ഞാൻ ബാധിക്കുന്നതല്ല, സത്യം. എന്നാൽ ഇത്രയും കാലം ഞാൻ ഈ സ്ത്രീയുടെ ദേഹത്തെയും ഈ കുടുംബക്കാരെയും ആശ്രയിച്ചു താമസിച്ചിരുന്ന സ്ഥിതിക്ക് ഇവർക്കൊരു സഹായവും ചെയ്യാതെ പോകുന്നതു യുക്തമല്ലല്ലോ. അതിനാൽ സന്തോ‌ഷസമേതം അനുഗ്രഹിച്ചിരിക്കുന്നു. അടുത്ത ആണ്ടിൽ ഈ മാസത്തിൽ ഈ തീയതിയിൽത്തന്നെ ഈ സ്ത്രീ പ്രസവിച്ച് ഒരു പുരു‌ഷ സന്താനമുണ്ടാകും. ആ പുരു‌ഷൻ പ്രസിദ്ധനും യോഗ്യനുമായിത്തീരുകയും ചെയ്യും. എന്നു മാത്രമല്ല, ഈ കുടുംബത്തിൽ കേവലം മൂഢന്മാരും അയോഗ്യന്മാരുമായി ആരും ഒരു കാലത്തുമുണ്ടാവില്ല. ഇനിയൊരു മൂന്നു തലമുറ കഴിയുന്നതുവരെയുള്ളവർക്കു പ്രത്യേക യോഗ്യതകളുമുണ്ടായിരിക്കുകയും ചെയ്യും. എന്റെ ഈ അനുഗ്രഹത്തിനു യാതൊരു വ്യത്യാസവും വരുന്നതല്ല. എന്നാൽ എന്നെ ഇപ്രകാരം ഇവിടെനിന്ന് ഇറക്കി വിടുന്നതിനാൽ എക്കാലത്തും ഈ കുടുംബത്തിൽ പുരു‌ഷസന്താനം കുറവായിരിക്കുകയും ചെയ്യും."
ഇപ്രകാരം പറഞ്ഞ് ആ ഗന്ധർവൻ ഒഴിഞ്ഞുപോവുകയും ഉമയാൾ പാർവതിയമ്മ സ്വസ്ഥതയെ പ്രാപിക്കുകയും ചെയ്തു. യോഗീശ്വരൻ രാമൻപിള്ള വലിയ മേലെഴുത്തുപിള്ളയദ്ദേഹത്തിനുണ്ടായ സന്തോ‌ഷവും വിസ്മയവും തേവലശ്ശേരിത്താന്റെ പേരിലുണ്ടായ വിശ്വാസ ബഹുമാനങ്ങളും സീമാതീതങ്ങളായിരുന്നുവെന്നതു പറയേണ്ടതില്ലല്ലോ. ആ മാന്ത്രിക ശ്രഷ്ഠനെ അദ്ദേഹം സൽക്കാരവചനങ്ങൾകൊണ്ടും പലവിധ സമ്മാനങ്ങൾകൊണ്ടും മറ്റും സന്തോ‌ഷിപ്പിച്ചയച്ചു. ഗന്ധർവൻ പറഞ്ഞതുപോലെ അധികം താമസിയാതെ ഉമയാൾ പാർവതിയമ്മ ഗർഭം ധരിക്കുകയും അടുത്തയാണ്ടിൽ ആ ദിവസം തന്നെ ആ സ്ത്രീ പ്രസവിച്ച് ഒരു പുരു‌ഷപ്രജ ഉണ്ടാവുകയും ചെയ്തു.
ഇപ്രകാരം യോഗീശ്വരൻ രാമൻപിള്ളയ്ക്ക് ഉമയാൾ പാർവതിയമ്മയിലുണ്ടായ ഏകപുത്രനാണ് "ബാലരാമൻ പിള്ള സമ്പ്രതിപ്പിള്ള" എന്നു പ്രസിദ്ധനായിത്തീർന്നത്. ബാലരാമൻപിള്ള ജനിച്ചത് 960-ആമാണ്ട് കുട്ടമ്പേരൂർ നാലേക്കാട്ടു കുടുംബത്തിൽത്തന്നെയാണ്. പുത്രനുണ്ടായ ഉടനെ യോഗീശ്വരൻ രാമൻപിള്ള തിരുമനസ്സറിയിക്കുന്നതിനു തിരുവനന്തപുരത്തേക്ക് എഴുതിയയച്ചു. അന്നു നാടുവാണിരുന്നത് 973-ആമാണ്ടു നാടു നീങ്ങിയ സാക്ഷാൽ രാമവർമ മഹാരാജാവു തിരുമനസ്സുകൊണ്ടായിരുന്നുവെന്നത് പറയണമെന്നില്ലല്ലോ. ആ തിരുമനസ്സിലേക്ക് ഈ വലിയ മേലെഴുത്തുപിള്ളയുടെ പേരിൽ വലിയ കാരുണ്യവും സന്തോ‌ഷവും വിശ്വാസവുമുണ്ടായിരുന്നു. തിരുമനസ്സിലേക്കു രാജ്യഭരണവി‌ഷയത്തിൽ പ്രധാനസഹായികളായിരുന്നിട്ടുള്ളതു കേശവ(ദാസ്)പിള്ള ദിവാൻജിയും ഈ വലിയ മേലെഴുത്തുപിള്ളയുമാണ്. വലിയ മേലെഴുത്തുപിള്ളയ്ക്ക് പുത്രനുണ്ടായി എന്നു കേട്ടപ്പോൾ തിരുമനസ്സിലേക്കുണ്ടായ സന്തോ‌ഷം എത്രമാത്രമെന്നു പറയാൻ പ്രയാസം. ഈ കുട്ടിയെ കാണുന്നതിനു തിരുമനസ്സിലേക്കു വളരെ ധൃതിയായിരിക്കുന്നുവെന്നുള്ള വിവരത്തിനു യോഗീശ്വരൻ രാമൻപിള്ളയ്ക്കു തിരുവനന്തപുരത്തുനിന്ന് ഒരു സ്വകാര്യക്കത്തു കിട്ടുകയാൽ അദ്ദേഹം ഭാര്യയുടെ പ്രസവരക്ഷാദികൾ കഴിഞ്ഞയുടനെ പുത്രനെ ഭാര്യാസമേതം വള്ളത്തിൽ കയറ്റി തിരുവനന്തപുരത്തുകൊണ്ടുചെന്ന സമയം ആശ്രിതവത്സലനും കരുണാനിധിയുമായ ആ തിരുമേനി ആ കുട്ടിയെ തൃക്കൈയിൽ വാങ്ങി തിരുമടിയിൽ വെച്ചുകൊണ്ട്, "നാമും നമ്മുടെ വലിയ മേലെഴുത്തുപിള്ളയും രാമനാമാക്കളാണല്ലോ. അപ്രകാരംതന്നെ വലിയ മേലെഴുത്തുപിള്ളയുടെ പുത്രനു നമ്മുടെ അനന്തരവന്റെ പേരുമായിരിക്കട്ടെ" എന്ന് അരുളിച്ചെയ്തിട്ട് ആ കുട്ടിക്ക് "ബാലരാമൻ" എന്നു കല്പിച്ചു പേരു വിളിച്ചു. അന്ന് ഇളയമുറസ്ഥാനം വഹിച്ചിരുന്നത് ബാലരാമവർമ മഹാരാജാവായിരുന്നുവല്ലോ. ഈ സംഗതി വിചാരിച്ചാൽ ആ ബാലരാമൻപിള്ളയോളം ഭാഗ്യമുണ്ടായിട്ട് ആ വംശത്തിൽ മറ്റാരുമുണ്ടായിട്ടില്ലെന്നുതന്നെ പറയാം. കുലശേഖരപ്പെരുമാളുടെ തിരുമടിയിൽക്കയറിയിരിക്കുന്നതിനും അവിടുന്നു തന്നെ കല്പിച്ചു പേരു വിളിക്കുന്നതിനും മറ്റാർക്കും സംഗതിയായിട്ടില്ലല്ലോ.
986-ആമാണ്ട് ബാലരാമവർമ മഹാരാജാവു തിരുമനസ്സുകൊണ്ട് നാടുനീങ്ങിയ ശേ‌ഷം യോഗീശ്വരൻ രാമൻപിള്ള പ്രായാധിക്യം നിമിത്തം തിരുവനന്തപുരം വിട്ട് കുട്ടമ്പേരൂർ സ്വഗൃഹത്തിൽത്തന്നെ വന്നു താമസിച്ചു. എങ്കിലും വലിയ മേലെഴുത്തുദ്യോഗത്തിൽനിന്ന് അദ്ദേഹം മാറുകയോ അദ്ദേഹത്തെ ആരെങ്കിലും മാറ്റുകയോ ചെയ്തില്ല. ആജീവനാന്തം അദ്ദേഹം ആ ഉദ്യോഗത്തിൽത്തന്നെയാണിരുന്നത്. ബാലരാമവർമ മഹാരാജാവിന്റെ കാലാനന്തരം രാജ്യം ഭരിച്ചിരുന്ന ശ്രീലക്ഷ്മീമഹാരാജ്ഞി, ശ്രീപാർവതീമഹാരാജ്ഞി എന്നിവർക്കും യോഗീശ്വരൻ രാമൻപിള്ളയുടെ പേരിൽ വളരെ കരുണയുണ്ടായിരുന്നു. അതിനാൽ ആ മഹാരാജ്ഞിമാർ വലിയ മേലെഴുത്തുപിള്ളയുടെ ജോലികളെല്ലാം അദ്ദേഹം തന്റെ പ്രതിനിധിയായി നിയമിച്ച "ചാങ്ങയിൽ ശങ്കരനാരായണപിള്ള" എന്ന ആളെക്കൊണ്ടു നോക്കിക്കയും ശമ്പളം മുഴുവനും മുറയ്ക്കു ഇദ്ദേഹത്തിനുതന്നെ വീട്ടിൽ അയച്ചുകൊടുക്കു ന്നതിനു ചട്ടംകെട്ടി നടത്തിക്കുകയുമാണ് ചെയ്തിരുന്നത്.
യോഗീശ്വരൻ രാമൻപിള്ള 996-ആമാണ്ട് ചിങ്ങമാസത്തിൽ 96-ആമത്തെ വയസ്സിൽ യശശ്ശരീരനായി ഭവിച്ചു. അദ്ദേഹത്തെ ഇപ്പോഴും ആ കുടുംബക്കാർ അവിടെവെച്ച് ആചരിച്ചുവരുന്നുമുണ്ട്.
3. ബാലരാമൻപിള്ള
ഇദ്ദേഹം ഒരു വലിയ സംസ്കൃതപണ്ഡിതനും കവിയും ജ്യോത്സ്യനും മന്ത്രവാദിയും വൈദ്യനുമായിരുന്നു. ഇദ്ദേഹത്തിനു രായസം, സാമ്പ്രതി മുതലായ സർക്കാരുദ്യോഗമുണ്ടായിരുന്നു. ഇദ്ദേഹത്തെക്കുറിച്ച് അറിവും ഓർമയുമുള്ളവർ ഇപ്പോഴും പലരുമുള്ളതിനാൽ ഈ മഹാനെപ്പറ്റി അധികം വിസ്തരിക്കുന്നില്ല.
ബാലരാമൻപിള്ള ചരമഗതിയെ പ്രാപിച്ചതു 90-ആമത്തെ വയസ്സിൽ 1050-ആമാണ്ടിലാണ്. ഇപ്പോൾ നാലേക്കാട്ടു കുടുംബത്തിലുള്ള ശങ്കരനാരായണപിള്ള അവർകൾ മേല്പറഞ്ഞ മഹാന്റെ സന്താനപരമ്പരയിലുൾപ്പെട്ട ആളാണെന്നുകൂടി പറഞ്ഞുകൊണ്ട് ഈ ഉപന്യാസത്തെ ഇവിടെ സമാപിപ്പിച്ചുകൊള്ളുന്നു.

ആഴുവാഞ്ചേരി തമ്പ്രാക്കളും മംഗലത്തു ശങ്കരനും

ഴുവാഞ്ചേരി തമ്പ്രാക്കളുടെ ഇല്ലത്തിനു സമീപം മംഗലത്ത് എന്നൊരു നായർ ഭവനമുണ്ടായിരുന്നു. ആ വീട്ടിൽ ശങ്കരൻ എന്നൊരു നായരുണ്ടായിരുന്നു. അയാളുടെ ജോലി ആഴുവാഞ്ചേരിമനയ്ക്കലെ കന്നുകാലികളെ മേയ്ക്കുകയായിരുന്നു. ആ ജോലിക്കു ശങ്കരനെ നിയമിച്ച കാലത്തു മനയ്ക്കൽ അസംഖ്യം കന്നുകാലികളുമുണ്ടായിരുന്നു. ദിവസംതോറും രാവിലെ ശങ്കരൻ മനയ്ക്കൽചെന്നു കന്നുകാലികളെ എല്ലാമഴിച്ചുവിട്ടു കൊണ്ടുപോയി തീറ്റി നേരം വൈകുമ്പോൾ മനയ്ക്കൽ കൊണ്ടുചെന്നു തൊഴുത്തുകളിലാക്കിക്കെട്ടും. അങ്ങനെയാണു പതിവ്. അയാൾ കന്നുകാലികളെ അഴിച്ചുവിട്ടുകൊണ്ടുപോകുമ്പോൾ അവ പലവഴിയായി പോയിത്തുടങ്ങും. വിളിച്ചാലും പറഞ്ഞാലുമൊന്നും അവ അനുസരിക്കുകയുമില്ല. ആകപ്പാടെ നൂറുനൂറ്റമ്പതെണ്ണമുണ്ട്. അവയെ എല്ലാം മേയ്ക്കാൻ അയാളൊരുത്തൻ മാത്രമേയുള്ളൂ. അയാൾ പറഞ്ഞിട്ടു കേൾക്കാതെയിരുന്നാൽ ഒരു വടികൊണ്ട് ഒരു പശുവിന് ഒന്നടിച്ചു. അടി കൊണ്ടയുടനെ പശു അവിടെ വീണു ചത്തു. ശങ്കരൻ പശുവിനെ അടികൊണ്ട സ്ഥാനം നോക്കി മനസ്സിലാക്കി. പിന്നെ പശുവായാലും കാളയായാലും അയാൾ പറഞ്ഞിട്ടു കേട്ടില്ലെങ്കിൽ അയാൾ ആ സ്ഥാനം നോക്കി ഒരടി കൊടുക്കും. അടി കൊണ്ടാലുടനെ ആ മൃഗം വീണു ചാകുകയും ചെയ്യും. അങ്ങനെ പതിവായി. അങ്ങനെ കുറച്ചുകാലം കഴിഞ്ഞപ്പോഴേക്കും കന്നുകാലികൾ മിക്കതും ചത്തൊടുങ്ങി. ശങ്കരനു ബുദ്ധിമുട്ടും വളരെ കുറഞ്ഞു.
അങ്ങനെയിരിക്കുമ്പോൾ ഒരു ദിവസം തമ്പ്രാക്കൾ തന്റെ കന്നുകാലികളെല്ലാം നന്നായിരിക്കുന്നുവോ എന്നു നോക്കാനായിച്ചെന്നു തൊഴുത്തുകളിൽ നോക്കിയപ്പോൾ അവ മിക്കവാറും ശൂന്യങ്ങളായിരിക്കുന്നതായി കണ്ടു. ഒരു തൊഴുത്തിൽ മാത്രം ഒന്നോ രണ്ടോ പശുക്കളുണ്ടായിരുന്നു. അവയും പട്ടിണി കിടന്നു ക്ഷീണിച്ച് ഏകദേശം ചാകാറായിരുന്നു. ഉടനെ തമ്പ്രാക്കൾ ശങ്കരനെ വിളിച്ച് "നമ്മുടെ കന്നുകാലികളൊക്കെ എവിടെ" എന്നു ചോദിച്ചു.
ശങ്കരൻ: അതങ്ങനെയിരിക്കും. ആരായാലെന്താ? കന്നുകാലികളായാലും വകതിരിവു വേണം. പറഞ്ഞാൽ കേൾക്കാഞ്ഞാലങ്ങനെയിരിക്കും. അടിയനോടു കളിച്ചാലങ്ങനെയാണ് തമ്പുരാനേ!
തമ്പ്രാക്കൾ: നീയെന്താണു പറയുന്നത് ശങ്കരാ! എനിക്കൊന്നും മനസ്സിലാകുന്നില്ല. നമ്മുടെ കന്നുകാലികളൊക്കെയെവിടെ?
ശങ്കരൻ: അവയൊക്കെ അസത്തുക്കളും അധികപ്രസംഗികളുമായിരുന്നു, തമ്പുരാനേ! പറഞ്ഞാൽ കേൾക്കുന്നതായി അതിലൊന്നുമുണ്ടായിരുന്നില്ല.
തമ്പ്രാക്കൾ: അതൊക്കെയിരിക്കട്ടെ, അവ എവിടെ?
ശങ്കരൻ: എല്ലാം ചത്തു.
തമ്പ്രാക്കൾ: അയ്യോ! അതെങ്ങനെ?
ശങ്കരൻ: പറഞ്ഞാൽ പറഞ്ഞതുപോലെ കേട്ടു നിൽക്കാഞ്ഞിട്ട് അടിയൻ ഓരോ വീക്കു കൊടുത്തു. എല്ലാം മറിഞ്ഞുവീണു ചാവുകയും ചെയ്തു. അവയെല്ലാം അസത്തുക്കളായിരുന്നു തമ്പുരാനേ! അങ്ങനെയുള്ളവ നമുക്കു വേണ്ട. തെക്കോട്ടു പോകാൻ പറഞ്ഞാൽ വടക്കോട്ടു പോകും. അങ്ങനെയുള്ളവ നമുക്കെന്തിനാണ്?
തമ്പ്രാക്കൾ: അയ്യോ! മഹാപാപീ! നീ ചതിച്ചല്ലോ. മുതൽ പോയതോ പോയി. അതു വല്ലതുമാകട്ടെ, നീ മഹാപാപമെല്ലാം കെട്ടി വച്ചല്ലോ. ഇതിന്റെ ഒരംശം നമ്മുടെ തറവാട്ടേക്കുമിരിക്കുമല്ലോ. നീയിനി എത്രകാലം നരകമനുഭവിച്ചാൽ ഈ പാപമെല്ലാം തീരും? ഇതു വലിയ കഠിനമായിപ്പോയി.
ശങ്കരൻ: അയ്യോ! അടിയനതൊന്നും വിചാരിച്ചില്ല. അടിയനതൊന്നും അറിയാനും വയ്യ! പാപമെന്നു പറഞ്ഞാലെന്താണ് തമ്പുരാനേ! അവിടുന്നു പാപമെന്നും നരകമെന്നുമൊക്കെ അരുളിച്ചെയ്യുന്നതിന്റെ സാരം അടിയനു മനസ്സിലാകുന്നില്ല.
ശങ്കരൻ കേവലം മൃഗപ്രായനായിരുന്നുവെന്നുള്ളതു പറയണമെന്നില്ലല്ലോ. അയാൾ പാപമെന്നും പുണ്യമെന്നും നരകമെന്നും സ്വർഗമെന്നുമുള്ളതൊന്നും കേട്ടിട്ടു തന്നെ ഉണ്ടായിരുന്നില്ല. അയാൾ ഒടുവിൽ പറഞ്ഞതു കേട്ടിട്ടു തമ്പ്രാക്കൾ പാപപുണ്യങ്ങളെയും നരകസ്വർഗങ്ങളെയും മറ്റും പറ്റി വിസ്തരിച്ചു പറഞ്ഞു കേൾപ്പിച്ചു. ഓരോരോ നരകങ്ങളെയും നരകാനുഭവങ്ങളുടെ കഷ്ടതകളെയും പറ്റി തമ്പ്രാക്കൾ വിവരിച്ചു പറഞ്ഞുകേട്ടപ്പോൾ ഭയവും വ്യസനവും സഹിക്കാൻ പാടില്ലാതായിട്ടു ശങ്കരൻ കരഞ്ഞുതുടങ്ങി. അയാൾ കേവലം മൂഢനായിരുന്നുവെങ്കിലും അയാൾക്കു തമ്പ്രാക്കളെക്കുറിച്ചു വളരെ ഭക്തിയും അവിടുത്തെ വാക്കിൽ ദൃഢമായ വിശ്വാസവുമുണ്ടായിരുന്നു. അതിനാൽ അയാൽ വ്യസനിച്ചു കരഞ്ഞു തൊഴുതുകൊണ്ട്, "അടിയന്റെ അറിവില്ലായ്കകൊണ്ട് ഇങ്ങനെ ചെയ്തുപോയി. ഇനി ഈ മഹാപാപം തീരാൻ വല്ല വഴിയുമുണ്ടോ? അടിയനെന്തു ചെയ്താൽ ഈ മഹാപാപം തീരും? അതുകൂടി അവിടുന്നരുളിച്ചെയ്യണം."
തമ്പ്രാക്കൾ: ഈ മഹാപാപം തീരാൻ ഗംഗാസ്നാനമല്ലാതെ മറ്റൊരു മാർഗവുമില്ല.
ശങ്കരൻ : അതു ചെയ്താൽ തീരുമോ?
തമ്പ്രാക്കൾ: അതു സംശയിക്കാനുണ്ടോ? കാശിയിൽപ്പോയി ഗംഗാസ്നാനവും വിശ്വനാഥദർശനവും കഴിച്ചാൽ തീരാത്ത പാപമില്ല.
ശങ്കരൻ: എന്നാൽ അടിയൻ ഇപ്പോൾത്തന്നെ യാത്രയാണ്. ഇനി ഈ പാപം തീർത്തിട്ടല്ലാതെ മറ്റൊരു കാര്യമില്ല.
ഇപ്രകാരം പറഞ്ഞു തമ്പ്രാക്കളെ ഭക്തിപൂർവം വന്ദിച്ചുകൊണ്ടു ശങ്കരൻനായർ കാശിക്കു യാത്രയായി.
അങ്ങനെയിരിക്കുന്ന കാലത്ത് ഒരു ദിവസം കാശിവിശ്വനാഥനോട് അവിടുത്തെ വാമോത്സംഗേ വസിക്കുന്ന ദേവി ശ്രീപാർവതി "അല്ലയോ ഭഗവാനേ! ഗംഗാസ്നാനം ചെയ്യുന്നവരെല്ലാം പാപവിമുക്തരായി മോക്ഷത്തെ പ്രാപിക്കുമെന്നാണല്ലോ പറയുന്നത്. എന്നാലസംഖ്യമാളുകൾ ഇവിടെ വന്നു ഗംഗാസ്നാനം കഴിച്ചു പോകുന്നുണ്ട്. ഇവർക്കൊക്കെ മോക്ഷം ലഭിക്കുമോ?
ഭഗവാൻ: യൈഃ, ഒന്നുമില്ല. ഭക്തിയും വിശ്വാസവുമാണ് പ്രധാനം. അവയുണ്ടെങ്കിലല്ലാതെ മോക്ഷപ്രാപ്തി ഉണ്ടാവുകയില്ല. അവയുള്ളവർ ഇക്കാലത്തു ചുരുക്കമാണ്. അവയില്ലാതെ ഗംഗാസ്നാനം ചെയ്തതു കൊണ്ട് യാതൊരു ഫലവുമില്ല. ഇതു വേണമെങ്കിൽ നാളെ ഞാൻ ബോദ്ധ്യപ്പെടുത്തിത്തരാം.
ഈ സംഭാ‌ഷണം നടന്നതിന്റെ പിറ്റേദിവസം രാവിലെ നമ്മുടെ ശങ്കരൻനായർ കാശിയിലെത്തി. അപ്പോൾ അസംഖ്യമാളുകൾ അവിടെ സ്നാനാദികൾ ചെയ്യുന്നുണ്ടായിരുന്നു. ആ കൂട്ടത്തിൽ ശങ്കരനും സ്നാനമാരംഭിച്ചു. ആ സമയം ഭഗവാൻ വിശ്വനാഥൻ ഒരു വൃദ്ധബ്രാഹ്മണന്റെയും ശ്രീപാർവതി വൃദ്ധയായ ഒരു ബ്രാഹ്മണസ്ത്രീയുടെയും വേ‌ഷം ധരിച്ചു ഗംഗാതീരത്തിങ്കൽ വന്നെത്തി. ആ വൃദ്ധബ്രാഹ്മണൻ വിറച്ചുവിറച്ചു ചെന്നു നദിയിലേക്കിറങ്ങാനായി ഭാവിച്ച സമയം കാൽ തെറ്റി വെള്ളത്തിൽ വീണു. അവിടെക്കിടന്നു മുങ്ങുകയും പൊങ്ങുകയും വെള്ളം കുടിക്കുകയും ചെയ്തു മരിക്കാൻ ഭാവിച്ചു. അപ്പോൾ ബ്രാഹ്മണസ്ത്രീ "അയ്യോ! എന്റെ ഭർത്താവ് കുടിച്ചു ചാവാൻ ഭാവിക്കുന്നേ! അദ്ദേഹത്തിനു നീന്താനറിഞ്ഞു കൂടാ. ആരെങ്കിലും അദ്ദേഹത്തെ പിടിച്ചു കയറ്റി രക്ഷിക്കണേ!" എന്നു പറഞ്ഞുകൊണ്ടു വിളിച്ചു നിലവിളിച്ചു. അതു കേട്ടു സ്നാനം കഴിച്ചു കൊണ്ടു നിന്ന ജനങ്ങളെല്ലാം ഓടിയെത്തി. ആ കൂട്ടത്തിൽ നമ്മുടെ ശങ്കരനുമുണ്ടായിരുന്നു. എല്ലാവരുമടുത്തു ചെന്നപ്പോൾ ബ്രാഹ്മണസ്ത്രീ "പാപം തീരാത്തവരാരും എന്റെ ഭർത്താവിനെ തൊടരുതേ, പാപമുള്ളവർ തൊട്ടാലപ്പോൾ അദ്ദേഹം മരിച്ചുപോകും" എന്നു പറഞ്ഞു. ഇതു കേട്ട് "പാപം തീർന്നോ ഇല്ലയോ എന്നെങ്ങനെ നിശ്ചയിക്കാം. നാം നിമിത്തം ഒരു ബ്രാഹ്മണൻ മരിച്ചു എന്നു വരുന്നതു ക ഷ്ടമാണല്ലോ. അതുകോണ്ട് അതു വേണ്ടാ" എന്നു വിചാരിച്ചു എല്ലാവരും പിന്മാറി. അപ്പോൾ നമ്മുടെ ശങ്കരൻ "ഗംഗാസ്നാനം ചെയ്താൽ സകലപാപവും തീരുമെന്നാണല്ലോ എന്റെ തമ്പുരാൻ അരുളിച്ചെയ്തത്. എനിക്കിനി പാപമെവിടെയാണ്? എന്റെ സകല പാപങ്ങളും തീർന്നിരിക്കുന്നു" എന്നു പറഞ്ഞുകൊണ്ട് ആ ബ്രാഹ്മണനെ പിടിച്ചുകയറ്റി. ഭഗവാനും ഭഗവതിയും അവിടെനിന്നു പോയതിന്റെ ശേ‌ഷം "ഇന്ന് അവിടെ സ്നാനം കഴിച്ചിട്ടുള്ളവരിൽ എന്നെപ്പിടിച്ചു കയറ്റിയ ആ ഒരുവനു മാത്രം മോക്ഷമുണ്ട്. അവന്റെ വിശ്വാസം കണ്ടില്ലേ?" എന്നു ഭഗവാൻ അരുളിച്ചെയ്യുകയും ദേവി സമ്മതിക്കുകയും ചെയ്തു.
പൂർണ്ണവിശ്വാസത്തോടും ഭക്തിയോടുംകൂടി ഗംഗാസ്നാനം ചെയ്യുകയും വിശ്വനാഥനെ ദർശിക്കുകയും വിശേ‌ഷിച്ചും ലോകൈകനാഥനായിരിക്കുന്ന ഭഗവാന്റെ കരസ്പർശനത്തിന് ഭാഗ്യം സിദ്ധിക്കുകയും ചെയ്ത ശങ്കരനു മോക്ഷം കിട്ടുമോ എന്നുള്ളതു സംശയിക്കാനില്ലല്ലോ. അയാൽ‍ കാശിയിൽവച്ചുതന്നെ അചിരേണ ഭഗവൽസായൂജ്യത്തെ പ്രാപിച്ചു.
ശങ്കരൻ കാശിക്കു പോയതിന്റെ ശേ‌ഷം കുറച്ചുകാലം കഴിഞ്ഞ പ്പോൾ ആഴ്വാഞ്ചേരി മനയ്ക്കൽ സന്താനാദ്യൈശ്യര്യങ്ങൾ കുറഞ്ഞു തുടങ്ങുകയാൽ തമ്പ്രാക്കൾ അതിന്റെ കാരണമറിയുന്നതിനായി പാഴൂർ പടിപ്പുരയിൽ ആളയച്ചു പ്രശ്നം വെപ്പിച്ചുനോക്കിക്കുകയും പശുഹിംസ ചെയ്തതു ശങ്കരനാണെങ്കിലൂം തമ്പ്രാക്കൾകൂടി അന്വേ‌ഷിച്ചിരുന്നുവെങ്കിൽ അതിനിടയാവുകയില്ലായിരുന്നുവെന്നും അങ്ങനെ ചെയ്യാതിരുന്നതിനാൽ ആ മഹാപാപത്തിന്റെ ഒരംശം തമ്പ്രാക്കളുടെ കുടുംബത്തെക്കൂടി ബാധിച്ചിട്ടുണ്ടെന്നും അതു നിമിത്തമാണ് ആണ്ടുതോറും ഏഴരമുറി പറമ്പുകളിൽ നിറച്ചു പയർ വിതപ്പിക്കുകയും അതു പൂവും കായുമാകുന്ന സമയം വേലിയെടുത്തു കന്നുകാലികളെ കയറ്റി തീറ്റുകയും ചെയ്യണമെന്നും അങ്ങനെ ചെയ്തുകൊണ്ടാൽ ദോ‌ഷങ്ങൾ നീങ്ങി ശുഭം ഫലമെന്നു കണിയാർ വിധിക്കുകയും ചെയ്തു. ആ വിധിപ്രകാരം മൂന്നു കൊല്ലം ചെയ്തപ്പോഴേക്കും മനയ്ക്കൽ സന്താനവും സമ്പത്തും എന്നു വേണ്ട, സകലൈശ്വര്യങ്ങളും പൂർവ്വധികം വർദ്ധിക്കുകയാൽ ഈ പുണ്യ കർമം എന്നും നടത്തണമെന്നു നിശ്ചയിച്ചു തമ്പ്രാക്കൾ അതിനുവേണ്ടുന്ന ഏർപ്പാടുകളൊക്കെ ചെയ്തു. അത് അവിടെ ഇപ്പോഴും നടന്നുവരുന്നുണ്ടെന്നാണ് കേൾവി. എന്നു മാത്രമല്ല, പശുക്കളെ വളർത്തുന്നത് എങ്ങനെയായാലും ഒടുക്കം ദോ‌ഷകരമായേ പരിണമിക്കുകയുള്ളൂ എന്നും, "അതിനാൽ മേലാൽ നമ്മുടെ ഇല്ലത്ത്" ആ ഏർപ്പാടേ വേണ്ട എന്നും തമ്പ്രാക്കൾ തീർച്ചപ്പെടുത്തി. അക്കാലംമുതൽ ആഴുവാഞ്ചേരി മനയ്ക്കൽ പശുക്കളെ വളർത്തുക പതിവില്ല. ഇങ്ങനെ ഓരോ കാരണങ്ങളാൽ പകാരാദികളായ പത്തു കൂട്ടം ആ മനയ്ക്കലില്ലാതെയായിത്തീർന്നു. അതിനെപ്പറ്റി കേട്ടിട്ടുള്ള ഒരു ശ്ലോകം താഴെ എഴുതുന്നു.
"പായും, പരമ്പു, പശു, പാത്രി, പടറ്റിവാഴ,
പത്തായവും, പലക, പൈതൽ, പണം തഥൈവ
പായാദി പത്തിവ പടിപ്പുരയോടുകൂടി
ത്തമ്പ്രാക്കൾതൻ നിലയനേ നഹിയെന്നു കേൾപ്പൂ."

വലിയ പരിഷ ശങ്കരനാരായണച്ചാക്യാർ

മുൻപൊരു കാലത്ത് അമ്പലപ്പുഴ ശങ്കരനാരായണച്ചാക്യാർ എന്നു പ്രസിദ്ധനായിട്ട് ഒരു മഹാനുണ്ടായിരുന്നു. അമ്പലപ്പുഴച്ചാക്യാരെ വലിയ പരി‌ഷച്ചാക്യാരെന്നുകൂടി പറയാറുള്ളതിനാൽ ഈ മഹാനെ സാധാരണയായി വലിയ പരി‌ഷ ശങ്കരനാരായണച്ചാക്യാർ എന്നാണ് എല്ലാവരും പറഞ്ഞുവന്നിരുന്നത്. ആ ചാക്യാർ കൊല്ലം 1022-ആമാണ്ടു നാടുനീങ്ങിയ മഹാരാജാവ് തിരുമനസ്സിലെക്കാലത്തു തിരുവനന്തപുരത്തു ചെല്ലുകയും തിരുമനസ്സിലെ സേവകൻമാരിൽ ഒരാളും ആ തിരുമേനിയിൽനിന്നു കരീന്ദ്രൻ എന്ന വിശേ‌ഷപ്പേരു ലഭിച്ച മഹാനുമായിരുന്ന കിളിമാനൂർ ചെറുണ്ണി കോയിത്തമ്പുരാൻ മുഖാന്തരം തിരുമനസ്സറിയിച്ചു മുഖം കാണിക്കുകയും അവിടെ തിരുവമ്പാടി മണ്ഡപത്തിൽവെച്ചു പന്ത്രണ്ടു ദിവസത്തെ കൂത്തു നടത്തുന്നതിനു കല്പനയുണ്ടാവുകയും ചെയ്തു. കൂത്തു പ്രബന്ധം പറയുകയായിരുന്നു. ചാക്യാരുടെ വാക്കു

കുഞ്ചൻനമ്പ്യാരുടെ ഉത്ഭവം

ന്നേരിദേശക്കാരനും കേവലം നിസ്വനുമായ ഒരു നമ്പൂരി തന്റെ പെൺകിടാങ്ങളെ വിവാഹം കഴിച്ചുകൊടുക്കുന്നതിനു നിവൃത്തിയില്ലായ്കയാൽ വല്ലവരേയും കണ്ടു യാചിച്ചു കുറെ പണം സമ്പാദിക്കണമെന്നു നിശ്ചയിച്ച് സ്വദേശത്തുനിന്നു പുറപ്പെട്ടു. അദ്ദേഹം കോഴിക്കോട്, കൊച്ചി, അമ്പഴപ്പുഴ, തിരുവിതാംകൂർ മുതലായ രാജ്യങ്ങളിൽ സഞ്ചരിച്ച് രാജാക്കന്മാർ, പ്രഭുക്കന്മാർ മുതലായവരെക്കണ്ടു സങ്കടം പറഞ്ഞ് അവരിൽ നിന്നു കിട്ടിയ ഏതാനും പണവുംകൊണ്ട് ഒരിക്കൽ ഒരു ദിവസം മദ്ധ്യാഹ്നമായ സമയം കിള്ളിക്കുറിശ്ശിമംഗലത്തു ചെന്നുചേർന്നു. അദ്ദേഹം ഭക്ഷണം കഴിക്കാതെ വഴിനടന്നും വെയിലുകൊണ്ടും വളരെ ക്ഷീണിച്ചാണ് അവിടെയെത്തിയത്. ക്ഷേത്രത്തിനു പുറത്തുചെന്നു നിന്നുകൊണ്ട് "ഇവിടെ ഉച്ചപൂജയും മറ്റും കഴിഞ്ഞുവോ" എന്ന് അദ്ദേഹം വിളിച്ചു ചോദിച്ചു. അതു കേട്ടു ശാന്തിക്കാരൻ നമ്പൂരി പുറത്തുവന്ന് "ഉച്ചപൂജ കഴിഞ്ഞു എങ്കിലും വേഗത്തിൽ കുളിച്ചുവന്നാൽ ഊണു കഴിക്കാം" എന്നു പറഞ്ഞു. ഉടനെ ഈ നമ്പൂരി കുളക്കടവിൽ ചെന്ന് അരയിൽ കെട്ടിയിരുന്ന മടിശ്ശീലയഴിച്ചു കടവിൽ വെച്ചിട്ട് ഇറങ്ങി ക്ഷണത്തിൽ കുളിയും ജപവുമെല്ലാം കഴിച്ചു നോക്കിയ സമയം മടിശ്ശീല കണ്ടില്ല. നമ്പൂരിക്കുണ്ടായ വ്യസനം എത്രമാത്രമെന്നു പറയാൻ പ്രയാസം. ആ പണം കൊണ്ടു രണ്ടുമൂന്നു പെൺകൊടയെങ്കിലും കഴിച്ചുകൂട്ടാമെന്നായിരുന്നു അദ്ദേഹം വിചാരിച്ചിരുന്നത്. മടിശ്ശീല കാണാതായതിനോടുകൂടി അദ്ദേഹത്തിന്റെ വിശപ്പും ദാഹവും മാത്രമല്ല, പാതി പ്രാണനും പോയെന്നു തന്നെ പറയാം. അദ്ദേഹം ഓടി അമ്പലത്തിൽച്ചെന്ന് അവിടെയെല്ലാവരോടും വിവരം പറഞ്ഞു. അവരാരും കുളക്കടവിലേക്കു ചെല്ലുകതന്നെ ചെയ്തില്ലെന്നു പറഞ്ഞു. ഒടുക്കം അതെങ്ങനെയോ പോയതുതന്നെ. തന്റെ വിധി ഇങ്ങനെയാണ് എന്നു തീർച്ചപ്പെടുത്തിക്കൊണ്ടു നമ്പൂരി ഉണ്ണാൻ ചെന്നിരുന്നു. വ്യസനംകൊണ്ട് അദേഹത്തിനു ചോറിറങ്ങുന്നില്ലായിരുന്നു. എങ്കിലും വിശപ്പും ദാഹവും കലശലായിട്ടുണ്ടായിരുന്നതിനാൽ കുറെ ചോറു വാരിത്തിന്നു കുറെ വെള്ളവും കുടിച്ച് ഒരുവിധം ഊണു കഴിച്ചെന്നു വരുത്തിയെന്നേ പറയാനുള്ളു. വ്യസനവും ക്ഷീണവും നിമിത്തം നടക്കാൻ ശക്തനല്ലാതെ അദ്ദേഹം അമ്പലത്തിൽത്തന്നെ മുണ്ടും വിരിച്ചു കിടന്നു. വെയിലൊട്ടാറിയപ്പോൾ, "ഞാനിങ്ങനെ വ്യസനിച്ച് ഇവിടെക്കിടന്നതുകൊണ്ട് എന്തു പ്രയോജനമാണുള്ളത്? "ലിഖിതമപി ലലാടേ പ്രാഝിതും കസ്സമർഥഃ" എന്നു വിചാരിച്ച് ഒരുവിധം സമാധാനപ്പെട്ടുകൊണ്ട് അവിടെനിന്നെണീറ്റു പോവുകയും ചെയ്തു.
പിന്നെയും കുറച്ചുകാലം കഴിഞ്ഞപ്പോൾ ആ നമ്പൂരി യഥാപൂർവം ദേശസഞ്ചാരത്തിനായി ഇല്ലത്തു നിന്നു പുറപ്പെട്ടു ചില സ്ഥലങ്ങളിലെല്ലാം സഞ്ചരിച്ചു ക്രമേണ അദ്ദേഹം കിള്ളിക്കുറിശ്ശിമംഗലത്തുതന്നെ വന്നു ചേർന്നു. അത് ഒരു ദിവസം വൈകുന്നേരമായിരുന്നു. കുളികഴിഞ്ഞ് അദ്ദേഹം അമ്പലത്തിൽച്ചെന്ന് ശാന്തിക്കാരനെക്കണ്ട് തനിക്കുകൂടി അത്താഴം വേണമെന്നു പറഞ്ഞു. ശാന്തിക്കാരൻ ഇദ്ദേഹത്തെക്കണ്ടപ്പോൾത്തന്നെ അറിയുകയും മുമ്പുണ്ടായ കഥ ഓർക്കുകയും ചെയ്യുകയാൽ, "ഓഹോ! അത്താഴം ഇവിടെയാവാം. എനിക്കും ഇവിടെതതന്നെയാണ് അത്താഴം. ഇന്നു മടിശ്ശീല കുളക്കടവിൽവെച്ചു മറക്കുകയോ മറ്റോ ചെയ്തുവോ? എന്നാൽ ചോറധികം വേണ്ടി വരികയില്ലല്ലോ" എന്നു പറഞ്ഞു. അതിനുത്തരമായി നമ്പൂരി, "ഈ പ്രാവശ്യം അതിനൊന്നും തരമില്ല. ഞാൻഇല്ലത്തുനിന്നു പുറപ്പെട്ട് ഇത്രത്തോളമായേ ഉള്ളു. അധികമൊന്നും സഞ്ചരിക്കാനും ഒട്ടും സമ്പാദിക്കാനും ഇടയായില്ല. മടിശ്ശീലവെച്ചു മറക്കുകയും മറ്റും മടക്കത്തിലാവാമെന്നാണ് വിചാരിക്കുന്നത്" എന്നു പറയുകയും ചെയ്തു.
അത്താഴം കഴിഞ്ഞപ്പോൾ വന്നേരിക്കാരൻ നമ്പൂരി "ഇനിയൊന്നു കിടക്കണമല്ലോ, അതെവിടെയാണു വേണ്ടത്?" എന്നു ചോദിച്ചു. "അതിനൊക്കെ തരമാക്കാം. നമുക്കിവിടെ ഒരു കിടപ്പിന്റെ വട്ടമൊക്കെയുണ്ട്. അങ്ങോട്ടു പോകാം. അവിടെ സ്ഥലം ധാരാളമുണ്ട്" എന്നു ശാന്തിക്കാരൻ നമ്പൂരി മറുപടി പറയുകയും അവർ രണ്ടുപേരും കൂടി അങ്ങോട്ടു പോവുകയും ചെയ്തു.
കിള്ളിക്കുറിശ്ശിമംഗലത്തു ക്ഷേത്രത്തിലെ ശാന്തിക്കാരൻ നമ്പൂരി തിരുവിതാംകൂറിൽ ഏറ്റുമാനൂർ താലൂക്കിൽ കിടങ്ങൂർ ദേശത്തുള്ള ആളായിരുന്നു. അദ്ദേഹത്തിന് അവിടെ "കലക്കത്ത്" എന്നു പ്രസിദ്ധമായ നമ്പ്യാർമഠത്തിൽ സംബന്ധമുണ്ടായിരുന്നു. അങ്ങോട്ടാണ് അവർ പോയത്. അവിടെച്ചെന്നപ്പോഴേക്കും ശാന്തിക്കാരൻ നമ്പൂരിയുടെ ഭാര്യ ഇവർക്കു രണ്ടുപേർക്കും കാൽ കഴുകുന്നതിനുള്ള വെള്ളം കൊണ്ടുചെന്നു കൊടുക്കുകയും നാലുകെട്ടിൽ ഒരു വിളക്കു കൊണ്ടുവന്നുവെച്ച്, ഒരു പുല്ലുപായ് വിരിച്ചു കൊടുക്കുകയും മുറുക്കാനുള്ള സാമാനങ്ങളെല്ലാം കൊണ്ടു വന്നു തയ്യാറാക്കി വെയ്ക്കുകയും ചെയ്തു. നമ്പൂരിമാർ കാൽ കഴുകിത്തോർത്തി, പുല്ലുപായയിൽ ചെന്നിരുന്നു മുറുക്കി ഓരോ വെടികൾ പറഞ്ഞുതുടങ്ങി. അതൊക്കെക്കേട്ടു രസിച്ചുകൊണ്ടു ശാന്തിക്കാരൻ നമ്പൂരിയുടെ ഭാര്യയും അടുക്കൽ ചെന്നുകൂടി. വന്നേരിക്കാരൻ നമ്പൂരി യുടെ പ്രധാനവി‌ഷയം അദ്ദേഹത്തിന്റെ കഷ്ടപ്പാടുകളും മറ്റുമായിരുന്നു. ശാന്തിക്കാരൻ നമ്പൂതിരി പറഞ്ഞത് ആ നമ്പ്യാർമഠത്തിലെ സ്ഥിതിയെപ്പറ്റിയും മറ്റുമായിരുന്നു. ആ നമ്പ്യാർമഠത്തിൽ വളരെക്കാലമായി സ്ത്രീകളല്ലാതെ പുരു‌ഷൻമാരാരുമില്ലാതെയിരിക്കുകയായിരുന്നു. ഒരാൺകുട്ടിയുണ്ടായാൽക്കൊള്ളാമെന്ന് വിചാരിച്ച് അവർ വളരെ സൽക്കർമ്മങ്ങളൊക്കെ നടത്തിയെന്നും ഇപ്പോഴും ഓരോന്നു നടത്തിക്കൊണ്ടാണിരിക്കുന്നതെന്നും എന്നിട്ടും ഫലമൊന്നും കാണിന്നില്ലെന്നും മറ്റും ശാന്തിക്കാരൻ നമ്പൂരി പറഞ്ഞപ്പോൾ തനിക്കും പുരു‌ഷസന്താനമൊന്നും ഉണ്ടായിട്ടില്ലെന്നും നാലഞ്ചുപെൺകിടാങ്ങളാണുണ്ടായിട്ടുളളതെന്നും അവരെ വേളികഴിച്ചു കൊടുക്കാൻ നിവൃത്തിയില്ലാഞ്ഞിട്ടാണ് താനിങ്ങനെ കഷ്ടപ്പെട്ട് അലഞ്ഞു നടക്കുന്നതെന്നും മറ്റും വന്നേരിക്കാരൻ നമ്പൂരിയും പറഞ്ഞു. ആ കൂട്ടത്തിൽ താൻ കുളക്കടവിൽ മടിശ്ശീലവെച്ചു മറന്ന കഥയുംകൂടി അദ്ദേഹം പ്രസ്താവിച്ചു. മടിശ്ശീലയുടെ കാര്യം പറഞ്ഞപ്പോൾ ശാന്തിക്കാരൻ നമ്പൂരിയുടെ ഭാര്യ അതിനെപ്പറ്റി ചിലതെല്ലാം ചോദിക്കുകയും വന്നേരിക്കാരൻ നമ്പൂരി എല്ലാം വിസ്തരിച്ചു പറഞ്ഞുകേൾപ്പിക്കുകയും ചെയ്തു. ഉടനെ ആ സ്ത്രീ അവിടെനിന്നെണീറ്റുപോയി അറ തുറന്ന് ഒരു മടിശ്ശീലയെടുത്തു കൊണ്ടുവന്ന്, "ഇതായിരിക്കുമോ അവിടത്തെ മടിശ്ശീല?" എന്നു ചോദിച്ചുകൊണ്ടു വന്നേരിക്കാരൻ നമ്പൂരിയുടെ മുമ്പിൽ വെച്ചു. നമ്പൂരി അതെടുത്തുനോക്കി. "ഇതുതന്നെ. ഞാൻകെട്ടിയ കെട്ട് അഴിച്ചിട്ടുകൂടിയില്ല" എന്നു പറഞ്ഞുകൊണ്ടു മടിശ്ശീല അഴിച്ചു പണം എണ്ണിനോക്കിയപ്പോൾ ശരിയായിരുന്നു. ആ സമയം നമ്പൂരിക്കുണ്ടായ സന്തോ‌ഷം എത്രമാത്രമാണെന്നു പറണ്ടേതില്ലല്ലോ. അദ്ദേഹം "ഇതെങ്ങനെ കിട്ടി?" എന്നു ചോദിച്ചു. അപ്പോൾ ആ സ്ത്രീ "മുമ്പൊരിക്കൽ ഒരു ദിവസം ഉച്ചയ്ക്കു ഞാൻശുദ്ധംമാറിപ്പോവുകയാൽ കുളിക്കാനായി കുളക്കടവിൽ ചെന്നപ്പോൾ അവിടെ കുറെ ചാണകം കിടക്കുന്നതു കണ്ടു. കുളി കഴിഞ്ഞു പോന്നപ്പോൾ അതുകൂടികൊണ്ടുപോരാമെന്നു വിചാരിച്ചു വാരിയെടുത്തപ്പോൾ അതിനിടയിൽ ഈ മടിശ്ശീല ഇരുന്നിരുന്നു. ഞാനിവിടെക്കൊണ്ടുവന്നു ചാണകമൊക്കെ തുടച്ചുകളഞ്ഞു. മടിശ്ശീല പെട്ടിയിൽവെച്ചു സൂക്ഷിച്ചു. ആരെങ്കിലും ഉടമസ്ഥൻമാരന്വേ‌ഷിച്ചു വന്നാൽ കൊടുക്കണമെന്നും വിചാരിച്ചിരുന്നു. ഇതുവരെ ഉടമസ്ഥനെ കണ്ടില്ല. ഇപ്പോൾ ഇത് ഇവിടുത്തേതാണെന്നറിയാനിടയായതു വലിയ ഭാഗ്യമായി. ഇത് ഉടമസ്ഥനെ ഏല്പികൊടുക്കാനിടയാകാഞ്ഞിട്ടു ഞാൻ വളരെ വ്യസനിച്ചുകൊണ്ടിരിക്കുകയായിരുന്നു" എന്നു പറഞ്ഞു. ഇത്രയും കേട്ടപ്പോൾ സംഗതിയൊക്കെ വെളിവായി. നമ്പൂരി കുളിച്ചുജപിച്ചു കൊണ്ടുനിന്ന സമയം അവിടെ ഒരു പശു പുല്ലു തിന്നുകൊണ്ടു നിന്നിരുന്നു. ആ പശു ഈ മടിശ്ശീലയുടെ മുകളിൽ ചാണകമിട്ടു. അതു നമ്പൂരി കണ്ടില്ല. ചാണകത്തിനടിയിൽ മടിശ്ശീലയുണ്ടായിരിക്കുമെന്നോ പശു അതിന്റെ മീതെ ചാണകമിട്ടിരിക്കുമെന്നോ അദ്ദേഹം വിചാരിച്ചുമില്ല. അദ്ദേഹം നോക്കിയത് ചാണകം കിടന്നതിന്റെ അടുക്കലൊക്കെ യായിരുന്നു. ഊണു കഴിക്കാനുള്ള പരിഭ്രമംകൊണ്ടു മടിശ്ശീലവെച്ചത് എവിടെയായിരുന്നുവെന്ന് അദ്ദേഹത്തിന് അത്ര നിശ്ചയമുണ്ടായിരുന്നില്ല. ഈ സ്ത്രീ കുളിക്കാൻ ചെന്നതും ചാണകം വാരിക്കൊണ്ടു പോന്നതും നമ്പൂരി കുളികഴിഞ്ഞ് അമ്പലത്തിലേക്ക് പോയതിന്റെ ശേ‌ഷമായിരുന്നു. ഇങ്ങനെയൊക്കെയാണ് കാര്യം പറ്റിയതെന്ന് അപ്പോൾ എല്ലാവർക്കും മനസ്സിലായി. ഉടനെ ആ നമ്പൂരി ആ പണത്തിൽ പകുതി മാറ്റിവെച്ചിട്ട് "ഇതെനിക്കിപ്പോൾ വെറുതേ തന്നതുപൊലെയാണിരിക്കുന്നത്. അതിനാൽ എനിക്കു പകുതി മതി. പകുതി നിനക്കുമിരിക്കട്ടെ" എന്ന് സ്ത്രീയോടു പറഞ്ഞു. അപ്പോൾ ആ സ്ത്രീ "ഞാനിതിലൊരു കാശുപൊലും വാങ്ങുകയില്ല. ഞാനങ്ങനെ ആഗ്രഹിച്ചല്ല ഇതു സൂക്ഷിച്ചുവെച്ചിരുന്നത്. അന്യന്റെ മുതൽ വല്ല സ്ഥലത്തുമിരുന്നു കിട്ടിയാൽ അതുടമസ്ഥനെ ഏല്പിക്കുക മര്യാദക്കാരുടെ ധർമമാണ്. അതിനു പ്രതിഫലം വാങ്ങുക കേവലം നീചത്വവുമാണ്. എനിക്കു വേണമെങ്കിൽ പകുതിയല്ല, മുഴുവനും തന്നെ എടുക്കാമായിരുന്നുവല്ലോ. അതു കൊണ്ടു ഞാനവിടുത്തെ സന്തോ‌ഷവും അനുഗ്രഹവും മാത്രമേ ഇതിനു പ്രതിഫലമായി ആഗ്രഹിക്കുന്നുള്ളു" എന്നു പറഞ്ഞു. ഇതു കേട്ടു സന്തു ഷ്ടമാനസനായ ആ ബ്രാഹ്മണോത്തമൻ അവിടെനിന്നെണീറ്റു രണ്ടു കയ്യുമുയർത്തി ആ സ്ത്രീയുടെ ശിരസ്സിൽ വെച്ചുകൊണ്ട് ആനന്ദാശ്രുക്കളോടുകൂടി സഗൽഗദം "അടുത്തയാണ്ടിൽ ഈ കാലത്തിനു മുമ്പായി നിനക്ക് അതിയോഗ്യനായ ഒരു പുത്രനുണ്ടാകട്ടെ" എന്നു പറഞ്ഞ് അനുഗ്രഹിച്ചു. അപ്രകാരം തന്നെ ആ സ്ത്രീ അചിരേണ ഗർഭം ധരിക്കുകയും അതികോമളാംഗനായ ഒരു പുത്രനെ പ്രസവിക്കുകയും ചെയ്തു. ആ പുത്രനാണ് കലക്കത്തു കുഞ്ചൻനമ്പ്യാരെന്നു വിശ്വവിശ്രുതനായ സരസകവികുലാഗ്രസരനായിത്തീർന്നതെന്നുള്ളത് ഇനി വിശേ‌ഷിച്ചു പറയണമെന്നില്ലല്ലോ.

വിഡ്ഢി! കൂശ്മാണ്ഡം

ണ്ട് കാരാട്ടു നമ്പൂരിയുടെ ശി‌ഷ്യനായി കോഴിക്കോട്ട് ഏറ്റവും പ്രസിദ്ധനായ ഒരു വി‌ഷവൈദ്യനുണ്ടായിരുന്നു. അദ്ദേഹം വി‌ഷമിറക്കാനായി ഒരു സ്ഥലത്തും പോവുക പതിവില്ല. വി‌ഷഭയമുണ്ടാകുന്നവരെ അദ്ദേഹത്തിന്റെ അടുക്കൽ കൊണ്ടു വന്നു വി‌ഷമിറക്കിച്ചു കൊണ്ടുപോവുകയാണു പതിവ്. അദ്ദേഹം അതിനായിട്ടു യാതൊന്നും വാങ്ങുകയും പതിവില്ല. എങ്കിലും ജനങ്ങൾ മറ്റു വല്ല കാരണവും പറഞ്ഞ് അദ്ദേഹത്തിന് ധാരാളം പണം കൊടുത്തുവന്നിരുന്നു. അദ്ദേഹം കാലക്രമേണ വലിയ ധനവാനായിത്തീരുകയും ചെയ്തു. അദ്ദേഹത്തിന്റെ അടുക്കൽ വി‌ഷവൈദ്യം പഠിക്കാനായിട്ടും വളരെ ആളുകൾ ചെന്നുകൊണ്ടിരുന്നു. ചെല്ലുന്നവർക്കെല്ലാം അദ്ദേഹം ഓരോ ദിവ്യമന്ത്രങ്ങൾ ഉപദേശിച്ചയയ്ക്കുകയാണ് പതിവ്.
ആ വി‌ഷവൈദ്യൻ താമസിച്ചിരുന്ന സ്ഥലത്തിന്റെ തെക്കേതായി ഒരു വീടുണ്ടായിരുന്നു. അവിടെ കൊച്ചുരാമൻ എന്നു പേരുള്ള ബാലനുണ്ടായിരുന്നു. ആ വീട്ടുകാർ കാലക്ഷേപത്തിനു യാതൊരു മാർഗവു മില്ലാതെ വളരെ ക ഷ്ടപ്പെട്ടാണ് നിത്യവൃത്തി കഴിച്ചുവന്നിരുന്നത്. അങ്ങനെയിരിക്കുമ്പോൾ ദാരിദ്രദുഃഖം സഹിക്കവയ്യാതായിട്ടു തനിക്കും വി‌ഷവൈദ്യം പഠിക്കണമെന്ന് കൊച്ചുരാമൻ നിശ്ചയിച്ചു. അവൻ അക്ഷരജ്ഞാനംപോലുമില്ലാത്ത ഒരു വിഡ്ഢിയായിരുന്നു. ആ കൊച്ചുരാമൻ ഒരു ദിവസം ആ വൈദ്യന്റെ ശി‌ഷ്യൻമാരെ കണ്ടു വി‌ഷവൈദ്യം പഠിക്കുന്നത് എങ്ങനെയെല്ലാമാണെന്ന് ചോദിച്ചു. അതിനവർ വി‌ഷവൈദ്യം പഠിക്കണമെന്ന് ആഗ്രഹമുള്ളവർ ഗുരുവിന്റെ അടുക്കൽച്ചെന്നു തങ്ങളെക്കൂടെ വി‌ഷവൈദ്യം പഠിപ്പിക്കണമെന്നു പറയണം. യഥാശക്തി വല്ലതുമൊരു ദക്ഷിണയും ചെയ്യണം. എന്നാൽ അദ്ദേഹം ഒരു മന്ത്രം ഉപദേശിച്ചു തരും. ആ മന്ത്രം ഭക്തിയോടുകൂടി അക്ഷരലക്ഷം ഉരുക്കഴിക്കണം. പിന്നെ ആ മന്ത്രം കൊണ്ടു വെള്ളമോതിയൊഴിക്കുകയോ ഭസ്മം ജപിച്ചിടുകയോ എന്തെങ്കിലും ചെയ്താൽ വി‌ഷമിറങ്ങും. അങ്ങനെയാണ് പതിവ്, എന്നു മറുപടി പറഞ്ഞു. ഇതുകേട്ടപ്പോൾ കൊച്ചുരാമന് വളരെ സന്തോ‌ഷമായി. ഇതിനു പ്രയാസമൊന്നുമില്ലല്ലോ. എങ്കിലും തൽക്കാലമൊരു ദക്ഷിണചെയ്യുന്നതിനു കൈവശമൊന്നുമില്ലാതിരുന്നതിനാൽ അവനു വളരെ വി‌ഷാദമുണ്ടായി. അവരുടെ പുരപ്പുറത്ത് ഒരു കമ്പളം കയറിപ്പടർന്നു കിടപ്പുണ്ടായിരുന്നു. അതിൻമേലഞ്ചാറു കായുമുണ്ടായിരുന്നു. തൽക്കാലം ഗുരുവിന് ഇതുകൊണ്ടു ചെന്നു കൊടുക്കാമെന്നു നിശ്ചയിച്ചു. അവൻ അന്നുതന്നെ അതെല്ലാം പറിച്ചു കെട്ടിവെച്ചു. പിറ്റേദിവസം ശി‌ഷ്യരും മറ്റും വന്നു കൂടുന്നതിനു മുമ്പ് ഉപദേശം വാങ്ങണമെന്നു നിശ്ചയിച്ചു കൊച്ചുരാമൻ വെളുപ്പാൻകാലത്തു കുമ്പളങ്ങാച്ചുമടുമെടുത്തു വൈദ്യന്റെ ഗൃഹത്തിലെത്തി. വൈദ്യൻ ഉണർന്നെണീറ്റു പുറത്തു വന്നപ്പോൾ കൊച്ചുരാമൻ കുമ്പളങ്ങച്ചുമടു വൈദ്യന്റെ മുമ്പിൽവെച്ചു താണു തൊഴുതു. "നീ എന്തിനാണ് വന്നത്?" എന്നു വൈദ്യർ ചോദിച്ചു. "എന്നെക്കൂടി വി‌ഷവൈദ്യം പഠിപ്പിക്കണമെ"ന്നു കൊച്ചുരാമൻ പറഞ്ഞു. അതുകേട്ടു വൈദ്യൻ "അതിന് വിഡ്ഢി! കുശ്മാണ്ഡം എന്തിനാണ്" എന്നു ചോദിച്ചു. വി‌ഷവൈദ്യം പഠിക്കാനുള്ള ധൃതിയും പരിഭ്രമവുംകൊണ്ട് കൊച്ചുരാമൻ, വൈദ്യൻ പറഞ്ഞതു മുഴുവൻ കേട്ടില്ല. "വിഡ്ഢികൂശ്മാണ്ഡം" എന്നു മാത്രമേ അവൻ കേട്ടുള്ളു. അത് മന്ത്രമാണെന്നും അതുകൊണ്ട് ഉപദേശം കഴിഞ്ഞുവെന്നും തീർച്ചപ്പെടുത്തി അവൻ ഉത്തരമൊന്നും മിണ്ടാതെ വൈദ്യനെ ഒന്നുകൂടി തൊഴുതിട്ട് അവിടെനിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു. "നേരം വെളുത്തപ്പോഴേ വിഡ്ഢി എന്നു വിളിച്ചതുകൊണ്ട് അവൻ മു‌ഷിഞ്ഞുപോയതായിരിക്കും" എന്നാണ് വൈദ്യൻ വിചാരിച്ചത്. കൊച്ചുരാമന് ഒരു മു‌ഷിച്ചിലുമുണ്ടായില്ല എന്നു തന്നെയല്ല, മന്ത്രം ക്ഷണത്തില് ഉപദേശിച്ചു കൊടുത്തതിനാൽ അവനു വളരെ സന്തോ‌ഷമുണ്ടാവുകയും ചെയ്തു. അവൻ ഉടനെ വീട്ടിലെത്തി. കുളിച്ചുവന്ന് ഒരു വിളക്കുകൊളുത്തിവെച്ച് അതിന്റെ മുമ്പിലിരുന്നു മന്ത്രം ജപിച്ചുതുടങ്ങി.അങ്ങനെ അക്ഷരലക്ഷം (ഈ മന്ത്രം അഞ്ചക്ഷരമുള്ളതാകയാൽ അഞ്ചു ലക്ഷം) ഉരുക്കഴിച്ചു തീർത്തു. താൻ നല്ല വി‌ഷവൈദ്യനായിത്തീർന്നു എന്നവൻ ദൃഡമായി വിശ്വസിക്കുകയും ചെയ്തു.
സാധാരണ വി‌ഷവൈദ്യൻ വി‌ഷമിറക്കാനായി എങ്ങും പോവുക പതിവില്ലല്ലോ. ചെന്നു കടിക്കയില്ലെന്നും ചെന്നു വി‌ഷമിറക്കുകയില്ലെന്നും സർപ്പങ്ങളും വി‌ഷവൈദ്യൻമാരും തമ്മിൽ സത്യം ചെയ്തിട്ടുണ്ടെന്നാണല്ലോ പറയുന്നത്. എന്നാൽ നമ്മുടെ കൊച്ചുരാമൻ അതു കേട്ടിട്ടില്ലായിരുന്നു. എവിടെയെങ്കിലും വി‌ഷഭയമുണ്ടായെന്നു കേട്ടാൽ അപ്പോൾ കൊച്ചുരാമൻ അവിടെയെത്തുകയും മേൽപ്പറഞ്ഞ മന്ത്രംകൊണ്ടു വെള്ളമോതിയൊഴുക്കി വി‌ഷമിറക്കുകയും പതിവായി. ആദ്യം കുറച്ചു ദിവസത്തേക്ക് അവന്റെ വി‌ഷവൈദ്യത്തിൽ ആർക്കുമത്ര വിശ്വാസമുണ്ടായിരുന്നില്ല. ക്രമേണ എല്ലാ വർക്കും അനുഭവപ്പെട്ടു തുടങ്ങുകയും വിശ്വാസം ജനിക്കുകയും ചെയ്തു. അങ്ങനെ കുറച്ചു കഴിഞ്ഞപ്പോൾ കൊച്ചുരാമന് വൈദ്യനെന്നുള്ള പേരു സർവ്വത്ര പ്രസിദ്ധമായിത്തീർന്നു. വി‌ഷഭയമുണ്ടാകുന്ന ദിക്കിലെല്ലാം അവനെ ആളുകൾ വന്നു വിളിച്ചു കൊണ്ടു പോയിത്തുടങ്ങി. അവന് ആ വി‌ഷയത്തിൽ ധാരാളം പണം കിട്ടിത്തുടങ്ങുകയും ചെയ്തു. വി‌ഷമിറക്കിയാൽ അതിനൊന്നും വാങ്ങരുതെന്നുള്ള പ്രമാണം നമ്മുടെ കൊച്ചുരാമവൈദ്യൻ അത്ര വകവെച്ചിരുന്നില്ല. ഈ വിധത്തിൽ കുറച്ചുകാലം കഴിഞ്ഞപ്പോൾ അവന്റെ ദാരിദ്ര്യം തീരെ തീർന്നുവെന്നല്ല, അവൻ വലിയ സമ്പന്നനായിത്തീരുകയും ചെയ്തു. അവൻ ഒരു വലിയ വീടു പണിയിക്കുകയും വളരെ നിലവും പുരയിടങ്ങളും വീട്ടിൽ വേണ്ടുന്ന ഭരണി, പാത്രങ്ങൾ, ആഭരണങ്ങൾ മുതലായവയെല്ലാം സമ്പാദിക്കുകയും ചെയ്തു.
അങ്ങനെയിരിക്കുമ്പോൾ കോഴിക്കോട്ട് അന്നു നാടുവാണിരുന്ന സാമൂതിരിപ്പാടു തമ്പുരാനു വി‌ഷഭയമുണ്ടായി. അനേകം വി‌ഷവൈദ്യന്മാർ പഠിച്ച പണിയെല്ലാം നോക്കീട്ടും വി‌ഷമിറങ്ങിയില്ല. മൂന്നാം ദിവസം തമ്പുരാനെ നിലത്തിറക്കി ശവസംസ്കാരത്തിനു വേണ്ടുന്ന വട്ടങ്ങൾ കൂട്ടിത്തുടങ്ങി. അപ്പോഴാണ് അവിടെച്ചിലർക്ക് കൊച്ചുരാമവൈദ്യനെ ഓർമ്മവന്നത്. അയാളെകൂടെ ഒന്നു വരുത്തിക്കണമെന്നു ചിലർ അഭിപ്രായപ്പെട്ടു. "ഇനി ആരെയും കാണിച്ചിട്ടു പ്രയോജനമില്ല. ഇവിടെ കഥ കഴിഞ്ഞു" എന്നു മറ്റു ചിലരും പറഞ്ഞു. ഏതെങ്കിലും ഒടുക്കം അയാളെക്കൂടെ ഒന്നു വരുത്തണമെന്ന് തീർച്ചപ്പെടുത്തി. ഒരു ഡോലി(മേനാവു)യും കൊടുത്തു. ചില ഹരിക്കാരന്മാരോടുകൂടി ആളുകളെ അയച്ചു. അവർ ചെന്നു കൊച്ചുരാമവൈദ്യനെക്കണ്ടു വിവരം പറയുകയും വൈദ്യൻ ക്ഷണത്തിൽ വരികയും ചെയ്തു. വൈദ്യൻ വന്നു തമ്പുരാനെക്കണ്ട ഉടനെ കോവിലകത്തു മടപ്പള്ളിക്കാരനായ കുട്ടിപ്പട്ടരെ വിളിച്ചു ക്ഷണത്തിൽ കുറച്ചു കഞ്ഞിയു ണ്ടാക്കാൻ പറഞ്ഞു. അതുകേട്ട് അവിടെകൂടിയിരുന്ന മറ്റു വി‌ഷവൈദ്യൻമാരെല്ലാം "അതെന്തിനാണ്?" എന്നു ചോദിച്ചു. "തിരുമനസ്സുകൊണ്ട് അമൃതേത്തു കഴിച്ചിട്ടു രണ്ടുമൂന്നു ദിവസമായല്ലോ വി‌ഷമിറങ്ങുമ്പോൾ അവിടേക്കു വളരെ ക്ഷീണവും വിശപ്പുമുണ്ടായിരിക്കും. അപ്പോൾ അവിടേക്കു കൊടുക്കാനാണ് കഞ്ഞി" എന്നു കൊച്ചുരാമവൈദ്യൻ മറുപടി പറഞ്ഞു. അതു കേട്ട് എല്ലാവരും പുച്ഛരസത്തോടുകൂടി പുഞ്ചിരിയിട്ടു. തമ്പുരാന്റെ കഥ കഴിഞ്ഞുവെന്നായിരുന്നു അവരുടെ വിശ്വാസം അല്ലെങ്കിൽ നിലത്തിറക്കുകയില്ലല്ലോ. കൊച്ചുരാമവൈദ്യൻ കുറച്ചുവെള്ളമെടുത്തു "വിഡ്ഢി കൂശ്മാണ്ടന്മം" എന്നു നൂറ്റെട്ടുരു ജപിച്ചു തമ്പുരാന്റെ മുഖത്തു തളിച്ചു. ഉടനെ തമ്പുരാൻ കണ്ണുതുറന്നു. വൈദ്യൻ പിന്നെയും ഒരു പ്രാവശ്യം കൂടി അപ്രകാരം വെളളം ജപിച്ചു തളിച്ചു. തമ്പുരാൻ കയ്യും കാലും ഇളക്കിത്തുടങ്ങി. മൂന്നാമതും വൈദ്യൻ വെള്ളം തളിച്ചു. ഉടനെ തമ്പുരാൻ എണീറ്റിരുന്നു കഞ്ഞി കുടിക്കണമെന്നു കല്പിച്ചു. തൽക്ഷണം കഞ്ഞി കൊണ്ടുവരികയും തമ്പുരാൻ വയറു നിറച്ചു കഞ്ഞി അമൃതേത്തു കഴിക്കുകയും ചെയ്തു. പിന്നെ സ്വല്പം കഴിഞ്ഞു ക്ഷീണമെല്ലാം മാറിയപ്പോൾ "വി‌ഷമിറക്കിയതാരാണ്" എന്നു കല്പിച്ചു ചോദിച്ചു. "ഈയിരിക്കുന്ന കൊച്ചുരാമവൈദ്യനാണ്" എന്നു സേവകരിലൊരാൾ അറിയിച്ചു. തമ്പുരാൻ സന്തോ‌ഷിച്ചു. കൊച്ചുരാമവൈദ്യനു രണ്ടു കൈയ്ക്കും വീരശൃംഖലയും പതിനായിരം പവനും പത്തു കുത്തു പട്ടും സമ്മാനമായി കല്പിച്ചുകൊടുക്കുകയും വൈദ്യനെ പല്ലക്കിൽ കയറ്റിയെടുത്തു വാദ്യഘോ‌ഷങ്ങളോടുകൂടി അയാളുടെ വീട്ടിൽക്കൊണ്ടുന്നൊക്കുന്നതിനു കല്പിക്കുകയും ചെയ്തു. ഇതെല്ലാം കണ്ടും കേട്ടുകൊണ്ടു നിന്ന മറ്റുള്ള വൈദ്യൻമാർക്കുണ്ടായ ലജ്ജയും അത്ഭുതവും എത്രമാത്രമാണെന്നു പറയാൻ പ്രയാസം. ആ വൈദ്യൻമാരുടെ കൂട്ടത്തിൽ നമ്മുടെ കൊച്ചുരാമവൈദ്യരുടെ ഗുരുവുമുണ്ടായിരുന്നു. പക്ഷേ അയാൾ ഇതു തന്റെ ഉപദേശം കൊണ്ടു സാധിച്ചതാണെന്നു വിചാരിച്ചില്ല. "വിഡ്ഢി!" എന്നു വിളിച്ചതു നിമിത്തം ഇയ്യാൾ എവിടെയോ പോയി ഈ ദിവ്യത്വം വശമാക്കി വന്നതാണെന്നാണ് അയാൾ വിചാരിച്ചത്. കൊച്ചുരാമവൈദ്യൻ ആൾക്കൂട്ടം നിമിത്തം തന്റെ ഗുരുവിനെ അപ്പോൾ കണ്ടതുമില്ല. കൊച്ചുരാമവൈദ്യനെ കല്പനപ്രകാരം പല്ലക്കിൽ കയറ്റിയൈടുത്തു പട്ടാളക്കാർ മുതലായവരുടെ അകമ്പടിയോടും വാദ്യഘോ‌ഷത്തോടുകൂടി വീട്ടിലേക്കു പുറപ്പെട്ടു. പിന്നാലെ അസംഖ്യം ജനങ്ങളും കോവിലകത്തു കൂടിയിരുന്ന വി‌ഷവൈദ്യൻമാരും നടന്നു. അങ്ങനെ പോകുമ്പോൾ ഒരിക്കൽ കൊച്ചുരാമ വൈദ്യൻ തിരിഞ്ഞുനോക്കിയപ്പോൾ ആ ആൾക്കൂട്ടത്തിൽ തന്റെ ഗുരുവിനെയും കണ്ടു. ഉടനെ പല്ലക്ക് ഇറക്കിവെയ്ക്കാൻ വൈദ്യൻ പറയുകയും ചുമട്ടുകാർ ഇറക്കിവെക്കുകയും ചെയ്തു. ഉടനെ കൊച്ചുരാമവൈദ്യൻ പല്ലക്കിൽ നിന്ന് ഇറങ്ങി, തനിക്കു കിട്ടിയ സമ്മാനങ്ങളെല്ലാം എടുത്തു ഗുരുവിന്റെ പാദത്തുങ്കൽ കൊണ്ടു ചെന്നു വെച്ചു നമസ്കരിച്ചു. ഇതു കണ്ട് അയാൾ അത്ഭുതപ്പെട്ട് ഇതിന്റെ കാരണം ചോദിച്ചു. അപ്പോൾ കൊച്ചുരാമവൈദ്യൻ "ഇതെല്ലാം അവിടുത്തെ ഉപദേശവും അനുഗ്രഹവും കൊണ്ടു കിട്ടിയതാണ്. ഇതിനു മുമ്പും എനിക്കു വളരെ പണവും സമ്മാനങ്ങളും അവിടുത്തെ കാരുണ്യം കൊണ്ടു കിട്ടിയിട്ടുണ്ട്. ഇതുവരെ അവിടെ ഒന്നും കൊണ്ടു വന്നുതരാൻ സാധിച്ചില്ല. അതിനെക്കുറിച്ച് കൃപകേടുണ്ടാകരുത്. എന്റെ പേരിലുള്ള വീഴ്ചകൾ എല്ലാം ക്ഷമിച്ച് ഇതിനെ അവിടുന്നു സ്വീകരിക്കണം" എന്നു പറഞ്ഞു.
ഗുരു: ഞാൻനിങ്ങൾക്ക് ഒന്നും ഉപദേശിച്ചു തന്നിട്ടില്ലല്ലോ. മരിച്ചവരെ ജീവിപ്പിക്കുന്നതായ ഈ വിദ്യ നിങ്ങൾ എനിക്കുപദേശിച്ചു തരണമെന്നു ഞാൻഅപേക്ഷിക്കുന്നു.
കൊച്ചുരാമവൈദ്യൻ: എനിക്കവിടുന്നുപദേശിച്ചുതന്നിട്ടുള്ള മന്ത്രമല്ലാതെ വേറെ യാതൊരു വിദ്യയുമില്ല. അതുകൊണ്ടാണ് ഞാൻ ഇതെല്ലാം സാധിക്കുന്നത്.
ഗുരു: ഏതു മന്ത്രം?
കൊച്ചുരാമവൈദ്യൻ: (ഗുരുവിന്റെ ചെവിയിൽ സ്വകാര്യമായിട്ട്) "വിഡ്ഢി കുശ്മാണ്ഡം" എന്ന മന്ത്രം തന്നെ.
ഇതു കേട്ടപ്പോൾ ഗുരുവിനു വളരെ അത്ഭുതമുണ്ടാവുകയും ഗുരുത്വവും ഭക്തിയും വിശ്വാസവുംതന്നെയാണ് പ്രധാനമായി വേണ്ടതെന്നും അവയുണ്ടായാൽ സകലതും സിദ്ധമാകുമെന്നും ബോധം വരികയും ചെയ്തു.

കാരാട്ടു നമ്പൂരി

ണ്ടൊരിക്കൽ ഒരു ദിവസം രാവിലെ തൃശ്ശൂർ ബ്രഹ്മസ്വംമഠത്തിൽ വേദാദ്ധ്യായനം ചെയ്തു താമസിച്ചിരുന്ന ഉണ്ണിനമ്പൂരിമാരോടുകൂടി വാദ്ധ്യാൻനമ്പൂരി വടക്കുംനാഥക്ഷേത്രത്തിൽ തൊഴാൻ ചെന്ന സമയം നടയിൽ തൂക്കിയിരുന്ന ഒരു വലിയ മണിയിൽ ഏറ്റവും ഭയങ്കരമായ ഒരു സർപ്പം ചുറ്റിപ്പിണഞ്ഞിരിക്കുന്നതായി കണ്ടു. വാദ്ധ്യാൻനമ്പൂരി മുതലായവരെല്ലാം ഭയപ്പെട്ടു പിൻമാറി. അതുകണ്ട് അമ്പലത്തിൽ ജപിച്ചു കൊണ്ടിരുന്ന കാരാട്ടുനമ്പൂരി കാരണം ചോദിക്കുകയും വാദ്ധ്യാൻനമ്പൂരി വിവരം അദ്ദേഹത്തെ ധരിപ്പിക്കുകയും ചെയ്തു. കാരാട്ടുനമ്പൂരി വലിയ വി‌ഷവൈദ്യനായിരുന്നതിനാൽ "അത്ര ഉള്ളോ? അതിനു സാമാധാനമുണ്ടാക്കാം" എന്നു പറഞ്ഞുകൊണ്ട് എണീറ്റു നടയിലേക്കു ചെന്നു. അദ്ദേഹം ഒരു മന്ത്രം ജപിച്ചു സർപ്പത്തെ ബന്ധിച്ചിട്ടു അതിന്റെ വാലിൻമേൽ പിടിച്ചു വലിച്ചു. അപ്പോൾ വാൽ വളരെ നീളത്തിൽ കണ്ടു. നമ്പൂരി ആ സർപ്പത്തെ ആ മണിയിൻമേൽ രണ്ടു മൂന്നു കൂടി ചുറ്റി. എന്നിട്ടും വാലിന്റെ നീളം കുറയാതെ കൂടിക്കൂടി വന്നു. നമ്പൂരി സർപ്പത്തിന്റെ വാലിൻമേൽ പിടിച്ചുകൊണ്ടു ശ്രീകോവിലിനു മൂന്നു ചുറ്റായി പ്രദക്ഷിണം വെച്ചു. അപ്പോൾ സർപ്പം നീണ്ടു ശ്രീകോവിലിനു മൂന്നു ചുറ്റായി എങ്കിലും മണിയിൻമേൽ ചുറ്റിയിരുന്ന ആറു ചുറ്റും വിട്ടില്ല. ഇതിന് എത്ര നീളമുണ്ടെന്നറിയണം എന്നു നിശ്ചയിച്ചു കൊണ്ടു നമ്പൂരി സർപ്പത്തിന്റെ വാലിൻമേൽ പിടിച്ചുകൊണ്ട് അമ്പലത്തിന്റെ മുറ്റത്തിറങ്ങി. അപ്പോൾ സർപ്പം അത്രയും നീണ്ടു. നമ്പൂരി വീണ്ടും അമ്പലത്തിനാകപ്പാടെ മൂന്നു വലത്തുവെച്ചു. അപ്പോൾ സർപ്പത്തിന്റെ ദേഹം അമ്പലത്തിനു മൂന്നു ചുറ്റായി. എങ്കിലും മണിയിലുണ്ടായിരുന്ന ചുറ്റു വിടുകയോ അതിന്റെ നീളം അവസാനിക്കുകയോ ചെയ്തില്ല. നമ്പൂരിയുടെ മനസ്സിൽ കുറച്ചു ഭയം ജനിച്ചു. ഈ സർപ്പം സാമാന്യക്കാരനല്ലെന്നും അദ്ദേഹം നിശ്ചയിച്ചു. ഉടൻ വാലിന്മേൽനിന്നു വിട്ടിട്ട് അദ്ദേഹം ഓടി വടക്കേ ചിറയിൽ ചെന്നുചാടി. അവിടെ വെള്ളത്തിൽ കിടന്നുകൊണ്ട് ഗരുഡനെ ധ്യാനിച്ച് ഒരു മന്ത്രം ജപിച്ചു തുടങ്ങി. ആ സമയം വടക്കുംനാഥ ശ്രീകോവിലിനകത്തുനിന്ന് "കാരാടിനോടു മത്സരിക്കേണ്ട വാസുകീ! ഇങ്ങോട്ടു പോരൂ, അതാണു നല്ലത്" എന്നൊരശരീരിവാക്കു കേൾക്കപ്പെട്ടു. ഉടനെ ആ സർപ്പത്തെ കാണാതാവുകയും ചെയ്തു. ഈ അശരീരിവാക്കു ഭഗവാന്റെ തന്നെയായിരുന്നുവെന്നും ആ സർപ്പം സാക്ഷാൽ വാസുകി തന്നെയായിരുന്നുവെന്നുമുള്ളതു വിശേ‌ഷിച്ചു പറയണമെന്നില്ലല്ലോ.
നമ്പൂരി വെള്ളത്തിൽനിന്നു പൊങ്ങി കരയ്ക്കു കയറിയപ്പോൾ അദ്ദേഹത്തിന്റെ പുരോഭാഗത്തു സാക്ഷാൽ ഗരുഡൻ ആവിർഭവിച്ചു. അപ്പോഴേക്കും സർപ്പം അന്തർദ്ധാനംചെയ്തുകളഞ്ഞതിനാൽ നമ്പൂരി ഗരുഡനെ വന്ദിച്ചു മടക്കിയയയ്ക്കുകയും ചെയ്തു.കാരാട്ടുനമ്പൂരി കുറച്ചുകൂടി വി‌ഷവൈദ്യം പഠിക്കണമെന്നു നിശ്ചയിച്ചു പല സ്ഥലങ്ങളിൽ സഞ്ചരിച്ചു. അദ്ദേഹത്തേക്കാൾ പഠിത്തമുള്ളവരായി കേരളത്തിൽ ആരെയും കണ്ടുകിട്ടായ്കയാൽ അദ്ദേഹം പരദേശക്കു കടന്നു. ബദര്യാശ്രമത്തുവെച്ച് അദ്ദേഹം വി‌ഷവൈദ്യത്തിൽ അതിനിപുണനായ ഒരു സന്യാസിയെ കണ്ടു. തനിക്കു വി‌ഷവൈദ്യം കുറച്ചുകൂടി പഠിച്ചാൽ കൊള്ളാമെന്നുള്ള വിവരം അദ്ദേഹം ആ സന്യാസിയെ ഗ്രഹിപ്പിച്ചു. "അങ്ങേക്കു വി‌ഷവൈദ്യത്തിലെന്തെല്ലൊമറിയാം" എന്നു സന്യാസി ചോദിച്ചു. "സർപ്പങ്ങളുടെയെല്ലാം വി‌ഷമിറക്കാനറിയാം" എന്നു നമ്പൂരി പറഞ്ഞു. "അതുവ്വോ?" എന്നു പറഞ്ഞു സന്യാസി നമ്പൂരിയെ കൂട്ടിക്കൊണ്ട് അവിടെ നിന്നു പുറപ്പെട്ടു. അഞ്ചാറു ദിവസംകൊണ്ട് അവർ വലിയ വനത്തിലെത്തി. സന്യാസി നമ്പൂരിയെയും കൊണ്ട് അവിടെ ഒരു വലിയ മരത്തിന്റെ മുകളിൽ കയറി. നമ്പൂരിയെ സന്യാസി ആ മരത്തോടു കൂട്ടിവെച്ചു മുറുക്കെ കെട്ടിയതിന്റെ ശേ‌ഷം ഒരു മരുന്നെടുത്തു കിഴക്കോട്ടു കാണിച്ചു. അപ്പോൾ ആ വനത്തിൽ കിഴക്കുഭാഗത്തുണ്ടായിരുന്ന മൃഗങ്ങളും പക്ഷികളുമെല്ലാം പടിഞ്ഞാട്ടു പാഞ്ഞു തുടങ്ങി. കരി, കരടികൾ, കടുവാ പുലി, സിംഹം മുതലായ മൃഗങ്ങളുടെ ഓട്ടം കണ്ട് നമ്പൂരി വളരെ പരിഭ്രമിച്ചു. അങ്ങനെ ഇരിക്കുമ്പോൾ ഒരു സർപ്പത്തിന്റെ വരവായി. ആ സർപ്പം ഒരു വലിയ കാട്ടാനയെ കൊത്തിയെടുത്തു ഫണം ഉയർത്തിപ്പിടിച്ചുകൊണ്ടാണ് വന്നത്. ആ സർപ്പം ഒരു പെരുമ്പാമ്പ് ഒരു ചെറുതവളയെയെന്നപോലെ നി‌ഷ്പ്രയാസമായിട്ടാണ് ആ വലിയ കൊലകൊമ്പനെ കൊത്തിയെടുത്തിരുന്നത് എന്നു പറഞ്ഞാൽ പിന്നെ ആ സർപ്പത്തിന്റെ വലിപ്പവും ഭയങ്കരത്വവും എത്രമാത്രമുണ്ടായിരുന്നുവെന്നുള്ളതു പ്രത്യേകം വിവരിക്ക ണമെന്നില്ലല്ലോ. ആ സർപ്പത്തിന്റെ ഫൂൽക്കാരത്തിൽനിന്നു പുറപ്പെടുന്ന വി‌ഷജ്വാല തട്ടി സമീപത്തുള്ള കാടുകളും മരങ്ങളുമെല്ലാം കരിയുന്നുണ്ടായിരുന്നു. ഇങ്ങനെ ആ സർപ്പത്തിന്റെ വരവുകണ്ടപ്പോൾ നമ്പൂരി മൂർച്ഛിച്ചു പോയി. മരത്തിൻമേൽകൂട്ടിവെച്ചു മുറുക്കികെട്ടിയിരുന്നതിനാൽ താഴെ വീണില്ല എന്നേ ഉള്ളൂ. സന്യാസി ഉടനെ മരുന്നെടുത്തു പടിഞ്ഞാറോട്ടു കാണിച്ചു. പടിഞ്ഞാട്ടുപോയ പക്ഷിമൃഗാദികളെല്ലാം തൽക്ഷണം കിഴക്കോട്ടും പോയി. ആ കൂട്ടത്തിൽ ആ സർപ്പവും തിരികെ മടങ്ങി. അപ്പോഴേക്കും നമ്പൂരിക്കു ബോധം വീണു. സന്യാസി "സർപ്പങ്ങളുടെ എല്ലാം വി‌ഷമിറക്കാമെന്ന് അങ്ങ് പറഞ്ഞിരുന്നുവല്ലോ. ഇങ്ങനെയുള്ള സർപ്പങ്ങളുടെ വി‌ഷമിറക്കാമോ?" എന്നു ചോദിച്ചു. "അയ്യോ! ഇതിനു ഞാൻ ശക്തനല്ല. ഇത്ര ഭയങ്കരങ്ങളായ സർപ്പങ്ങളുണ്ടെന്നുതന്നെ ഞാൻ ധരിച്ചിരുന്നില്ല" എന്നു നമ്പൂരി പറഞ്ഞു. പിന്നെ രണ്ടുപേരും മരത്തിൻമേൽ നിന്ന് താഴെ ഇറങ്ങി. ബദര്യാശ്രമത്തുതന്നെ വന്നുചേർന്നു. അവിടെവെച്ച് ആ സന്യാസി വി‌ഷവൈദ്യത്തിനു വേണ്ടുന്ന മരുന്നുകളും മന്ത്രങ്ങളുമെല്ലാം നമ്പൂരിക്ക് ഉപദേശിച്ചുകൊടുത്തു. നമ്പൂരി ആ ഉപദേശങ്ങളെല്ലാം ഗ്രഹിച്ചു സന്യാസിയെ ഭക്തിപൂർവ്വം വന്ദിച്ചു യാത്ര പറഞ്ഞു. തിരിയെ പോരുകയും ചെയ്തു.
സ്വദേശത്തു വന്നതിന്റെ ശേ‌ഷം കാരാട്ടുനമ്പൂരി വി‌ഷവൈദ്യത്തിൽ പൂർവധികം പ്രസിദ്ധനായിത്തീർന്നു. വി‌ഷവൈദ്യം സംബന്ധിച്ച് അദ്ദേഹം അനേകം അത്ഭുതകർമങ്ങൾ ചെയ്യുകയും അദ്ദേഹത്തിന്റെ ശി‌ഷ്യത്വം സമ്പാദിച്ച് അനേകം പേർ ഈ വി‌ഷയത്തിൽ യോഗ്യന്മാരായിത്തീരുകയും ചെയ്തു.

Tuesday 9 October 2012

പാതായിക്കരെ നമ്പൂരിമാർ

പാതായിക്കര എന്ന ഇല്ലം അങ്ങാടിപ്പുറം ദേശത്താണ്. ഈ ഇല്ലത്ത് ഒരു കാലത്ത് അതിശക്തന്മാരും ജ്യേഷ്ഠാനുജന്മാരുമായി രണ്ടു നമ്പൂരിമാരുമുണ്ടായിരുന്നു. ഇവർക്കു പ്രതിദിനം രണ്ടുനേരവും ഭക്ഷണത്തിന് ഓരോ പന്തിരുനാഴി (പന്ത്രണ്ടേകാലിടങ്ങഴി അരി) വീതമായിരുന്നു പതിവ്. ഇവർ കൂട്ടാനും മോരും കൂട്ടി ഊണു കഴിക്കുക പതിവില്ലായിരുന്നു. അതിനു പകരം തേങ്ങാപ്പാലാണ് അവർ കൂട്ടിവന്നത്. ജ്യേഷ്​ഠനും അനുജനും പന്ത്രണ്ടേകാൽ വീതവും ജ്യേഷ്ഠന്റെ അന്തർജനത്തിനു മുന്നാഴിയും ഇങ്ങനെ ഇരുപത്തഞ്ചേകാലിടങ്ങഴി അരി ആ അന്തർജനം വെച്ചുവാർത്ത് അതിൽനിന്നു തനിക്കുള്ള മുന്നാഴിയരിയുടെ ചോറെടുത്തു കൊണ്ടു ശേ‌ഷമുള്ളത് പപ്പാതി രണ്ടുപേർക്കും വിളമ്പികൊടുക്കയും രണ്ടുപേരുടേയും ഇടതുവശത്തു പൊളിക്കാത്ത പന്ത്രണ്ടു തേങ്ങാവീതം കൊണ്ടുചെന്നു വെയ്ക്കുകയും ചെയ്യും. നമ്പൂരിമാർ വന്നിരുന്ന് ഇടത്തു കൈകൊണ്ട് ഓരോ തേങ്ങാ എടുത്തു പിഴിഞ്ഞുകൂട്ടി ഊണുകഴിക്കും. ആ ചോറവസാനിക്കുമ്പോൾ നാളികേരവും തീർന്നിരിക്കും. അന്തർജനത്തിന്റെ ഊണും അങ്ങനെതന്നെ. അവർക്കു ചോറു കുറവാകയാൽ പിഴിഞ്ഞു കൂട്ടാൻ ഒരു നാളികേരമേ പതിവുള്ളു. അവരും ആ ഒരു തേങ്ങാ പൊളിക്കാതെതന്നെ ഇടത്തുകൈകൊണ്ടു പിഴിഞ്ഞു കൂട്ടിയുണ്ണുകയാണ് പതിവ്.
ഒരു ദിവസം ആ ഇല്ലത്തു പതിവുപോലെ അരിവെപ്പു കഴിഞ്ഞു നമ്പൂരിമാർ ഉണ്ണാനിരിക്കാൻ ഭാവിച്ചപ്പോൾ സമീപസ്ഥനും ചാർച്ചക്കാരനുമായ ഒരു നമ്പൂരി ഓടിവന്ന് ഈ നമ്പൂരിമാരോട് "ഇന്നു നമ്മുടെ ജന്മനക്ഷത്രമാണ്. നിങ്ങൾ രണ്ടുപേരും ഭക്ഷണത്തിന് ഇല്ലത്തേക്കു വരണം. ഇന്നലെ തന്നെ ഇവിടെ ക്ഷണിക്കണമെന്നും മഹനോടു പറഞ്ഞിരുന്നു. ഇതുവരെ നിങ്ങളെ കാണായ്കയാൽ ഇപ്പോൾ മഹാനെ വിളിച്ചു ഞാൻചോദിച്ചപ്പോൾ ഇവിടെ പറയാൻ അന്ധാളിച്ചുപോയെന്ന് അയാൾ പറഞ്ഞു. എന്നാൽ കാര്യം തെറ്റിയല്ലോ എന്നു വിചാരിച്ചു ഞാൻ പരിഭ്രമിച്ചു വരികയായിരുന്നു. ഈ സമയത്തു വല്ലവരെയും പറഞ്ഞയച്ചാൽ നിങ്ങൾ അമാന്തിച്ചെങ്കിലോ എന്നു വിചാരിച്ചാണ് ഞാൻതന്നെ ഓടിവന്നത്. അതിനാൽ നമുക്കു വേഗത്തിൽ പോകാം. അവിടെ എല്ലാം കാലമായിരിക്കുന്നു. ഇലവയ്ക്കാൻ ഇനി നമ്മൾ ചെല്ലാത്ത താമസമേ ഉള്ളൂ" എന്നു പറഞ്ഞു. ചാർച്ചക്കാരന്റെ ഈ ക്ഷണം സ്വീകരിക്കാതിരിക്കുന്നതു ലൗകികത്തിനു പോരാത്തതാണല്ലോ എന്നു വിചാരിച്ചു നമ്പൂരിമാർ രണ്ടുപേരും അദ്ദേഹത്തോടുകൂടി സദ്യയ്ക്കു പോയി. ഈ വെച്ചുണ്ടാക്കിയ ചോറു വൈകുന്നേരത്തേക്കിരുന്നാൽ ആറിത്തണുത്തു പോകുമല്ലോ എന്നു വിചാരിച്ചു അന്തർജനം ആ രണ്ടു പന്തിരുനാഴിയും തനിക്കു പതിവുള്ള മുന്നാഴിയും കൂടി ഊണുകഴിക്കുകയും ചെയ്തു. സന്ധ്യ കഴിഞ്ഞപ്പോൾ നമ്പൂരിമാർ പതിവുപോലെ അത്താഴത്തിനു വന്നിരുന്നു. അത്താഴത്തിന് ആറിത്തണുത്ത ചോറായിരിക്കുമെന്നാണ് അവർ കരുതിയിരുന്നത്. എന്നാൽ നല്ല ചൂടുള്ള ചോറാണ് അവിടെ വിളമ്പിയിരുന്നത്. അതു കണ്ടിട്ടു മൂസ്സാമ്പൂരി "കാലത്തെ ചോറ് എന്തു ചെയ്തു" എന്നു ചോദിച്ചു. അപ്പോൾ അന്തർജനം "അത് ആറിത്തണുത്തു ചീത്തയാകുമല്ലോ എന്നു വിചാരിച്ചു ഞാനുണ്ടു" എന്നു പറഞ്ഞു. അതു കെട്ടു മൂസ്സാമ്പൂരി "അതുവ്വോ? എന്നാൽ നല്ല ശിക്ഷയായി. ഒട്ടും തരക്കേടില്ല. നാളെമുതൽ ഓരോ പന്തിരുനാഴി കൂടി വെച്ചോളൂ" എന്നു പറഞ്ഞു. പിറ്റേ ദിവസം മുതൽ രണ്ടുനേരവും മുമ്മൂന്നു പന്തിരുനാഴി പതിവാക്കുകയും ചെയ്തു.
അങ്ങനെയിരിക്കെ ഒരു ദിവസം ഈ നമ്പൂരിമാർക്ക് ഒരിടത്ത് ഒരു സദ്യയ്ക്കു ചെല്ലുന്നതിനു ക്ഷണം വന്നു. സദ്യയ്ക്കു പോകാറായപ്പോൾ മൂസ്സാമ്പൂരി അവിടെ നാലുകെട്ടിന്റെ നടുമുറ്റത്തു കിടന്നിരുന്ന ആട്ടുകല്ലെടുത്ത് അങ്കണത്തിന്റെ ഉത്തരത്തിൻമേൽ വെച്ചിട്ടാണു പോയത്. അന്നു കറുത്തവാവായിരുന്നു. വാവിൻനാൾ അവിടെ ആർക്കും അത്താഴം പതിവില്ല. എല്ലാവർക്കും വൈകുന്നേരം പലഹാരമാണ് പതിവ്. പലഹാരത്തിന് അരിയുടെ കണക്കു പഴയതുപോലെതന്നെ. മൂന്നു പേർക്കും കൂടി മുപ്പത്താറേമുക്കാലിടങ്ങഴിയരി ആ അന്തർജനം തന്നെയാണ് ആ ആട്ടുകല്ലിലരച്ചു പലഹാരമുണ്ടാക്കുക പതിവ്. ആ ആട്ടു കല്ലിൽ പന്ത്രണ്ടേകാലിടങ്ങഴി അരിയിട്ടരയ്ക്കായിരുന്നുവെന്നു പറഞ്ഞാൽ അതിന്റെ വലിപ്പം ഏകദേശം ഊഹിക്കാമല്ലോ. ആ കല്ലെടുത്തുത്തരത്തിന്മേൽ വെച്ചാൽ അന്തർജനം എന്തുചെയ്യുമെന്നറിയാമല്ലോ എന്നു വിചാരിച്ചു മൂസ്സാമ്പൂരി തന്റെ ധർമപത്നിയുടെ ബലം പരീക്ഷിക്കാനാണ് അങ്ങനെ ചെയ്തത്. അരി അരയ്ക്കാറായപ്പോൾ അന്തർജനം പതിവുപോലെ അരിയും കൊണ്ടു നടുമുറ്റത്തു ചെന്നു. അപ്പോൾ ആട്ടുകല്ല് അവിടെക്കാണായ്കയാൽ അവർ "ഇതാരുകൊണ്ടുപോയി?" എന്നു വിചാരിച്ച് അവിടെയൊക്കെ നോക്കിത്തുടങ്ങി. അങ്ങനെ നോക്കിച്ചെന്നപ്പോൾ കല്ല് ഉത്തരത്തിലിരിക്കുന്നതായി കണ്ടു. "ഇതെടുത്തിവിടെ വെച്ചതാരാണ്? മറ്റാരുമായിരിക്കില്ല. അവരിൽ ജ്യേഷ്ഠനോ അനുജനോ ആയിരിക്കണം. എന്തിനാണാവോ? എന്തിനെങ്കിലുമാവട്ടെ. അരി അരയ്ക്കാതിരിക്കാൻ നിവൃത്തിയില്ലല്ലോ" എന്നിങ്ങനെ വിചാരിച്ച് ആ അന്തർജനം ആ ആട്ടുകല്ലെടുത്തു താഴെവെച്ച് അരിയരയക്കുകയും യഥാപൂർവം മുകളിൽ വെയ്ക്കുകയും ചെയ്തു. നമ്പൂരിമാർ സന്ധ്യാവന്ദനാദികൾ കഴിഞ്ഞു വന്നപ്പോൾ പലഹാരം വിളമ്പിയിരിക്കുന്നതു കണ്ടു മൂസ്സാമ്പൂരി "ഇന്നരിയരച്ചതെങ്ങനെയാണ്?" എന്നു ചോദിച്ചു. അപ്പോൾ അന്തർജനം "ആട്ടുകല്ലെടുത്തു തന്നെയാണ്. അത് അവിടെത്തന്നെ വെച്ചിട്ടുണ്ട്. എന്നാൽ പോരേ?" എന്നു ചോദിച്ചു. ഇതു കേട്ടു മൂസ്സാമ്പൂരി "എന്നാൽ മതി" എന്നു പറയുകയും തന്റെ സഹധർമമിണി തനിക്കനുരൂപതന്നെ എന്നു വിചാരിക്കുകയും ചെയ്തു.
ഒരിക്കൽ പാതായിക്കരയില്ലത്തു കോഴിക്കോട്ടുകാരൻ ഒരു നമ്പൂരി വന്നിരുന്നു. അദ്ദേഹം വലിയ ശക്തിമാനും അഭ്യാസിയുമായിരുന്നു. അദ്ദേഹത്തെപ്പോലെ ശക്തിയുണ്ടായിട്ടു ഭൂലോകത്തിലാരുമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെയും ആ നാട്ടു(കോഴിക്കോട്ടു)കാരുടെയും വിശ്വാസം. അദ്ദേഹം ദിവസംപ്രതി രണ്ടുനേരവും നാലിടങ്ങഴിയരിയുടെ ചോറുവീതമുണ്ണുമായിരുന്നു. പാതായിക്കര നമ്പൂരിമാരുടെ സ്ഥിതി വിചാരിച്ചാൽ ഇതിലത്ഭുതപ്പെടാനൊന്നുമില്ലെങ്കിലും ഇതു സാധാരണമല്ലല്ലോ. അതിനാൽ അദ്ദേഹവും ആ നാട്ടുകാരും അപ്രകാരം വിശ്വസിച്ചിരുന്നത് ഒരു തെറ്റായി വിചാരിക്കാനില്ല. ഈ നമ്പൂരി പാതായിക്കര നമ്പൂരിമാരെക്കുറിച്ചു കേട്ടിട്ട് അവരുടെ ബലമൊന്നു പരീക്ഷിച്ചറിയണമെന്നും നിവൃത്തിയുണ്ടെങ്കിൽ അവരെ ജയിക്കണമെന്നും വിചാരിച്ചാണ് വന്നത്. അദ്ദേഹം വന്ന സമയം പാതായിക്കര നമ്പൂരിമാർ ഇല്ലത്തുണ്ടായിരുന്നില്ല. അവർ എവിടെയോ ഒരു സദ്യയ്ക്കു പോയിരിക്കുകയാണെന്നും വൈകുന്നേരം മടങ്ങിവരുമെന്നുമറിയുകയാൽ കോഴിക്കോട്ടുകാരൻ നമ്പൂരി, താൻ ആ നമ്പൂരിമാരെക്കാണാനായിട്ടാണ് വന്നിരിക്കുന്നതെന്നും അവർ വന്നു കണ്ടല്ലാതെ പോകുന്നില്ലെന്നും തനിക്കു ഭക്ഷണം കഴിക്കണമെന്നും തനിക്ക് ഒരു നേരത്തേക്കു നാലിടങ്ങഴിയരിയുടെ ചോറാണ് പതിവെന്നും വൃ‌ഷലി മുഖാന്തരം അറിയിച്ചു. "ആട്ടെ, അതിനു വിരോധമില്ല. കുളി കഴിഞ്ഞു വരുമ്പോൾ ചോറു കൊടുക്കാം" എന്ന് അന്തർജനത്തിന്റെ മറുപടി കെട്ടു നമ്പൂരി കുളിക്കാൻ പോയി. അദ്ദേഹം കുളിയും തേവാരവുമൊക്കെ കഴിഞ്ഞു വന്നപ്പോൾ നാലുകെട്ടിൽ നാലിടങ്ങഴിയരിയുടെ ചോറുവിളമ്പി, ഒരു കിണ്ടി വെള്ളവും ഒരു പലകയും പൊളിക്കാത്ത നാലു നാളികേരവും അതിനടുക്കൽ വെച്ചു വടക്കനിയിലേക്കു കടന്നു. നാലുകെട്ടിലേക്കുളള വാതിൽ ചാരിക്കൊണ്ട് "ഇനികടന്നിരുന്നോളാൻ പറ" എന്നു വൃ‌ഷലിയോടെന്ന ഭാവത്തിൽ പറഞ്ഞു. ഇതുകേട്ടു കോഴിക്കോട്ടുകാരൻ നമ്പൂരി നാലുകെട്ടിൽ കടന്ന് ഉണ്ണാനിരുന്നു. അവിടെകൂട്ടാനും മോരുമൊന്നും കാണായ്കയാൽ അദ്ദേഹം "കൂട്ടാനും മോരുമൊന്നുമില്ലായിരിക്കുമോ?" എന്ന് ആരോടുമല്ലാത്ത വിധത്തിൽ ചോദിച്ചു. അതിനു മറുപടിയായി അന്തർജനം "ഇവിടെ അതൊന്നും പതിവില്ല. ഇവിടെ എല്ലാവരും തേങ്ങാപ്പാൽ കൂട്ടിയാണ് ഈണു കഴിക്കുക പതിവ്. നാളികേരം അവിടെ വെച്ചിട്ടുണ്ടെന്ന് പറഞ്ഞേക്ക്" എന്നു വൃ‌ഷലിയോടായിട്ടെന്നവിധത്തിൽ പറഞ്ഞു. അതു കേട്ടു നമ്പൂരി "നാളികേരം പിഴിയാതെ പാലുകൂട്ടിയുണ്ണുന്നത്?" എന്ന് ആത്മഗതംപോലെ പറഞ്ഞു. അപ്പോൾ അന്തർജനം വടക്കിനിയുടെ വാതിൽ സ്വല്പം തുറന്ന് ഒരു പാത്രവുമെടുത്തു നാലുകെട്ടിലേക്ക് വെച്ചിട്ടു വേറെ നാലു നാളികേരവുമെടുത്തു കൊണ്ടുവന്നു രണ്ടു കയ്യിലും ഓരോന്നു വാതിൽപ്പിറകിനു മറഞ്ഞുനിന്നുകൊണ്ടു കൈനീട്ടി രണ്ടു പ്രാവശ്യമായി ആ പാത്രത്തിലേക്കു മാമ്പഴം പിഴിയുന്നതുപോലെ പിഴിഞ്ഞുകൊടുത്തു. അതു കണ്ടു കോഴിക്കോട്ടുകാരൻ നമ്പൂരിക്കു വളരെ വിസ്മയവും ഭയവും ഉണ്ടായി. പൊളിക്കാത്ത തേങ്ങായെടുത്ത് ഈ അന്തർജനം പിഴിഞ്ഞിട്ട് അതിന്റെ ചിരട്ടയും ചകിരിയും പഞ്ഞി പൊലെയാവുകയും പാൽ മുഴുവൻ പുറത്തുവരികയും ചെയ്തു. ഈ സ്ഥിതിക്ക് ആ നമ്പൂരിമാർ എത്രമാത്രം ശക്തന്മാരായിരിക്കും. ഞാനവരെ ജയിക്കാൻ ശക്തനല്ല. തീർച്ചതന്നെ. ക്ഷണത്തിൽ ഇവിടെനിന്നു പോകണം. അതാണ് നല്ലത് എന്നിങ്ങനെ വിചാരിച്ച് അദ്ദേഹം ഒരുവിധം ഊണുകഴിച്ചുവെന്നു വരുത്തി, അവിടെനിന്നു പോവുകയും ചെയ്തു. പാതായിക്കര നമ്പൂരിമാരുടെ ഇല്ലത്തിന് സമീപം ഒരു ക്ഷേത്രം ഉണ്ട്. അവിടെ നമ്പൂരിമാർ എല്ലാ ദിവസവും രാവിലെ ചെന്നു തൊഴുതു പോരുക പതിവായിരുന്നു. ആ പതിവിൻ പ്രകാരം മൂസ്സാമ്പൂരി നേരത്തെ കുളിച്ചു തേവാരവും കഴിഞ്ഞു തൊഴാൻ പോയി. പാതായിക്കരയില്ലത്തുനിന്നിറങ്ങിയാൽ അമ്പലത്തിൽ ചെല്ലുന്നതിനിടയ്ക്കു കുറേയിട ഒരിടവഴിയാണ്. ഇളയ നമ്പൂരി ആ ഇടവഴിയിലെത്തിയപ്പോൾ ആ വഴിയിൽക്കൂടി ഒരു വലിയ ആന വരുന്നുണ്ടായിരുന്നു. അന്നു ക്ഷേത്രത്തിൽ ഉത്സവമായിരുന്നതിനാൽ ശീവേലി കഴിഞ്ഞ് അതിനെ തളയ്ക്കാൻ കൊണ്ടുപോവുകയായിരുന്നു. ആ ആനയുടെ പിന്നാലെയായിട്ടു മൂസ്സാമ്പൂരിയും വരുന്നുണ്ടായിരുന്നു. എങ്കിലും വഴിയുടെ വിസ്താരക്കുറവും ആനയുടെ ദേഹപുഷ്ടിയും നിമിത്തം നമ്പൂരിമാർക്കു പരസ്പരം കാണാൻ പാടില്ലായിരുന്നു. അതിനാൽ ആനയുടെ മുൻവശത്ത് അനുജനെത്തീട്ടുണ്ടെന്നു ജ്യേഷ്ഠനും പിൻവശത്തു ജ്യേഷ്ഠനെത്തീട്ടുണ്ടെന്ന് അനുജനും അറിഞ്ഞില്ല. പാതായിക്കര നമ്പൂരിമാർ എവിടെപ്പോകുമ്പോഴും ആരുവന്നാലും വഴിമാറിക്കൊടുക്കുക പതിവില്ല. ആനയെ തിരിച്ചുകൊണ്ടുപോകുവാൻ തക്കവണ്ണം വഴിക്കു വിസ്താരമില്ല. "പിന്നോക്കം നടത്തിക്കൊണ്ടുപോ" എന്ന് ആനക്കാരനോട് പറഞ്ഞു കൊണ്ട് അനുജൻ നമ്പൂരി ആനയുടെ മസ്തകത്തിൽപ്പിടിച്ചു പുറകോട്ടു തള്ളി. അപ്പോൾ ആന പുറകോട്ടു മാറി. അതുകണ്ടു മൂസ്സാമ്പൂരി "മുമ്പോട്ടു കൊണ്ടുപോ" എന്നു പറഞ്ഞുകൊണ്ട് ആനയുടെ പിൻവശത്തു പിടിച്ചു മുമ്പോട്ടു തള്ളി. അനുജൻനമ്പൂരി മുൻവശത്തു തള്ളിപ്പിടിച്ചിരുന്നതിനാൽ മൂസ്സാമ്പൂരി തള്ളീട്ട് ആന മുമ്പോട്ടു പൊയില്ല. അപ്പോൾ സംശയം തോന്നുകയാൽ മൂസ്സാമ്പൂരി "മുൻവശത്താരാണ് അനുജനുണ്ടോ?" ഇളയനമ്പൂരി "ഉണ്ട്" എന്നു പറഞ്ഞു. അപ്പോൾ മൂസ്സാമ്പൂരി "എന്നാൽ പിടിച്ചോളൂ" എന്നു പറഞ്ഞു ശക്തിയോടുകൂടി മുമ്പോട്ടു തള്ളിപ്പിടിച്ചു. അനുജൻനമ്പൂരി പിറകോട്ടും തള്ളിപ്പിടിച്ചു. അപ്പോൾ ആന ആകപ്പാടെ ഒന്നു ഞെരിഞ്ഞു. ആ സമയം അവർ രണ്ടുപേരും ഒരുപോലെ ഞെക്കിപ്പിടിച്ച് ആ ആനയെ മേല്പോട്ടു പൊക്കി ഒരുവശത്തുള്ള കയ്യാലയുടെ മുകളിൽക്കൂടി കയ്യാലപ്പുറത്തേക്കു മറിച്ചിട്ടിട്ടു രണ്ടുപേരും അങ്ങോട്ടുമിങ്ങോട്ടും കടന്നുപോകുകയും ചെയ്തു.
ഇങ്ങനെ പാതായിക്കര നമ്പൂരിമാരുടെ അത്ഭുതകർമ്മങ്ങൾ പറഞ്ഞാൽ വളരെയുണ്ട്. ഇത്രയും പറഞ്ഞതുകൊണ്ടുതന്നെ അവരുടെ ശക്തി എത്രമാത്രമാണെന്നുള്ളത് ഊഹിക്കാവുന്നതാകയാൽ അധികം വിസ്തരിക്കുന്നില്ല.

പ്രഭാകരൻ

ശ്രീകൃ‌ഷ്ണവിലാസകാവ്യത്തിന്റെ കർത്താവായ പ്രഭാകരകവിയെക്കുറിച്ചു കേട്ടിട്ടില്ലാത്തവർ സംസ്കൃതഭാ‌ഷാപരിജ്ഞാനം അല്പമെങ്കിലും സിദ്ധിച്ചിട്ടുള്ളവരിൽ ആരുമുണ്ടായിരിക്കുമെന്നു തോന്നുന്നില്ല. പ്രഭാകര കവിക്ക് "സുകുമാരൻ" എന്നൊരു പേരുകൂടി നടപ്പുണ്ട്. അദ്ദേഹത്തിന് ഇങ്ങനെ രണ്ടു പേരുകളുണ്ടാവാനുള്ള കാരണമെന്താണെന്നു നിശ്ചയമില്ല. ഇദ്ദേഹം ജാതിയിൽ ബ്രാഹ്​മണനായിരുന്നു എന്നാണ് കേട്ടിട്ടുള്ളത്.
പ്രഭാകരൻ അത്യന്തം ബുദ്ധിമാനും വിദ്യാഭ്യാസത്തിൽ ശ്രദ്ധയുള്ള ആളുമായിരുന്നതിനാൽ അദ്ദേഹത്തിന്റെ ഗുരുനാഥന് അദ്ദേഹത്തെക്കുറിച്ചു മനസ്സിൽ സീമാതീതമായ സ്നേഹവും വാത്സല്യവും ഉണ്ടായിരുന്നു. എങ്കിലും ഗുരുനാഥൻ സദാനേരവും പ്രഭാകരനെ അതികഠിനമായി അടിക്കുകയും ശകാരിക്കുകയും ചെയ്തുകൊണ്ടിരുന്നു. പ്രഭാകരന്റെ സഹപാഠികളായിട്ടു വേറെയും പല ബാലൻമാരുണ്ടായിരുന്നു. അവർക്കാർക്കും പ്രഭാകരനോളം ബുദ്ധിയും പഠിത്തത്തിൽ ശ്രദ്ധയുമുണ്ടാ യിരുന്നില്ല. എന്നാലും അവരെ ആരെയും ഗുരുനാഥൻ ഇതുപോലെ അടിക്കുകയും ശകാരിക്കുകയും പതിവില്ല. അവർക്കൊക്കെ ഗുരുനാഥൻ ഒരു ശ്ളോകത്തിന്റെയോ ഒരു പദത്തിന്റെയോ അർത്ഥം നൂറു പ്രാവശ്യം വേണമെങ്കിലും പറഞ്ഞുകൊടുക്കും. പ്രഭാകരൻ പഠിക്കുന്നതിന്റെ അർത്ഥമെല്ലാം തന്നെത്താൻ വിചാരിച്ചു പറയണം. അഥവാ ഗുരുനാഥൻ പറഞ്ഞു കൊടുക്കുകയാണെങ്കിലും ഒരു പ്രാവശ്യമല്ലാതെ പതിവില്ല. അതികഠിന മായ ഒരു ശ്ലോകത്തിന്റെ ഭാവാർഥം പോലും ഒരു പ്രാവശ്യം പറഞ്ഞു കൊടുത്താൽ പ്രഭാകരൻ മനസ്സിലാക്കിക്കൊള്ളും. പിന്നെ അതൊരിക്കലും മറക്കുകയുമില്ല. എങ്കിലും പ്രഭാകരൻ ശുദ്ധമേ വിഡ്​ഡിയാണെന്നും പഠിത്തത്തിൽ ജാഗ്രത വളരെക്കുറവാണെന്നുമല്ലാതെ ഗുരുനാഥൻ ഒരിക്കലും പറയുക പതിവില്ല. സദാനേരവും കോപഭാവമല്ലാതെ ആ ഗുരുനാഥൻ പ്രഭാകരന്റെ നേരേ സന്തോ‌ഷഭാവം ഒരിക്കലും പ്രകടിപ്പി ക്കാറില്ല. ഗുരുനാഥന്റെ ഈ ക്രൂരതയെക്കുറിച്ച് പ്രഭാകരനും വളരെ മനസ്താപമുണ്ടായി. എങ്കിലും അതൊന്നും പുറത്തു പ്രകടിപ്പിക്കാതെ വിനയാദരഭക്തിപുരസ്സരം പഠിച്ചുംകൊണ്ടിരുന്നു. കാലക്രമേണ അദ്ദേഹം കാവ്യനാടകാലങ്കാരങ്ങളിലും വേദശാസ്ത്രപുരാണേതിഹാസങ്ങളിലും അനിതരസാധാരണമായ പാണ്ഡിത്യത്തെ സമ്പാദിച്ചു. എങ്കിലും വിദ്യാഭ്യാസം മതിയാക്കുന്നതിന് അദ്ദേഹത്തിനും ഗുരുനാഥനും മനസ്സാ യില്ല. അതിനാൽ അദ്ദേഹം വീണ്ടും ഓരോവക ശാസ്ത്രങ്ങൾ സശ്രദ്ധം പഠിച്ചുകൊണ്ടും ഗുരുനാഥൻ പഠിപ്പിച്ചുകൊണ്ടുമിരുന്നു. അങ്ങനെ പ്രഭാകരൻ ഒരു നല്ല വിദ്വാനും യൗവനയുക്തനുമായിത്തീർന്നു. പിന്നെയും പ്രഭാകരന്റെ പഠിത്തത്തിനും ഗുരുനാഥന്റെ ശകാരത്തിനും അടിക്കും യാതൊരു കുറവും വന്നില്ല. പ്രഭാകരന്റെ പഠിത്തവും പ്രായവും വർദ്ധിക്കുന്തോറും ഗുരുനാഥന്റെ അടിയും ശകാരവും വർദ്ധിച്ചുവന്നു.
ഒരു ദിവസം പഠിച്ചുകൊണ്ടിരിക്കുമ്പോൾ പ്രഭാകരൻ എന്തോ ഒരു സംശയം വരികയാൽ അതെങ്ങനെയാണെന്നു ഗുരുനാഥനോടു ചോദിച്ചു. ഗുരുനാഥൻ "എടാ ഏഭ്യാ! ഇനിയും നിനക്ക് അതറിയാറായില്ലേ?" എന്നു ചോദിച്ചുകൊണ്ടു പ്രഹരിക്കാൻ തുടങ്ങി. അടികൊണ്ടു തുടപൊട്ടി രക്തം പ്രവഹിച്ചുതുടങ്ങി. പിന്നെയും ഗുരുനാഥൻ അടി മതിയാക്കാനുള്ള ഭാവമില്ല. ഒടുക്കം സഹിക്കവയ്യാതായപ്പോൾ പ്രഭാകരൻ ഓടിയൊളിച്ചു. അന്നു പ്രഭാകരനു സാമാന്യത്തിലധികം വേദനയും മനസ്താപവുമൊക്കെയുണ്ടായി. അതിനാൽ ഏതുവിധവും ഗുരുനാഥന്റെ കഥ ഇന്നു കഴിക്കണം. ഇനി ഈ ദുഷ്ടൻ ജീവിച്ചിരുന്നിട്ട് ഇങ്ങനെ ഒരുത്തനെ അടിക്കരുത് എന്നു നിശ്ചയിച്ചു. ഗുരുനാഥൻ സന്ധ്യാവന്ദനത്തിനു പോയ തരത്തിനു പ്രഭാകരൻ ഒരു വലിയ കരിങ്കല്ലു വലിച്ചെടുത്തുംകൊണ്ട് ഗുരുനാഥന്റെ തട്ടിൻപുറത്തു കേറിയിരുന്നു. ഗുരുനാഥൻ വന്നു കിടന്ന് ഉറക്കമാകുന്ന സമയം തട്ടിന്റെ പലകയിളക്കിമാറ്റി, കരിങ്കല്ല് ഗുരുനാഥന്റെ മാറത്തിട്ട് കൊല്ലണമെന്നായിരുന്നു പ്രഭാകരന്റെ വിചാരം.
ഗുരുനാഥൻ സന്ധ്യാവന്ദനാദിനിയമങ്ങളെല്ലാം കഴിഞ്ഞു ഗൃഹത്തിൽ വന്നപ്പോഴേക്കും അത്താഴത്തിന് കാലമായിരുന്നു. എങ്കിലും അദ്ദേഹം "എനിക്കിന്നു നല്ല സുഖമില്ല. അതുകൊണ്ട് അത്താഴം വേണമെന്നു തോന്നുന്നില്ല" എന്നു പറഞ്ഞിട്ടു ശയനഗൃഹത്തിലേക്കു പോയി. അവിടെച്ചെന്ന ഉടനെ കട്ടിലിൽക്കേറി അത്യന്തം വിചാരമഗ്നനെന്നതു പോലെ കിടപ്പുമായി. ഗുരുനാഥൻ അത്താഴമുണ്ണാഞ്ഞതുകൊണ്ടു ഗുരുപത്നിയും ഉണ്ടില്ല. ഗുരു ശയനഗൃഹത്തിൽ ഉറങ്ങാതെ കിടക്കുന്നതു കണ്ടിട്ട് പത്നി "ഇന്നെന്താണ് അവിടേക്ക് ഒരു വലിയ മനോവിചാരമുള്ളതുപോലെയിരിക്കുന്നത്? അത്താഴവുമണ്ടില്ലല്ലോ. സുഖമില്ലെന്നു പറഞ്ഞതെന്താണ്?" എന്നു ചോദിച്ചു.
ഗുരുനാഥൻ: എനിക്കു വിശേ‌ഷിച്ചു സുഖക്കേടൊന്നുമില്ല. ഞാനിന്നു നമ്മുടെ പ്രഭാകരനെ സാമാന്യത്തിലധികം അടിച്ചു. അപ്പോൾ ദേ‌ഷ്യം കൊണ്ട് അടിച്ചുപോയി. പിന്നെ അതു വിചാരിച്ചിട്ട് എനിക്കു വളരെ വ്യസനമുണ്ടായി. ആ വ്യസനം ഇപ്പോഴും എന്റെ മനസ്സിൽനിന്നു പോകുന്നില്ല. ഞാനെത്ര അടിച്ചാലും അവൻ അതെല്ലാം കൊണ്ടുംകൊണ്ട് ഇരിക്കുകയാണ് പതിവ്. ഇന്ന് അവൻ എണീറ്റ് ഓടിപ്പൊയ്ക്കളഞ്ഞു. സഹിക്കവയ്യാതെ വേദനയുണ്ടായതുകൊണ്ടാണ് അവൻ പോയത്. എന്റെ ക്രൂരതയെക്കുറിച്ചു വിചാരിച്ചിട്ട് എന്റെ ഹൃദയം പൊടിയുന്നു. അതുകൊണ്ടാണ് ഞാൻഅത്താഴമുണ്ണാത്തത്. ഇന്ന് എനിക്ക് മനസ്സിന്റെ അസ്വാസ്ഥ്യം തീരുകയില്ല.
ഗുരുപത്നി: ഇതു വലിയ കഷ്ടംതന്നെയാണ്. ഇതിനെക്കുറിച്ച് പറയണമെന്നു ഞാൻപലപ്പോഴും വിചാരിക്കാറുണ്ട്. ഞാൻപറഞ്ഞാൽ അവിടേക്കു രസമായില്ലെങ്കിലോ എന്നു വിചാരിച്ചാണ് ക്ഷമിക്കുന്നത്. പ്രഭാകരനെപ്പോലെ ബുദ്ധിയും പഠിത്തത്തിൽ ശ്രദ്ധയും ഗ്രഹണശക്തിയും ധാരണാശക്തിയും സൗശീല്യാദി ഗുണങ്ങളുമുണ്ടായിട്ട് ഇവിടെ പഠിക്കുന്ന കുട്ടികളിലെന്നല്ല ലോകത്തിൽത്തന്നെ ആരുമുണ്ടെന്നു തോന്നുന്നില്ല. എന്നാൽ ഇവിടെ അവനെ അടിക്കയും ശകാരിക്കയും ചെയ്യുന്നതുപോലെ മറ്റാരെയുമില്ലതാനും. അവന്റെ ശരീരം കണ്ടാൽ പ്രഭാകരൻ എന്നും സുകുമാരൻ എന്നുമുള്ള നാമങ്ങൾ യഥാർത്ഥങ്ങളാണെന്ന് ഏവരും സമ്മതിക്കും. ഇപ്രകാരം ആകൃതിക്കും പ്രകൃതിക്കും ഒന്നുപോലെ ഗുണം തികഞ്ഞിരിക്കുന്ന ഒരു ബാലനോട് ഇപ്രകാരം കഠിനത പ്രവർത്തിക്കാമെന്ന് ഇവിടേക്കു തോന്നുന്നതെന്തു കൊണ്ടാ? കുട്ടികൾക്കു യവൗനാരംഭമായാൽ പിന്നെ അവരെ അടിക്കുകയും ശകാരിക്കുകയും ചെയ്യുന്നതു യുക്തമല്ല. അന്യന്റെ കുട്ടിയായാൽ പിന്നെ പറയാനുമില്ലല്ലോ.
ഗുരുനാഥൻ: ഭവതി പറഞ്ഞതൊക്കെ വാസ്തവമാണ്. എന്നാൽ എന്റെ പ്രഭാകരനെ ഒരന്യബാലനായി ഞാൻവിചാരിച്ചിട്ടില്ല. അവന് എത്ര പ്രായമായാലും എനിക്കവൻ എന്നും കുട്ടിതന്നെ. അവന്റെ ഗുണഗണങ്ങളൊന്നും എനിക്ക് അറിഞ്ഞുകൂടായ്കയുമില്ല. എനിക്ക് അവനെക്കുറിച്ച് സ്നേഹവും വാത്സല്യവും ഇല്ലായ്കയുമില്ല. എനിക്ക് അവനെക്കുറിച്ചു നമ്മുടെ സീമന്തപുത്രനിലുള്ളധിലധികം സ്നേഹവും വാത്സല്യ വുമുണ്ട്. എന്നാൽ അതൊന്നും ഞാൻപുറത്തു കാണിക്കാത്തത് അവൻ ബുദ്ധിമാനും സമർഥനുമാണെന്നു ഞാൻവിചാരിക്കുന്നു എന്ന് അവനറിഞ്ഞാൽ അവൻ അഹങ്കാരിയായിപ്പോവും. തന്നിമിത്തം പഠിത്തത്തിൽ ജാഗ്രത കുറഞ്ഞുപോയിയെങ്കിലോ എന്നു വിചാരിച്ചുമാത്രമാണ് ഞാൻ അവനോടു സ്നേഹഭാവം കാണിക്കാതെ ഇരിക്കുന്നത്. അല്ലാതെ മറ്റൊന്നു കൊണ്ടുമല്ല. ഞാൻശാസിക്കുന്നതിന്റെ ഗുണം ഒടുക്കം അവനിൽ കാണാറാകും. എന്റെ പ്രഭാകരൻ ലോകൈകവിദ്വാനായിത്തീരുമെന്നു ള്ളതിനു സംശയമില്ല. ഇങ്ങനെയൊക്കെ ആണെങ്കിലും ഇന്നു ഞാൻ പ്രവർത്തിച്ചതു വലിയ സാഹസമായിപ്പോയിതാനും. ഇനി ഞാൻ ഒരിക്കലും അവനെ ഇങ്ങനെ വേദനപ്പെടുത്തുകയില്ല. നിശ്ചയംതന്നെ. കഷ്ടം! എന്റെ പ്രഭാകരൻ ഇന്നനുഭവിച്ച വേദനയെക്കുറിച്ചു വിചാരിച്ചിട്ടു എന്റെ ഹൃദയം പൊടിയുന്നു.
ഇപ്രകാരം ഗുരുവും പത്നിയും കൂടിയുള്ള സംഭാ‌ഷണം കേട്ടപ്പോൾ പ്രഭാകരനു ഗുരുനാഥനെക്കുറിച്ചുണ്ടായ വൈരം മുഴുവനും പോയി എന്നു മാത്രമല്ല അത്യന്തം ഭക്തിയും ബഹുമാനവും വർദ്ധിക്കുകയും താൻ പ്രവർത്തിക്കാൻ വിചാരിച്ച കഠിനപ്രവൃത്തിയെക്കുറിച്ചു വളരെ പശ്ചാത്താപം ജനിക്കുകയും ചെയ്തു. "കഷ്ടം! എന്റെ പേരിൽ ഇത്രയും സ്നേഹവും വാത്സല്യവുമുള്ള ഗുരുനാഥനെ കൊല്ലണമെന്നു ഞാൻ വിചാരിച്ചുപോയല്ലോ. ഈശ്വരാ! ഈ മഹാപാപം ഇനി എന്തു ചെയ്താൽ തീരും" എന്നിങ്ങനെ വിചാരിച്ചു വ്യസനിച്ചു കരഞ്ഞും കൊണ്ടു പ്രഭാകരൻ താഴെ ഇറങ്ങിവന്നു ഗുരുനാഥന്റെ പാദത്തിങ്കൽ വീണു നമസ്കരിച്ചു. ഗുരുനാഥൻ "അയ്യോ ഇതെന്റെ പ്രഭാകരനല്ലേ" എന്നു പറഞ്ഞുകൊണ്ടു പെട്ടെന്നു കട്ടിലിൽ നിന്നെഴുന്നേറ്റു പ്രഭാകരന്റെ തലയിൽ തൊട്ട് അനുഗ്രഹിച്ചു, പിടിച്ചെഴുന്നേൽപ്പിച്ചു ഗാഢമായി ആലിംഗനം ചെയ്തു. സന്താപംകൊണ്ടോ സന്തോ‌ഷംകൊണ്ടോ എന്തോ രണ്ടുപേരും കണ്ണീരൊലിപ്പിച്ചുകൊണ്ടു നിശ്ചേഷ്ടൻമാരായി നിന്നതല്ലാതെ കുറച്ചു നേരത്തേക്ക് ഒരക്ഷരം പോലും മിണ്ടുന്നതിന് അവർക്കു ശക്തിയുണ്ടായില്ല. പിന്നെ കുറഞ്ഞോരുനേരം കഴിഞ്ഞതിന്റെ ശേ‌ഷം ഗുരുനാഥൻ "പ്രഭാകരൻ എന്റെ അടിയുടെ ദുസ്സഹത്വം കൊണ്ട് ഇവിടെ കേറി ഒളിച്ചിരിക്കുകയായിരുന്നു, അല്ലേ? നീ നന്നായിവരണമെന്നുള്ള ആഗ്രഹംകൊണ്ടും പ്രായാധിക്യം നിമിത്തം കോപത്തെ അടക്കുന്നതിന് എനിക്കു ശക്തി മതിയാകാതെ വന്നതുകൊണ്ടും ഞാൻനിന്നെ ക്രമത്തിലധികം തല്ലിപ്പോയതാണ്. നിനക്ക് എന്നോടിതുകൊണ്ടു പരിഭവമൊന്നും തോന്നരുത്. ഇനി ഞാനൊരിക്കലും നിന്നെ ഇങ്ങനെ ഉപദ്രവിക്കുകയില്ല." പ്രഭാകരൻ: അവിടുന്ന് ഇങ്ങനെ പറയുകയും ഇതിനെക്കുറിച്ച് ലേശംപോലും വ്യസനിക്കുകയും വേണ്ട. അവിടുന്ന് ഇനിയും എത്രയടിച്ചാലും ശകാരിച്ചാലും അതൊക്കെ അനുഭവിക്കുന്നത് എനിക്ക് സന്തോ‌ഷമാണ്. അടി കൊണ്ടു വേദന സഹിക്കവയ്യാതെ ആയപ്പോൾ എന്റെ മനസ്സിൽ കുറച്ചു വല്ലായ്കയുണ്ടായി. അതിനെക്കുറിച്ചുതന്നെ എനിക്കിപ്പോൾ വളരെ പശ്ചാത്താപമുണ്ട്. എന്റെ അറിവില്ലായ്മ കൊണ്ടും വേദനയുടെ ദുസ്സഹത്വംകൊണ്ടും ഗുരുനാഥനെ കൊല്ലണമെന്ന് എന്റെ ഹൃദയത്തിൽ തോന്നിപ്പോയി. അതിനായിട്ടാണ് ഞാൻ ഇവിടെക്കേറി ഒളിച്ചിരുന്നത്. ഈ ബാലചാപല്യത്തെ അവിടുന്നു കൃപാപൂർവം ക്ഷമിച്ച് എനിക്കു മാപ്പുതരുകയും ഈ ദുർവിചാരം നിമിത്തമുണ്ടായിട്ടുള്ള മഹാപാപം തീരുന്നതിനു ഞാനെന്തു ചെയ്താൽ മതിയാകുമെന്ന് അവിടുന്നെനിക്കു പറഞ്ഞുതരികയും വേണം.
ഗുരു: പശ്ചാത്താപത്തിനെക്കാൾ വലിയതായ പ്രായശ്ചിത്തം ഒരു പാപകർമത്തിനുമില്ല. നിനക്കിപ്പോൾ അതിയായ പശ്ചാത്താപമുണ്ടായിരിക്കുന്നതുകൊണ്ടു നിന്റെ സകല പാപങ്ങളും തീർന്നിരിക്കുന്നു. ഞാൻ നിന്റെ തെറ്റുകളെ ക്ഷമിച്ചു മാപ്പും തന്നിരിക്കുന്നു. ഇനി ഇതിലേക്കായി നീ ഒരു പ്രായശ്ചിത്തവും ചെയ്യണമെന്നില്ല.
പ്രഭാകരൻ: അതുകൊണ്ടു മതിയായില്ല. എന്റെ ഈ ദുർവിചാരത്തിന് അതികഠിനമായ മഹാപാപമുണ്ട്. അതു തീരണമെങ്കിൽ അതിനു തക്കതായ എന്തെങ്കിലും പ്രായശ്ചിത്തം ചെയ്യണം. അല്ലാതെ എന്റെ മനസ്സിനു സമാധാനം വരുന്നതല്ല.
ഗുരു: എന്നാൽ നാളെ ബ്രാഹ്​മണസഭയിൽ ചെന്നു ചോദിച്ചിട്ട് ഉഭയകുല പരിശുദ്ധൻമാരായി, ദേവജ്ഞൻമാരായി, ശാസ്ത്രജ്ഞൻമാരായിരിക്കുന്ന ആ മഹാബ്രാഹാ​മണർ വിധിക്കുന്നതുപോലെ ചെയ്യണം. അല്ലാതെ എനിക്കൊന്നും തോന്നുന്നില്ല.
ഇങ്ങനെ പറഞ്ഞു വ്യസനിച്ചുംകൊണ്ടുതന്നെ അവർ അന്നത്തെ രാത്രി ഒരുവിധം കഴിച്ചുകൂട്ടി. അരുണോദയമായപ്പോൾ പ്രഭാകരൻ കുളിച്ചു നിത്യകർമാനുഷ്ഠാനാദികൾ കഴിച്ചുകൊണ്ട് ബ്രാഹ്മണസഭയിലെത്തി വിവരമെല്ലാം പറഞ്ഞു. ആ മഹാബ്രാഹ്മണരെല്ലാം കൂടി ആലോചിച്ച് "ഗുരുനാഥനെ കൊല്ലണമെന്നു വിചാരിച്ചവന്റെ പാപം തീരണമെങ്കിൽ അവൻ ഉമിത്തീയിൽ നിന്നു നീറി ദഹിച്ചു മരിക്കണം. അല്ലാതെ തീരുന്നതല്ല" എന്നു വിധിച്ചു. ഉടനെ പ്രഭാകരൻ വന്ന് ഒരു സ്ഥലത്തു നിന്നുകൊണ്ട് ഉമി വരുത്തി തന്റെ കഴുത്തുവരെ കൂട്ടിച്ച് അതിന്റെ നാലുഭാഗത്തും തീയുംവെപ്പിച്ചു. "ഏതെങ്കിലും എന്റെ ഈ ജന്മം ഇങ്ങനെയായി. എന്റെ പേരു ഭൂലോകത്തിൽ എന്നും നിലനിൽക്കുന്നതിനും ഭഗവൽസ്മൃതിയോടുകൂടി മരിക്കുന്നതിനുമായിട്ട് ഇപ്പോൾ ഒരുകാവ്യമുണ്ടാക്കണം" എന്നു നിശ്ചയിച്ച് പ്രഭാകരൻ അവിടെനിന്നുകൊണ്ട് ഒരു കാവ്യമുണ്ടാക്കി ചൊല്ലിത്തുടങ്ങി. അങ്ങനെ മഹാനായ ആ പ്രഭാകരകവി ഉമിത്തീയിൽ നിന്നു ദഹിച്ചുകൊണ്ടുണ്ടാക്കിയതാണ് സാക്ഷാൽ "ശ്രീകൃ‌ഷ്ണവിലാസം" കാവ്യം. പ്രഭാകരന്റെ ഈ ചരിത്രം ഗുരുശി‌ഷ്യ ഭാവത്തോടുകൂടി വർത്തിക്കുന്നവരായ സകലജനങ്ങളും സദാ ഓർത്തു പ്രവർത്തിക്കുന്നതായിരുന്നാൽ വളരെ ഗുണം സിദ്ധിക്കാനുണ്ടെന്നുള്ളതു പറയേണ്ടതില്ലല്ലോ.
പ്രഭാകരൻ അങ്ങനെ ശ്രീകൃ‌ഷ്ണവിലാസമുണ്ടാക്കി പന്ത്രണ്ടാം സർഗം മുഴുവനാക്കുന്നതിനു മുമ്പേ അദ്ദേഹത്തിന്റെ ദേഹം മുഴുവനും ദഹിച്ചുപോയതിനാൽ അതു മുഴുവനാക്കാൻ കഴിഞ്ഞില്ല. പന്ത്രണ്ടാം സർഗത്തിലെ ഒരു ശ്ലോകത്തിൽ "പശ്യ പ്രിയേ! കൊങ്കണ" ഇത്രയും പറഞ്ഞപ്പോഴേക്കും അഗ്നി അദ്ദേഹത്തിന്റെ തൊണ്ടയിൽ പിടികൂടിപ്പോയതിനാൽ ആ ശ്ലോകംതന്നെ മുഴുവനാക്കാൻ അദ്ദേഹത്തിനു സാധിച്ചില്ല. അങ്ങനെ അതിയോഗ്യനായിരുന്ന പ്രഭാകരൻ ഭസ്മാവശേ‌ഷനായി ത്തീരുകയും ചെയ്തു.
അനന്തരം കവികുലശിരോമണിയായ സാക്ഷാൽ കാളിദാസൻ പ്രഭാകരന്റെ ശ്രീകൃ‌ഷ്ണവിലാസകാവ്യം വായിച്ചുകേട്ട് അതു മുഴുവനാക്കണമെന്നു നിശ്ചയിച്ചു. "പശ്യപ്രിയേ! കൊങ്കണ" എന്നുള്ളതിന്റെ ശേ‌ഷമായി "ഭൂമിഭാഗാൻ" എന്ന് എഴുതിയപ്പോഴേക്കും "പട്ടുനൂലിനോടുകൂടി വാഴനാര് ഏച്ചുകെട്ടാൻ പുറപ്പെടേണ്ട" എന്നൊരു അശരീരിവാക്കുണ്ടായി. അതിനാൽ കാളിദാസനും പിന്നെ അതിന്റെ ശേ‌ഷം മുഴുവനാക്കാൻ ശ്രമിച്ചിട്ടില്ല. ശ്രീകൃ‌ഷ്ണവിലാസകാവ്യത്തിന്റെ ഗുണം എത്രമാത്രമുണ്ടെന്ന് ഇതിൽനിന്ന് ഊഹിക്കാവുന്നതാണല്ലോ.
ഈ അശരീരി കേട്ടപ്പോൾ കാളിദാസരുടെ മനസ്സിൽ കുറച്ച് അസൂയയും കോപവും വാശിയും തോന്നി. എന്നാൽ "ഇതിനോടുകൂടി ഞാനൊന്നും ഏച്ചുകെട്ടാൻ പോകുന്നില്ല. ഇതുപോലെ ഒന്നുണ്ടാക്കാമോ എന്നു ഞാനും നോക്കാം" എന്നു പറഞ്ഞാണ് കാളിദാസൻ "കുമാര സംഭവം" കാവ്യം ഉണ്ടാക്കിയത്. "അസ്തിശ്രിയസ്സത്മ സുമേരു നാമാ" എന്നാണല്ലോ പ്രഭാകരൻ ശ്രീകൃ‌ഷ്ണവിലാസത്തിന്റെ ആദ്യം തുടങ്ങിയിരിക്കുന്നത്. അതിനു പകരമായിട്ടാണ് കാളിദാസൻ തന്റെ കുമാരസംഭവത്തിന്റെ ആദ്യത്തിൽ "അസ്ത്യുത്തരസ്യാം ദിശി ദേവതാത്മാ ഹിമാലയോ നാമ നഗാധിരാജഃ" എന്നു തുടങ്ങിയിരിക്കുന്നത്. എന്നാൽ ഈ സംഗതിയിൽ ചില പക്ഷാന്തരങ്ങളും ഇല്ലെന്നില്ല.